Friday, April 1, 2011

ഓരോ സ്ഥാനാര്‍ഥിയുടെയും അക്കൌണ്ടില്‍ 10 ലക്ഷം; ബാക്കി നേരിട്ട്

കാസര്‍കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് എഐസിസിയുടെ പണമെത്തി. ആദ്യഘട്ടമായി പത്തു ലക്ഷം രൂപ വീതം സ്ഥാനാര്‍ഥിയുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് വന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിച്ച പരിധി 16 ലക്ഷമായതിനാല്‍ ആറു ലക്ഷം കൂടി വരും. ബാക്കി നേരിട്ടാണ് നല്‍കുക. ഓരോ മണ്ഡലത്തിലും ഒരു കോടി രൂപ കിട്ടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ കണ്ണില്‍ പൊടിയിടാനാണ് പത്തു ലക്ഷം അക്കൌണ്ടിലേക്ക് മാറ്റിയതെന്നുമാണ് വിവരം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലക്ഷങ്ങളാണ് തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്നത്. 2006ല്‍ 50 ലക്ഷം രൂപ വീതമാണ് ഓരോ സ്ഥാനാര്‍ഥിക്കും ഹൈക്കമാന്‍ഡ് നല്‍കിയത്. പണം കിട്ടാത്തതിനാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് പ്രവര്‍ത്തനം സജീവമാകാത്തത്. പണം കൈയിലെത്തിയാലേ ബൂത്തു കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തിനിറങ്ങൂ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി നല്‍കിയ പണത്തില്‍നിന്ന് പലരും ലക്ഷങ്ങള്‍ തട്ടിയതായി പരാതിയുണ്ടായിരുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലേക്കു കിട്ടിയ ഒരു കോടിയില്‍ 25 ലക്ഷത്തിന് കണക്കുണ്ടായില്ലെന്ന് സ്ഥാനാര്‍ഥി ഷാഹിദ കമാല്‍തന്നെ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് അന്വേഷിച്ച കമീഷന്‍ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച നേതാവ് 18 ലക്ഷം രൂപ തട്ടിയതായി കണ്ടെത്തി. എന്നാല്‍, ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല. കമീഷനംഗം ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമാണ്.

വടകര സ്ഥാനാര്‍ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനു കൊണ്ടുവന്ന പണത്തില്‍നിന്ന് 25 ലക്ഷം രൂപ യൂത്ത് നേതാവ് തട്ടിയതായും പരാതിയുണ്ടായി. ഇതിലും നടപടിയെടുത്തില്ല. എഐസിസി നല്‍കുന്ന പണത്തിന് പുറമെ പ്രാദേശികമായി ലക്ഷങ്ങള്‍ നേതാക്കള്‍ പിരിക്കുന്നുമുണ്ട്. ഇതിന്റെ കണക്കൊന്നും എവിടെയും അവതരിപ്പിക്കാറില്ല. പണം കൊടുത്ത് വോട്ടു വാങ്ങുന്ന രീതി യുഡിഎഫ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വീടുകളിലെത്തി പണം നല്‍കുന്നുണ്ട്. അഞ്ചും ആറും വോട്ടുള്ള വീട്ടില്‍ ആയിരവും രണ്ടായിരവും കൊടുക്കും.
(എം ഒ വര്‍ഗീസ്)

ദേശാഭിമാനി 310311

1 comment:

  1. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് എഐസിസിയുടെ പണമെത്തി. ആദ്യഘട്ടമായി പത്തു ലക്ഷം രൂപ വീതം സ്ഥാനാര്‍ഥിയുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് വന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിച്ച പരിധി 16 ലക്ഷമായതിനാല്‍ ആറു ലക്ഷം കൂടി വരും. ബാക്കി നേരിട്ടാണ് നല്‍കുക. ഓരോ മണ്ഡലത്തിലും ഒരു കോടി രൂപ കിട്ടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ കണ്ണില്‍ പൊടിയിടാനാണ് പത്തു ലക്ഷം അക്കൌണ്ടിലേക്ക് മാറ്റിയതെന്നുമാണ് വിവരം.

    ReplyDelete