Sunday, April 3, 2011

വികസിച്ചത് ഉമ്മന്‍ചാണ്ടിയോ മണ്ഡലമോ?

പുതുപ്പള്ളിയില്‍ ഒറ്റച്ചോദ്യം വികസിച്ചത് ഉമ്മന്‍ചാണ്ടിയോ മണ്ഡലമോ?

പുതുപ്പള്ളി: വികസനമാണ് ഈ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ വോട്ടര്‍മാരുടെ ചര്‍ച്ചാവിഷയം. തുടര്‍ച്ചയായി നാലു പതിറ്റാണ്ട് ജനങ്ങള്‍ അംഗീകാരം നല്‍കിയിട്ടും അവര്‍ക്കുവേണ്ടി ഉമ്മന്‍ചാണ്ടിക്ക് എന്തുചെയ്യാന്‍ കഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് കാര്യമായ മറുപടിയില്ല. വികസനമുരടിപ്പിന്റെ മറുപേരാണ് പുതുപ്പള്ളിയെന്ന കാര്യത്തില്‍ അവര്‍ക്കും ശങ്കയില്ല.

സാംസ്കാരിക- രാഷ്ട്രീയമേഖലകളില്‍ നിറസാന്നിധ്യമായ സുജ സൂസന്‍ ജോര്‍ജിന്റെ വാക്കുകള്‍ പുതുപ്പള്ളി ശ്രദ്ധാപൂര്‍വമാണ് കേള്‍ക്കുന്നത്.  കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അവര്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന ആത്മവിശ്വാസം സുജ സൂസന്‍ ജോര്‍ജിനുണ്ട്. അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെ അധികാരത്തിനു വേണ്ടി കൂടെനിര്‍ത്തുന്നവരുടെ സാംസ്കാരിക ജീര്‍ണത പൊളിച്ചുകാട്ടി ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടത്തിലാണ് സുജ ടീച്ചര്‍.

രണ്ടു രൂപയ്ക്ക് അരി പദ്ധതി തടയാന്‍ ശ്രമിച്ചതും പാമൊലിന്‍ കേസുമെല്ലാം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകുത്തുന്നതോടൊപ്പം നാടിന്റെ പിന്നോക്കാവസ്ഥയും പുതുപ്പള്ളിയുടെ മണ്ണില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പലതവണ മന്ത്രിയും ഒരിക്കല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായിട്ടും മണ്ഡലത്തിലെ സ്ഥിതി പരിതാപകരമാണ്. മണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിക്കപ്പെട്ടതാകട്ടെ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും. പഞ്ഞമില്ലാതെ പ്രഖ്യാപനം നടത്തുന്ന ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രിപദത്തില്‍ നിന്നിറിങ്ങുമ്പോള്‍ പാമ്പാടി പഞ്ചായത്തോഫീസ് കെട്ടിടം നിര്‍മിക്കാന്‍ 60 ലക്ഷം രൂപ അനുവദിച്ചെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും ഇതു യാഥാര്‍ഥ്യമായില്ല. പാമ്പാടി താലൂക്കാശുപത്രിയോടും അദ്ദേഹം നീതികാട്ടിയില്ല. എല്‍ഡിഎഫ്് സര്‍ക്കാരാണ് ഇവിടെ ഗൈനക്കോളജിസ്റ് അടക്കം എട്ടു ഡോക്ടര്‍മാരെ നിയമിച്ച് അടിസ്ഥാന സൌകര്യം ഒരുക്കിയത്.

പത്തുവര്‍ഷത്തിനു ശേഷം ഉമ്മന്‍ചാണ്ടിയെ എതിരിടാന്‍ സ്വന്തം നാട്ടില്‍നിന്നുതന്നെ സ്ഥാനാര്‍ഥി എത്തിയിരിക്കുകയാണ്. 18 വര്‍ഷമായി മണര്‍കാട് സെന്റ് മേരീസ് കോളേജില്‍ മലയാളം അധ്യാപികയായ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് വളര്‍ന്നത് വിപ്ളവ പ്രസ്ഥാനത്തിലൂടെ. പുതുപ്പള്ളി പെരുങ്കാവില്‍ താമസിക്കുന്ന സുജ ടീച്ചര്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും മികച്ച പ്രഭാഷകയുമാണ്. സജീവമായ ഇടപെടലുകളാണ് പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് നടത്തുന്നത്. മാറാട് കലാപസമയത്തും മുത്തങ്ങയില്‍ ആദിവാസികള്‍ക്കുനേരെ അതിക്രമം നടന്നപ്പോഴും ആശ്വാസവുമായി ഓടിയെത്തി. വര്‍ഗീയവാദികള്‍ അതിക്രമം നടത്തിയ ഒറീസയിലെ കണ്ഡമാലില്‍ എഴുത്തുകാരുടെ പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കി. സ്ത്രീസമൂഹത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ നിരന്തരം പ്രതികരിക്കുന്നു. കവിതകളും കഥകളും ഉള്‍പ്പെടുന്ന അതിവിശാലമായ രചനാലോകത്തും സുജ സൂസന്‍ ജോര്‍ജിന്റെ കൈയ്യൊപ്പുണ്ട്. വര്‍ക്കിങ് വിമന്‍സ് കോ- ഓര്‍ഡിനേഷന്‍ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമാണിപ്പോള്‍.

1965ലും 67ലും എല്‍ഡിഎഫിനൊപ്പംനിന്ന ചരിത്രം പുതുപ്പള്ളിക്കുണ്ട്. 1957, 60, 70, 87 തെരഞ്ഞെടുപ്പുകളില്‍ ശക്തമായ പോരാട്ടവും കാഴ്ചവച്ചു. ഓര്‍ത്തഡോക്സ് സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ യുഡിഎഫുമായി അവര്‍ ഇടച്ചിലിലാണ്. സമുദായാംഗമായ ഒരാളെപ്പോലും യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാത്തതിലെ പ്രതിഷേധം ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് അറിയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ സഭയുടെ അക്കൌണ്ടില്‍പ്പെടുത്തില്ലെന്നും എല്‍ഡിഎഫ് സഭയോടു നീതി കാട്ടിയെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
(കെ എസ് ഷൈജു )

ദേശാഭിമാനി 030411

1 comment:

  1. പത്തുവര്‍ഷത്തിനു ശേഷം ഉമ്മന്‍ചാണ്ടിയെ എതിരിടാന്‍ സ്വന്തം നാട്ടില്‍നിന്നുതന്നെ സ്ഥാനാര്‍ഥി എത്തിയിരിക്കുകയാണ്. 18 വര്‍ഷമായി മണര്‍കാട് സെന്റ് മേരീസ് കോളേജില്‍ മലയാളം അധ്യാപികയായ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് വളര്‍ന്നത് വിപ്ളവ പ്രസ്ഥാനത്തിലൂടെ. പുതുപ്പള്ളി പെരുങ്കാവില്‍ താമസിക്കുന്ന സുജ ടീച്ചര്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും മികച്ച പ്രഭാഷകയുമാണ്. സജീവമായ ഇടപെടലുകളാണ് പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് നടത്തുന്നത്. മാറാട് കലാപസമയത്തും മുത്തങ്ങയില്‍ ആദിവാസികള്‍ക്കുനേരെ അതിക്രമം നടന്നപ്പോഴും ആശ്വാസവുമായി ഓടിയെത്തി. വര്‍ഗീയവാദികള്‍ അതിക്രമം നടത്തിയ ഒറീസയിലെ കണ്ഡമാലില്‍ എഴുത്തുകാരുടെ പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കി. സ്ത്രീസമൂഹത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ നിരന്തരം പ്രതികരിക്കുന്നു. കവിതകളും കഥകളും ഉള്‍പ്പെടുന്ന അതിവിശാലമായ രചനാലോകത്തും സുജ സൂസന്‍ ജോര്‍ജിന്റെ കൈയ്യൊപ്പുണ്ട്. വര്‍ക്കിങ് വിമന്‍സ് കോ- ഓര്‍ഡിനേഷന്‍ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമാണിപ്പോള്‍.

    ReplyDelete