Wednesday, August 4, 2010

ചെങ്ങറയിലെ കള്ളപ്രചരണം പൊളിഞ്ഞു

ചെങ്ങറയിലെ പട്ടയവിതരണം കള്ളപ്രചാരണങ്ങള്‍ പൊളിഞ്ഞു; സര്‍ക്കാര്‍ വാക്ക് പാലിച്ചു

ചെങ്ങറയില്‍ കൈയേറ്റം നടത്തിയവരില്‍ അര്‍ഹരായ ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കരുതെന്ന് ആഗ്രഹിച്ചത് മറ്റാരുമല്ല. കൈയ്യേറ്റത്തിന് നേതൃത്വം നല്‍കിയവര്‍ സാധുജനവിമോചന വേദിയും അവര്‍ക്ക് ഒത്താശ ചെയ്തുവന്ന കടലാസ്സ് സംഘങ്ങളുമാണ്. ഒരിക്കലും കൈയേറ്റം അവസാനിക്കരുതെന്നാണ് ഇവരുടെ മനസ്സിലിരിപ്പ്. അത് പൊളിഞ്ഞു. ചൊവ്വാഴ്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം മുഖ്യമന്ത്രി നേരിട്ട് പത്തനംതിട്ടയില്‍ വന്ന് നടപ്പാക്കി. പട്ടയം വാങ്ങരുതെന്ന ളാഹഗോപാലന്റെ ആഹ്വാനം കൈയേറ്റക്കാര്‍ തന്നെ തള്ളിക്കളഞ്ഞു. ഇനിയും തങ്ങളെ വഞ്ചിക്കാന്‍ കിട്ടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് അവര്‍ കുടുംബസമേതം സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന പട്ടയം വാങ്ങാന്‍ അതിയായ സന്തോഷത്തോടെ എത്തിയത്.

യുഡിഎഫിന്റെ കാലത്ത് തുടങ്ങിയ സമരം ഒത്തുതീര്‍ക്കാന്‍ ഒരു നടപടിയും യുഡിഎഫ് സര്‍ക്കാര്‍ ചെയ്തില്ല. എല്ലാം വാഗ്ദാനത്തില്‍ മാത്രം ഒതുക്കുകയായിരുന്നു അവര്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാമെന്ന ഉദ്ദേശ്യത്തോടെ രാജ്യത്തിനകത്തും പുറത്തുമുള്ള ചില ശക്തികളുടെകൂടി സഹായത്തോടെയാണ് ചെങ്ങറയില്‍ കൈയേറ്റം തുടങ്ങിയത്. ഇത്തരം ശക്തികളുടെ സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭ്യമായിരുന്നു. സിപിഐ എമ്മിനെതിരെ പാവപ്പെട്ടവരെ അണിനിരത്തുകയെന്നതായിരുന്നു ഇവരുടെ അജണ്ട. കൈയേറ്റത്തിന്റെ ആദ്യ നാളുകളില്‍ കുറച്ചുപേരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചെങ്കിലും അധികം വൈകാതെ സത്യാവസ്ഥ ആളുകള്‍ തിരിച്ചറിഞ്ഞു.

ഭൂമി പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ സര്‍ക്കാരും സിപിഐ എമ്മും വ്യക്തമാക്കിയിരുന്നു. സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങളും അന്ന് കൈയേറ്റത്തെ പ്രോത്സാഹിപ്പിച്ച് രാജ്യാന്തരതലത്തില്‍ വരെ എത്തിച്ചു. പ്രശ്നം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തെയെല്ലാം പരാജയപ്പെടുത്താന്‍ ശ്രമിച്ചതും യുഡിഎഫിന്റെ ആശീര്‍വാദത്തോടെയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിജയിക്കുക തന്നെ ചെയ്തു. അര്‍ഹരായവര്‍ക്കെല്ലാം ഭൂമി നല്‍കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ പണം വാങ്ങി തങ്ങള്‍ നടത്തുന്ന ഭൂമി കച്ചവടം അവസാനിക്കുമെന്ന നില വന്നപ്പോള്‍ കൈയേറ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ വീണ്ടും സര്‍ക്കാരിനെയും പാവപ്പെട്ടവരെയും ഭീഷണിപ്പെടുത്താനും അവഹേളിക്കാനും പുറപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ആ ശ്രമവും വിജയിക്കില്ലെന്ന് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ സെന്റ്സ്റ്റീഫന്‍സ് ഹാളില്‍ തിങ്ങിക്കൂടിയ പുരുഷാരം വിളിച്ചു പറഞ്ഞു. തങ്ങള്‍ക്ക് ഒരിക്കല്‍ തെറ്റ് പറ്റി. ഇനിയും വഞ്ചിക്കാമെന്ന് 'വിമോചന'ക്കാര്‍ കരുതേണ്ടതില്ലെന്ന് അവര്‍ വിളിച്ചു പറഞ്ഞു.

ചെങ്ങറയില്‍ 1152 പേര്‍ക്ക് പട്ടയം നല്‍കി

സംസ്ഥാനത്ത് ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കുന്നതിന്റെ ഭാഗമായി ചെങ്ങറയില്‍ തോട്ടം കൈയേറിയവരില്‍ അര്‍ഹരായ 1152 പേര്‍ക്ക് ചൊവ്വാഴ്ച പട്ടയം വിതരണം ചെയ്തു. 831ഏക്കര്‍ഭൂമിയാണ് വിതരണം ചെയ്തത്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയും പട്ടികജാതി കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് മുക്കാല്‍ ലക്ഷം രൂപയും വീടുവയ്ക്കാന്‍ നല്‍കും. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഹാളില്‍ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി എസ് അ്യുതാനന്ദന്‍ നിര്‍വഹിച്ചു. പട്ടയവിതരണ ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ സാധുജന വിമോചന വേദി ആഹ്വാനം ചെയ്തിട്ടും അതെല്ലാം അവഗണിച്ച് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആവേശപൂര്‍വം ചടങ്ങിനെത്തി. ളാഹ ഗോപാലനെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് ഹര്‍ഷാരവത്തോടെയാണ് പട്ടയം വാങ്ങാനെത്തിയവര്‍ സ്വീകരിച്ചത്. യോഗത്തില്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായി. 1495 പേരില്‍ 1152 പേര്‍ക്കാണ് ചൊവ്വാഴ്ച പട്ടയം നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ ഭൂമിനല്‍കേണ്ടിയിരുന്ന 225 പേരുടെ പട്ടയം ചില സാങ്കേതിക പ്രശ്നങ്ങളാല്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസം തന്നെ അതും വിതരണം ചെയ്യും.

നന്ദി... ഒരായിരം നന്ദി

പത്തനംതിട്ട: ഒരു തുണ്ടു ഭൂമിയും കിടപ്പാടവുമില്ലാത്ത ആയിലരത്തിലധികം പാവങ്ങള്‍ ഭൂമിയുടെ അവകാശികളായതിന്റെ സുന്ദരനിമിഷത്തിനാണ് ചൊവ്വാഴ്ച പത്തനംതിട്ട നഗരം സാക്ഷിയായത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനില്‍നിന്നും ഭൂമി സ്വന്തമാകുന്നതിന്റെ രേഖകകള്‍ ഏറ്റുവാങ്ങിയവര്‍ അത് നെഞ്ചോട് ചേര്‍ത്ത് ഇടതു സര്‍ക്കാരിനെ നന്ദിയോടെ സ്മരിച്ചു. തങ്ങളെ ഭൂമിയുടെ പേര് പറഞ്ഞ് നാളിതുവരെയും കബളിപ്പിച്ച സാധുജന വിമോചന മുന്നണി നേതാവ് ളാഹ ഗോപാലനോടുള്ള ഒടുങ്ങാത്ത രോഷവും അണപൊട്ടി. ഗോപാലന്റെ വൃത്തികെട്ട ചെയ്തികളോട് ചെറുത്ത് നില്‍ക്കുന്നവര്‍ക്ക് എസ്റ്റേറ്റില്‍ നേരിടേണ്ടിവന്ന കൊടിയ മര്‍ദ്ദനങ്ങളിലും പീഡനത്തില്‍നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസവും അവര്‍ പങ്കുവെച്ചു.

ദേശാഭിമാനി 04082010

മറ്റൊരു വാര്‍ത്ത

ചെങ്ങറ ഭൂമി വിതരണം: എല്‍ഡിഎഫിന്റെ പ്രതിബദ്ധതയുടെ തെളിവ്

ഭൂരഹിതരോടും പാവപ്പെട്ടവരോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവായി ചെങ്ങറ മാറുന്നു. ഭൂരഹിതരായ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും സ്വന്തമായി ഭൂമി നല്‍കുകയെന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് ചെങ്ങറയിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിലൂടെ എല്‍ഡിഎഫ് വാഗ്ദാനത്തിന് തിളക്കമേറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 831 ഏക്കര്‍ഭൂമിയാണ് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിതരണം ചെയ്യുക.

സിപിഐ എമ്മിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും യുദ്ധപ്രഖ്യാപനവുമായി ചില വിദേശ ഫണ്ടിങ് ഏജന്‍സികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്തോടെയായിരുന്നു ചെങ്ങറയില്‍ കൈയേറ്റം തുടങ്ങിയത്. നക്സല്‍ പ്രസ്ഥാനങ്ങള്‍ക്കടക്കം ഛിദ്രശക്തികള്‍ക്ക്വളക്കൂറുള്ള മണ്ണാക്കി ചെങ്ങറയെ മാറ്റാനായിരുന്നു പദ്ധതി. ഭൂമിയുടെ പേരിലുള്ള സമരം ഇതിനുള്ള മറമാത്രമായിരുന്നു. സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളും ഒരളവോളം സമരത്തെ പ്രോത്സാഹിപ്പിച്ചു. തോട്ടം കൈയേറിയവരില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി ഭൂമിയും വീടും ഉള്ളവരായിരുന്നു വെന്ന് തെളിവ് സഹിതം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില കടലാസ്സ് സംഘനടകള്‍ക്ക് വേരോട്ടം ഉണ്ടാക്കാന്‍ നടത്തിയ നാടകമായിരുന്നു ചെങ്ങറയിലെ കൈയേറ്റം. ഭൂമി വാഗ്ദാനം ചെയ്ത് പാവപ്പെട്ടവരില്‍നിന്നും വന്‍ തുകയാണ് ഈ സംഘങ്ങള്‍ കൈക്കലാക്കിയത്. ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഭൂമി വാഗ്ദാനം നല്‍കി ഇവര്‍ പിരിവ് നടത്തുന്നു.

എല്‍ഡിഎഫിനെതിരെ കൈയേറ്റത്തെ ആയുധമാക്കാന്‍ യുഡിഎഫും സമരത്തിന് എല്ലാ പ്രോത്സാഹനവും നല്‍കി. കൈയേറ്റക്കാരില്‍ ഒരുവിഭാഗം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സമരം നടത്തിയപ്പോള്‍ വാഗ്ദാനം നല്‍കി വഞ്ചിച്ചവരാണ് ഇപ്പോള്‍ കൈയേറ്റത്തെ പ്രോത്സാഹിപ്പിച്ചത്. കൈയേറ്റത്തിന്റെ തുടക്കം മുതല്‍തന്നെ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതത് വില്ലേജ് ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് വകവെക്കാതെ കൈയേറ്റവുമായി മുന്നോട്ട് നീങ്ങിയവരുടെ ലക്ഷ്യം സര്‍ക്കാരിനെതിരെ പാവപ്പെട്ടവരെ തിരിച്ചുവിടുകയെന്നതായിരുന്നു. അതില്‍ അവര്‍ പരാജയപ്പെട്ടുവെന്നതാണ് കൈയേറ്റത്തിലൂടെ അവര്‍ക്ക് തിരിച്ചടിയായത്. കൈയേറ്റക്കാരുടെ നേതൃത്വം അവകാശപ്പെടുന്നവരുമായി സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തി. ഓരോ തവണയും ആവശ്യങ്ങളും ഇവര്‍ മാറ്റി. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത നേതൃത്വത്തിനെതിരെ കൈയേറ്റക്കാരില്‍ ഭൂരിഭാഗം ആളുകളും തിരിഞ്ഞതോടെ സര്‍ക്കാര്‍ നല്‍കുന്ന ഭൂമി വാസയോഗ്യമല്ലെന്ന പ്രചാരണമായി. അതും പൊളിഞ്ഞപ്പോള്‍ തങ്ങളുടെ വരുമാനമാര്‍ഗം നിലയ്ക്കാതിരിക്കാന്‍ കൂടുതല്‍ ആളുകളെ പണം വാങ്ങി ഭൂമി വാഗ്ദാനം ചെയ്ത് കൈയേറ്റം നടത്താനാണ് വീണ്ടും ശ്രമിക്കുന്നത്.

ദേശാഭിമാനി 03082010

2 comments:

  1. ചെങ്ങറയില്‍ കൈയേറ്റം നടത്തിയവരില്‍ അര്‍ഹരായ ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കരുതെന്ന് ആഗ്രഹിച്ചത് മറ്റാരുമല്ല. കൈയ്യേറ്റത്തിന് നേതൃത്വം നല്‍കിയവര്‍ സാധുജനവിമോചന വേദിയും അവര്‍ക്ക് ഒത്താശ ചെയ്തുവന്ന കടലാസ്സ് സംഘങ്ങളുമാണ്. ഒരിക്കലും കൈയേറ്റം അവസാനിക്കരുതെന്നാണ് ഇവരുടെ മനസ്സിലിരിപ്പ്. അത് പൊളിഞ്ഞു. ചൊവ്വാഴ്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം മുഖ്യമന്ത്രി നേരിട്ട് പത്തനംതിട്ടയില്‍ വന്ന് നടപ്പാക്കി. പട്ടയം വാങ്ങരുതെന്ന ളാഹഗോപാലന്റെ ആഹ്വാനം കൈയേറ്റക്കാര്‍ തന്നെ തള്ളിക്കളഞ്ഞു. ഇനിയും തങ്ങളെ വഞ്ചിക്കാന്‍ കിട്ടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് അവര്‍ കുടുംബസമേതം സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന പട്ടയം വാങ്ങാന്‍ അതിയായ സന്തോഷത്തോടെ എത്തിയത്.

    ReplyDelete
  2. ളാഹ ഗോപാലന്റെ വിലക്ക് ലംഘിച്ച് ചെങ്ങറയില്‍നിന്ന് പട്ടയം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ബുധനാഴ്ച പത്തനംതിട്ട കലക്ട്രേറ്റില്‍ പട്ടയം ഏറ്റുവാങ്ങാനെത്തിയത് 109 കുടുംബങ്ങള്‍. ഇടുക്കി-81, കാസര്‍കോട്-7, കണ്ണൂര്‍- 9, പാലക്കാട്- 4, എറണാകുളം 5, വയനാട്- 3 എന്നിങ്ങനെ വിതരണം ചെയ്തു. ശേഷിക്കുന്നവ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് പത്തനംതിട്ടയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പട്ടയവിതരണം ഉദ്ഘാടനം ചെയ്തത്. റവന്യു വകുപ്പിന്റെ ചുമതലിയില്‍ നടത്തിയ പരിശോധനയില്‍ 1495 കുടുംബംഗങ്ങള്‍ പട്ടയം നല്‍കുന്നതിന് അര്‍ഹരെന്ന് കണ്ടെത്തി. ഇതില്‍ 1152 പേര്‍ക്ക് പട്ടയം നല്‍കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളിലാണ് ഭൂമി നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ ഭൂമി നല്‍കേണ്ട 225 പേരുടെ പട്ടയം ഉടന്‍ വിതരണം ചെയ്യുമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്ങറയില്‍ മൂന്ന് വര്‍ഷമായി ഭൂമി കൈയേറി താമസിച്ചവര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സാധുജന വിമോചന മുന്നണി നേതാവ് ളാഹ ഗോപാലനും സംഘവും ഇതിനെതിരെ രംഗത്തുവന്നിരുന്നു. സമരത്തിലുണ്ടായിരുന്ന പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് പട്ടയമേളക്കെതിരാക്കിയത് ഇതിന്റെ ഭാഗമാണ്. ഗോപാലന്റെ ചെയ്തികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം സമര സമിതി നേതാവായിരുന്ന സെലീന പ്രക്കാനം രാജിവച്ചിരുന്നു.

    deshabhimani 120810

    ReplyDelete