Friday, August 19, 2011

കെ വിയുടെ മനസ്സില്‍ സഖാവിന്റെ ഓര്‍മകള്‍ക്ക് നിത്യയൗവനം

ആലപ്പുഴ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ സ. പി കൃഷ്ണപിള്ളയോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ആവേശവും കരുത്തും ഇന്നും കെ വി തങ്കപ്പന്റെ സിരകളെ ത്രസിപ്പിക്കുന്നു. കണ്ണര്‍കാട് ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍വച്ച് സഖാവിനെ പാമ്പുകടിച്ചപ്പോള്‍ കട്ടിലില്‍ ചുമന്ന് വിഷവൈദ്യന്റെ അടുക്കലെത്തിച്ചവരില്‍ ഒരാളാണ് മുഹമ്മ പുത്തന്‍പറമ്പില്‍ കെ വി തങ്കപ്പന്‍ . ഈ പുന്നപ്ര-വയലാര്‍ സമരസേനാനിക്ക് 88 വയസായെങ്കിലും ഇന്നും ഊര്‍ജസ്വലതയോടെ കര്‍മ്മമണ്ഡലത്തിലുണ്ട്.

1948 ആഗസ്ത് 19ന് രാവിലെ മുഹമ്മ വില്ല്യം ഗുഡേക്കര്‍ കമ്പനിയില്‍ പണിയെടുക്കുമ്പോഴാണ് കൃഷ്ണപിള്ളയെ പാമ്പുകടിച്ച വിവരം കെ വി അറിയുന്നത്. ഇദ്ദേഹം ഉള്‍പ്പെടെ കുറെ തൊഴിലാളികള്‍ ഉടനെ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തില്‍ വീട്ടിലെത്തി. സഖാവിന്റെ പേനയും കണ്ണടയും താഴെകിടക്കുന്നു. കട്ടിലില്‍ കിടക്കുന്ന കൃഷ്ണപിള്ളയെ താങ്ങിയെടുത്ത് വിഷവൈദ്യന്‍ മാലൂര്‍ തണ്ടാരുടെയടുത്തെത്തിച്ചു. രക്ഷപ്പെടാന്‍ പ്രയാസമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോയി നോക്കൂ എന്നും വൈദ്യന്‍ പറഞ്ഞു. ഒടുവില്‍ ചേര്‍ത്തലയില്‍ ഒരു വിഷവൈദ്യന്റെ വീട്ടിലെത്തിച്ചു. ഇവിടെനിന്നും മറ്റുചിലര്‍ ചേര്‍ന്ന് കൊല്ലത്തെത്തിച്ചു. ഇവിടത്തെ ചികിത്സയും ഫലിച്ചില്ല - കെ വി ഓര്‍ക്കുന്നു.

കൃഷ്ണപിള്ളയുടെ വായനയും പ്രവര്‍ത്തനങ്ങളും മാതൃകയാക്കി അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് കയര്‍ഫാക്ടറി തൊഴിലാളിയായിരുന്ന കെ വി തങ്കപ്പന്‍ ട്രേഡ് യൂണിയന്‍ രംഗത്തേക്ക് കടന്നുവന്നത്. സഖാവ് കണ്ണര്‍കാട്ടെത്തുമ്പോള്‍ നിത്യസന്ദര്‍ശകനായിരുന്നു കെ വി. കൃഷ്ണപിള്ള അന്ത്യനാളുകള്‍ ചെലവഴിച്ചിരുന്നത് കഞ്ഞിക്കുഴിയിലെ ചെല്ലിക്കണ്ടത്തില്‍ വീട്ടിലായിരുന്നു. ഓലമേഞ്ഞ പലകതറച്ച ഈ വീട് ചരിത്രത്തിന്റെ ഭാഗമാണിന്ന്. സിപിഐ എം ജില്ലാ കമ്മിറ്റി ഈ വീടും സ്ഥലവും ഏറ്റെടുത്ത് സംരക്ഷിച്ച് ചരിത്രസ്മാരകമാക്കി. ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ പതിവ് എഴുത്തിനിടയില്‍ പാമ്പുകടിയേറ്റ് പ്രാണന്‍പിടയുമ്പോഴും സഖാവ് കുറിച്ചിട്ട "സഖാക്കളെ മുന്നോട്ട്" എന്ന മുദ്രാവാക്യം ഈ പോരാളിയുടെ മനസ്സിലിന്നും മുഴങ്ങുന്നു. ഒപ്പം സഖാവിനെക്കുറിച്ചുള്ള ഓര്‍മകളും.
(കെ എസ് ലാലിച്ചന്‍)

deshabhimani 190811

2 comments:

  1. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ സ. പി കൃഷ്ണപിള്ളയോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ആവേശവും കരുത്തും ഇന്നും കെ വി തങ്കപ്പന്റെ സിരകളെ ത്രസിപ്പിക്കുന്നു. കണ്ണര്‍കാട് ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍വച്ച് സഖാവിനെ പാമ്പുകടിച്ചപ്പോള്‍ കട്ടിലില്‍ ചുമന്ന് വിഷവൈദ്യന്റെ അടുക്കലെത്തിച്ചവരില്‍ ഒരാളാണ് മുഹമ്മ പുത്തന്‍പറമ്പില്‍ കെ വി തങ്കപ്പന്‍ . ഈ പുന്നപ്ര-വയലാര്‍ സമരസേനാനിക്ക് 88 വയസായെങ്കിലും ഇന്നും ഊര്‍ജസ്വലതയോടെ കര്‍മ്മമണ്ഡലത്തിലുണ്ട്.

    ReplyDelete
  2. കേരളം പ്രിയസഖാവിന്റെ സ്മരണ പുതുക്കി. ജനമനസുകളില്‍ ഇന്നും ജീവിക്കുന്ന അനശ്വരനായ പി കൃഷ്ണപിള്ളയുടെ അനുസ്മരണപരിപാടികള്‍ സിപിഐ എം, സിപിഐ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ചേര്‍ന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നില്‍നിന്ന് 7.30ന് പ്രകടനം ആരംഭിച്ചു. സി ബി ചന്ദ്രബാബു അധ്യക്ഷനായി. സി കെ ചന്ദ്രപ്പന്‍ , ഡോ. ടി എം തോമസ് ഐസക് എംഎല്‍എ, ടി പുരുഷോത്തമന്‍ , ജി സുധാകരന്‍ എംഎല്‍എ, പി കെ ചന്ദ്രാനന്ദന്‍ , കെ എം ചന്ദ്രശര്‍മ, പി ജ്യോതിസ് എന്നിവര്‍ സംസാരിച്ചു. എ ശിവരാജന്‍ സ്വാഗതം പറഞ്ഞു. രാവിലെ ഒമ്പതിന് കണ്ണര്‍കാട് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ചേര്‍ന്ന സമ്മേളനവും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍ പി കമലാധരന്‍ അധ്യക്ഷനായി. കൊച്ചി ദേശാഭിമാനിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിപിഐം സംസ്ഥാനസെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ സംസാരിച്ചു. പി ജയനാഥ് അധ്യക്ഷനായി.

    ReplyDelete