Wednesday, June 19, 2013

സരിത കേസ് അട്ടിമറിക്കാന്‍ എസ് പി ഉണ്ണിരാജന്‍

കോടികളുടെ സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും മുഖ്യപ്രതികളായ സരിതാ എസ് നായരേയും ബിജു രാധാകൃഷ്ണനേയും  ശാലുമേനോനെയും കൂട്ടാളികളെയും രക്ഷിക്കാന്‍ അരങ്ങൊരുങ്ങി.

കേസുകള്‍ അട്ടിമറിക്കുന്നതില്‍ വിദഗ്ധനായ എസ് പി ഉണ്ണിരാജന് അന്വേഷണ ചുമതല നല്‍കിയത് ഇതിന്റെ ഭാഗമാണെന്ന് പൊലീസിന്റെ ഉന്നതങ്ങളില്‍ ആരോപണമുയരുന്നു. ഗവേഷണ വിദ്യാര്‍ഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ ഇന്ദുവിന്റെ കൊലപാതകം ആത്മഹത്യയായി എഴുതിത്തള്ളി കോഴിക്കോട് എന്‍ ഐ ടി അസിസ്റ്റന്റ് പ്രൊഫസര്‍ കെ സുഭാഷിനെ രക്ഷിക്കാന്‍ ശ്രമിച്ച ഉണ്ണി രാജനെതിരേ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.  ഈ തുടരന്വേഷണത്തില്‍ സുഭാഷ് കുറ്റവാളിയാണെന്നു കണ്ടെത്തിക്കഴിഞ്ഞു. ഒപ്പം സഞ്ചരിക്കവേ സുഹൃത്തായ സുഭാഷ് ഇന്ദുവിനെ ട്രെയിനില്‍ നിന്ന് ആലുവാപ്പുഴയില്‍ തള്ളിയിട്ടു കൊല്ലുകയായിരുന്നു.

കൊലക്കേസുപോലും ആത്മഹത്യയായി എഴുതിത്തള്ളാന്‍ വിദഗ്ധനായ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജന് അന്വേഷണ ചുമതല നല്‍കിയതില്‍ പൊലീസ് ആസ്ഥാനത്തെ ഉന്നതങ്ങളില്‍ നീരസം പടര്‍ന്നിരുന്നു. എ ഡി ജി പി ഹേമചന്ദ്രനാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍. ഉണ്ണിരാജനും കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റയുമാണ് സംഘത്തിലെ മുഖ്യര്‍. ബെഹ്‌റയ്ക്കാണെങ്കില്‍ കൊല്ലത്തെ ക്രമസമാധാന ചുമതല കൂടിയുള്ളതിനാല്‍ അദ്ദേഹത്തിന് കാര്യമായി അന്വേഷണം നടത്താനാവില്ല. ഈ സാഹചര്യത്തില്‍ അട്ടിമറി - എഴുതിത്തള്ളല്‍ വിദഗ്ധനായ ഉണ്ണിരാജനായിരിക്കും പൂര്‍ണമായും അന്വേഷണ ചുമതല. അന്വേഷണ സംഘത്തിലെ ആറു ഡിവൈ എസ് പിമാരെയും നോക്കുകുത്തികളാക്കിയായിരിക്കും സോളാര്‍ പാനല്‍ കേസ് അട്ടിമറിക്കപ്പെടുക എന്നും ഏതാണ്ടുറപ്പായിക്കഴിഞ്ഞു.

janayugom

No comments:

Post a Comment