Friday, August 26, 2011

നൂറുദിവസത്തിന്റെ അപമാനഭാരം

നൂറുദിവസമെന്നത് ഒരു ഭരണത്തെ സമ്പൂര്‍ണമായി വിലയിരുത്താന്‍ മതിയായ കാലയളവല്ല. എന്നാല്‍ , ഭരണത്തിന്റെ സ്വഭാവമെന്ത് എന്നത് നിര്‍ണയിക്കാന്‍ ആവശ്യമായതിലേറെ വലിയ കാലയളവാണുതാനും. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ആദ്യ നൂറുദിവസം പരിശോധിക്കുന്നതിനുള്ള പ്രസക്തി ഇതാണ്. നല്ലവരില്‍നിന്നേ നന്മ പ്രതീക്ഷിക്കേണ്ടൂ എന്നു പറയാറുണ്ട്. യുഡിഎഫ് മന്ത്രിസഭയിലുള്ളവരുടെ രാഷ്ട്രീയവ്യക്തിത്വത്തില്‍ നന്മയുടെ അംശം എത്രയുണ്ട് എന്നതു പരിശോധിച്ചാല്‍ത്തന്നെ മന്ത്രിസഭയുടെ സ്വഭാവം വ്യക്തമാകും. മുഖ്യമന്ത്രിതന്നെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തി. അദ്ദേഹം തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായി തെരഞ്ഞെടുത്തതോ?

പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതോ അന്വേഷണം നേരിടുന്നതോ ആയ വ്യക്തികളെത്തന്നെ. പ്രത്യേക കോടതിതന്നെ മുഖ്യമന്ത്രിക്കെതിരായി പാമൊലിന്‍ കേസില്‍ അക്കമിട്ട് കാര്യങ്ങള്‍ നിരത്തിയതാണ്. കേസിലെ പങ്ക് ഏതാണ്ട് സ്ഥാപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതാണ്. ആ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തിയതാണ്. അത്രയൊക്കെയായിട്ടും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാനുള്ള ധാര്‍മികത അദ്ദേഹത്തില്‍നിന്ന് ഉണ്ടാകുന്നില്ല. തന്റെ പൊതുഭരണവകുപ്പിനു കീഴിലുള്ള പൊലീസ് ഓഫീസര്‍മാരെ വിജിലന്‍സിന്റെ തലപ്പത്തുവച്ച് അന്വേഷിപ്പിക്കുകയാണ് അദ്ദേഹം. തങ്ങളുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍വരെ ഇടപെടാന്‍ അധികാരമുള്ള മുഖ്യമന്ത്രിയെക്കുറിച്ച് എതിരായി റിപ്പോര്‍ട്ട് എഴുതാന്‍ ഏത് പൊലീസുകാരനാണ് തയ്യാറാവുക? ഇത്തരമൊരു മുഖ്യമന്ത്രി കളങ്കിത വ്യക്തിത്വങ്ങളെത്തന്നെ തെരഞ്ഞുപിടിച്ച് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അദ്ദേഹം അതുതന്നെ ചെയ്തു. തനിക്ക് ചേരുന്നവരെത്തന്നെ മന്ത്രിസഭയിലെടുത്തു. കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുനിന്നയാളെ മന്ത്രിയാക്കി. പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കേസില്‍ സംസ്ഥാനതാല്‍പ്പര്യം മുന്‍നിര്‍ത്തി കോടതിയില്‍ വാദിക്കേണ്ട അഭിഭാഷകനെ അധികാരമുപയോഗിച്ച് നിശബ്ദനാക്കി. വാദിഭാഗം വക്കീല്‍ പ്രതിഭാഗം ചേര്‍ന്ന സ്ഥിതിയുണ്ടായി. അത്തരമൊരു കള്ളക്കളിയിലൂടെ പ്രതിയെ രക്ഷപ്പെടുത്തിയെടുത്തു. അത് ചെയ്തില്ലെങ്കില്‍ , തനിക്കു മുഖ്യമന്ത്രിയായി തുടരാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നു. അധികാരം നിലനിര്‍ത്താന്‍വേണ്ടി അധികാരം ദുരുപയോഗിച്ചുകൊണ്ടുള്ള, സത്യപ്രതിജ്ഞ ലംഘിച്ചുകൊണ്ടുള്ള നഗ്നമായ നിയമലംഘനം! മറ്റൊരു മന്ത്രി കോഴിക്കോട്ട് വിജിലന്‍സ് കോടതിയില്‍ റേഷന്‍ ഡിപ്പോ അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നു. അതും കെപിസിസി അംഗംതന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ .

പത്തുകോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് ഇദ്ദേഹത്തിന്റെ പേരില്‍ പരാതി വേറെയുണ്ട്. പൊതുമരാമത്തുമന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയതിന് മറ്റൊരു മന്ത്രി കോടതി കയറിയിറങ്ങുന്നു. അതേ മന്ത്രി രണ്ടു ചെക്കുകേസില്‍ ശിക്ഷിക്കപ്പെട്ടു നില്‍ക്കുന്നു; വേറെ നിരവധി കേസില്‍ അന്വേഷണം നേരിടുന്നു. സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് നേരിടുന്നയാളാണ് സഹകരണമന്ത്രിയെങ്കില്‍ അഞ്ചാമന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് സംബന്ധിച്ച പ്രാഥമികാന്വേഷണം നേരിടുന്നയാളാണ്. ആറാമന്‍ , ഇല്ലാത്ത ഡിഗ്രി ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലം കൊടുത്ത് കുഴപ്പത്തില്‍പ്പെട്ടു നില്‍ക്കുമ്പോള്‍ ഏഴാമന്‍ ഐസ്ക്രീംകേസ് മുതല്‍ വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനുള്ള കേസില്‍വരെ അന്വേഷണം നേരിടുന്നു. ഇത്തരക്കാരെവെച്ച് രൂപീകരിച്ച മന്ത്രിസഭ എങ്ങനെയാകുമെന്നറിയാന്‍ ഗവേഷണം നടത്തേണ്ട കാര്യമൊന്നുമില്ല. ചിലര്‍ പ്രതികളായി; മറ്റു ചിലര്‍ക്ക് പ്രതികളാകേണ്ട സാഹചര്യം ഇതുവരെ തെളിഞ്ഞുവന്നില്ല. ഇത്രയേയുള്ളൂ വ്യത്യാസം. ഒരു മന്ത്രിയോടും ധാര്‍മികതയെക്കുറിച്ച് ഒരക്ഷരം പറയാന്‍ പാടില്ലാത്ത അവസ്ഥയില്‍ മുഖ്യമന്ത്രി നില്‍ക്കുന്നു. ഇങ്ങനെയുള്ള കളങ്കിത വ്യക്തികളുടെ കൂട്ടഭരണമാണ് നടക്കുന്നത് എന്നത് കേരളത്തിന്റെ ദൗര്‍ഭാഗ്യം. സുതാര്യ ഭരണമെന്ന പ്രഖ്യാപനവുമായാണ് ഇവര്‍ അധികാരത്തില്‍ കയറിയത്. ഇക്കൂട്ടര്‍ക്ക് എങ്ങനെ ഭരണം സുതാര്യമാക്കാന്‍ സാധിക്കും? അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ എല്ലാ മന്ത്രിമാരും അവരുടെ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നു പറഞ്ഞിരുന്നു. വരവില്‍ക്കവിഞ്ഞ സ്വത്ത് സമാഹരിച്ചവര്‍ ഉള്ള സ്വത്തൊക്കെ പ്രഖ്യാപിച്ചാല്‍ അടുത്തദിവസം ജയിലിലാകും. അതറിയാവുന്നവര്‍ ആ പ്രഖ്യാപനം അപ്പാടെ വിഴുങ്ങി. ദിവസം നൂറുകഴിഞ്ഞിട്ടും സ്വത്തു പ്രഖ്യാപനമുണ്ടായില്ല.

ജനവിരുദ്ധ നടപടികളിലൂടെയല്ലാതെ ഇത്തരമൊരു സര്‍ക്കാരിനു മുന്നോട്ടുപോകാനാകില്ലെന്നും അതിനെതിരെ ജനരോഷമുയരുമെന്നതും വ്യക്തം. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തില്‍ സ്വകാര്യ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസസാധ്യതയ്ക്ക് അന്ത്യംകുറിച്ചവര്‍ നിരവധി നടപടിയിലൂടെ പൊതുവിദ്യാഭ്യാസത്തെയാകെ ഞെരിക്കാനും തകര്‍ക്കാനും തീവ്രശ്രമമാണ് നൂറുനാളിനിടയില്‍ നടത്തിയത്. അതിനെതിരായി ഉയര്‍ന്ന വിദ്യാര്‍ഥിരോഷത്തെ അതിനിഷ്ഠുരമായി ചോരയില്‍ മുക്കിക്കൊല്ലാനായി ശ്രമം. ജനമൈത്രി പൊലീസ് എന്ന സങ്കല്‍പ്പം ചുരുങ്ങിയ നാള്‍കൊണ്ട് ജനശത്രു പൊലീസ് എന്നു മാറി. കേരളചരിത്രത്തിലാദ്യമായി ഒരു ജുഡീഷ്യല്‍ അന്വേഷണ കമീഷനെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കുന്നത് നാം ഈ ഘട്ടത്തില്‍ കണ്ടു. ഏത് കൂട്ടരാണോ അന്വേഷണം ആവശ്യപ്പെട്ടത് അക്കൂട്ടര്‍തന്നെ അധികാരത്തില്‍ വന്നയുടന്‍ ആ അന്വേഷണത്തെ ഇല്ലാതാക്കി. അന്വേഷണം തുടര്‍ന്നാല്‍ തങ്ങള്‍ പ്രതിപ്പട്ടികയിലാകുമെന്ന് മന്ത്രിമാര്‍പോലും ഭയന്നതിന്റെ അനന്തരഫലം ജുഡീഷ്യല്‍ പ്രക്രിയയെത്തന്നെ ഹനിക്കുന്നതായി. സുപ്രീംകോടതിയിലടക്കം ലോട്ടറി മാഫിയകള്‍ക്കുവേണ്ടി വാദിക്കുന്നവരാണ് കോണ്‍ഗ്രസിലുള്ളത്. ഇവരെല്ലാം ചേര്‍ന്ന് ലോട്ടറിമാഫിയകള്‍ക്ക് കേരളത്തെ വിളഭൂമിയാക്കി മാറ്റിക്കൊടുക്കുന്നത് നാം കണ്ടു.

കരിമണല്‍ ഖനനംമുതല്‍ ലോട്ടറിവരെ എല്ലാ രംഗത്തും സ്വകാര്യതാല്‍പ്പര്യങ്ങളുടെ വക്താവായി മാറുകയായിരുന്നു മന്ത്രിസഭ. കേരള നിയമസഭാചരിത്രത്തിലെ കറുത്ത ഏട് സൃഷ്ടിച്ചത് ഈ സര്‍ക്കാരാണ്. മുമ്പ് യുഡിഎഫ്, കാസ്റ്റിങ് വോട്ടുവരെ മാത്രമേ എത്തിയിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ, ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക് ശേഷം വോട്ടിങ് നടത്തേണ്ട ഘട്ടത്തില്‍ ജനാധിപത്യ പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന അപഹാസ്യമായ നാടകമാടുകയായിരുന്നു. തൊഴിലാളി സഹകരണസംഘത്തെ പാടെ ഒഴിവാക്കി ബാര്‍ ഉടമകളെ സഹായിക്കുന്ന മദ്യനയം, രാഷ്ട്രീയപ്രേരിതമായി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി ദ്രോഹിക്കല്‍ , കൊക്കകോളയുടെയും ഐഎംഎഫിന്റെയുമൊക്കെ ഏജന്റുമാരെ ആസൂത്രണ ചുമതല ഏല്‍പ്പിക്കല്‍ , കളങ്കിത വ്യക്തിത്വങ്ങളെ പൊതു നിയമന ചുമതലയുള്ള ഭരണഘടനാസ്ഥാപനത്തിന്റെപോലും തലപ്പത്തു പ്രതിഷ്ഠിക്കല്‍ , അരിവിതരണം ഉള്‍പ്പെടെയുള്ള പദ്ധതികളെ അട്ടിമറിക്കല്‍ , ക്ഷേമപെന്‍ഷനുകളടക്കമുള്ളവയ്ക്ക് തുക നീക്കിവയ്ക്കാതിരിക്കല്‍ , സാമൂഹ്യക്ഷേമ ബജറ്റിനെ കറുത്ത "ധവള"പത്രത്തിലൂടെയും തിരുത്തല്‍ ബജറ്റിലൂടെയും അട്ടിമറിക്കല്‍ തുടങ്ങിയ നടപടികളിലൂടെ തീര്‍ത്തും ജനവിരുദ്ധപാതയിലൂടെയാണ് ഈ സര്‍ക്കാര്‍ നീങ്ങുന്നത്. തെറ്റിദ്ധരിച്ച് തങ്ങളെ പിന്തുണച്ച ജനവിഭാഗങ്ങള്‍ക്കുപോലും ഭരണത്തിന്റെ യഥാര്‍ഥ സ്വഭാവമെന്തെന്ന് മനസ്സിലാക്കിക്കൊടുക്കുന്നതിനു പര്യാപ്തമായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ആദ്യ നൂറുദിനങ്ങള്‍ .

deshabhimani editorial 260811

1 comment:

  1. Friday, August 26, 2011
    നൂറുദിവസത്തിന്റെ അപമാനഭാരം
    നൂറുദിവസമെന്നത് ഒരു ഭരണത്തെ സമ്പൂര്‍ണമായി വിലയിരുത്താന്‍ മതിയായ കാലയളവല്ല. എന്നാല്‍ , ഭരണത്തിന്റെ സ്വഭാവമെന്ത് എന്നത് നിര്‍ണയിക്കാന്‍ ആവശ്യമായതിലേറെ വലിയ കാലയളവാണുതാനും. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ആദ്യ നൂറുദിവസം പരിശോധിക്കുന്നതിനുള്ള പ്രസക്തി ഇതാണ്. നല്ലവരില്‍നിന്നേ നന്മ പ്രതീക്ഷിക്കേണ്ടൂ എന്നു പറയാറുണ്ട്. യുഡിഎഫ് മന്ത്രിസഭയിലുള്ളവരുടെ രാഷ്ട്രീയവ്യക്തിത്വത്തില്‍ നന്മയുടെ അംശം എത്രയുണ്ട് എന്നതു പരിശോധിച്ചാല്‍ത്തന്നെ മന്ത്രിസഭയുടെ സ്വഭാവം വ്യക്തമാകും. മുഖ്യമന്ത്രിതന്നെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തി. അദ്ദേഹം തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായി തെരഞ്ഞെടുത്തതോ?

    ReplyDelete