Sunday, August 28, 2011

സംഘപരിവാര്‍ സംഘടനകളുടെ യോഗത്തില്‍ ബിജെപി നേതൃത്വത്തിന് കടുത്ത വിമര്‍ശനം

കൊച്ചി: ആര്‍എസ്എസിന്റെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും യോഗത്തില്‍ ബിജെപി ഔദ്യോഗിക നേതൃത്വത്തിന് കടുത്ത വിമര്‍ശനം. വിഭാഗീയതയുടെ പേരില്‍ ഏകപക്ഷീയമായി കാസര്‍കോട് ജില്ലാക്കമ്മിറ്റി പിരിച്ചുവിട്ട സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെ യോഗം ചോദ്യം ചെയ്തു. വി മുരളീധരന്റെ അടുത്ത അനുയായിയായ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എതിര്‍ചേരിയിലെ ശ്രീധരന്‍ പിള്ള വിഭാഗത്തില്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ യോഗത്തില്‍ പരാതി നല്‍കി.

മാറാട് കലാപവും കാസര്‍കോട് ജില്ലാക്കമ്മിറ്റി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിഭാഗീയത കത്തിനില്‍ക്കുന്നതിനിടെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് പ്രാന്തീയ പരിവാര്‍ ബൈഠകിലാണ് സുരേന്ദ്രനെതിരെ പരാതി ലഭിച്ചത്. കാസര്‍കോടുനിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിക്രം ഭട്ടാണ് പരാതിക്കാരന്‍.

കാസര്‍കോട് ജില്ലാക്കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന നാരായണഭട്ടിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതായാണ് പരാതി. ഇതിനുവഴങ്ങാതിരുന്ന തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യോഗത്തില്‍ പങ്കെടുത്ത ശ്രീധരന്‍ പിള്ളയും അനുയായികളും പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ അനുകൂലിയായ കെ സുരേന്ദ്രനും സംഘവും ആരോപണം നിഷേധിച്ചതോടെ യോഗത്തില്‍ വാക്കേറ്റമായി. പോഷകസംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ടിങ്ങിനായാണ് യോഗം ചേര്‍ന്നതെങ്കിലും ബിജെപിയുടെ മുഴുവന്‍ സംസ്ഥാന നേതാക്കളോടും പങ്കെടുക്കാന്‍ ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

കെ സുരേന്ദ്രന്റെ ആവശ്യപ്രകാരം കാസര്‍കോട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ യോഗത്തില്‍ നിശിതവിമര്‍ശമുയര്‍ന്നു. വിഭാഗീയതയുടെ പേരില്‍ ഏകപക്ഷീയമായി കമ്മിറ്റി പിരിച്ചുവിട്ടതും വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കാത്തതും ആര്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മാറാട് പ്രശ്‌നവുമായി ബന്ധപ്പെട്ട ബിജെപി നേതാക്കളുടെ പ്രതികരണങ്ങളില്‍ ഇടപെടാന്‍ ആര്‍എസ്എസ് നേതൃത്വം താല്‍പര്യം കാട്ടിയിട്ടില്ല. ലീഗ് നേതൃത്വവുമായി ശ്രീധരന്‍ പിള്ള ചര്‍ച്ച നടത്തിയത് അനൗദ്യോഗികമാണെന്ന് ആര്‍എസ്എസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ന്ന് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി നേതൃത്വത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. മാറാടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടഞ്ഞ അധ്യായമാണെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. സി കെ പത്മനാഭന്‍, ഒ രാജഗോപാല്‍, ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍ എന്നിര്‍ യോഗത്തില്‍ പങ്കെടുത്തു. രണ്ടുദിവസത്തെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഇന്ന് പങ്കെടുക്കും.

ജനയുഗം 280811

1 comment:

  1. ആര്‍എസ്എസിന്റെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും യോഗത്തില്‍ ബിജെപി ഔദ്യോഗിക നേതൃത്വത്തിന് കടുത്ത വിമര്‍ശനം. വിഭാഗീയതയുടെ പേരില്‍ ഏകപക്ഷീയമായി കാസര്‍കോട് ജില്ലാക്കമ്മിറ്റി പിരിച്ചുവിട്ട സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെ യോഗം ചോദ്യം ചെയ്തു. വി മുരളീധരന്റെ അടുത്ത അനുയായിയായ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എതിര്‍ചേരിയിലെ ശ്രീധരന്‍ പിള്ള വിഭാഗത്തില്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ യോഗത്തില്‍ പരാതി നല്‍കി.

    ReplyDelete