Wednesday, August 31, 2011

തെരഞ്ഞെടുപ്പ് പരിഷ്കാരം

അണ്ണ ഹസാരെയുടെ അടുത്ത ലക്ഷ്യം തെരഞ്ഞെടുപ്പു പരിഷ്കാരമാണെന്നു പ്രഖ്യാപിച്ചതായി കാണുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് തെരഞ്ഞെടുപ്പു പരിഷ്കാരം അനിവാര്യമാണെന്നതില്‍ രണ്ടുപക്ഷമുണ്ടാകാനിടയില്ല. സിപിഐ എം 1964ല്‍ അതിന്റെ പരിപാടിക്ക് രൂപം നല്‍കുമ്പോള്‍ തെരഞ്ഞെടുപ്പു പരിഷ്കാരം ആവശ്യപ്പെട്ടതാണ്. ആനുപാതിക പ്രാതിനിധ്യവും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും വേണമെന്ന് വ്യക്തമാക്കിയതാണ്. ജനകീയ ജനാധിപത്യ ഭരണകൂടം ഇതുരണ്ടും നടപ്പില്‍ വരുത്തുമെന്ന് സംശയത്തിനിടയില്ലാത്തവണ്ണം എഴുതിവച്ചിട്ടുണ്ട്. ജനാധിപത്യം പണാധിപത്യമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തവുമാണ്.

സിപിഐ എം പരിപാടിയുടെ അഞ്ചാം അധ്യായത്തിലെ 23-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു: "അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും അവരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ടികളില്‍നിന്നുമല്ല പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉയര്‍ന്നുവരുന്നത്; ചൂഷകവര്‍ഗങ്ങളില്‍നിന്നാണ്. പാര്‍ലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവര്‍ഗങ്ങളാണ്. തങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിന് ജനങ്ങള്‍ പാര്‍ലമെന്ററി സ്ഥാപനങ്ങളെ ഉപയോഗിക്കുകയും തദ്വാര വന്‍കിട ബൂര്‍ഷ്വാസികളുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ കാല്‍ക്കീഴിലിട്ട് ചവിട്ടിയരക്കാന്‍ ചൂഷകവര്‍ഗങ്ങള്‍ ഒട്ടും മടിക്കുകയില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളെ എത്രയോ തവണ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ നാം അത് കണ്ടതാണ്. ഭരണവര്‍ഗങ്ങള്‍ ഈ ഹീനമാര്‍ഗത്തില്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു പശ്ചിമബംഗാളിലും ത്രിപുരയിലും അവര്‍ അഴിച്ചുവിട്ട അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയും ഭരണഘടനാവകുപ്പുകളുടെ നഗ്നമായ ലംഘനങ്ങളും.

പ്രസിഡന്‍ഷ്യല്‍ രൂപത്തിലുള്ള ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പരിമിതമാക്കുന്നതും അമിതാധികാര പ്രവണത വെളിപ്പെടുത്തുന്നതുമാണ്. ഉദാരവല്‍ക്കരണത്തെയും സാര്‍വദേശീയ മൂലധനത്തിന്റെ വര്‍ധമാനമായ സമ്മര്‍ദത്തെയും തുടര്‍ന്ന് ഇത് കൂടുതല്‍ ശക്തമായിട്ടുണ്ട്. അതിനാല്‍ ജനങ്ങളുടെ താല്‍പ്പര്യാര്‍ഥം അത്തരം ഭീഷണികളില്‍നിന്ന് പാര്‍ലമെന്റ് സ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുകയും അത്തരം സ്ഥാപനങ്ങളെ പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്". പാര്‍ടിപരിപാടിയില്‍ ഉള്‍ക്കൊള്ളിച്ച ഈ ഖണ്ഡിക ശരിയാണെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഇതേവരെ ഉണ്ടായിട്ടുള്ളത്. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാരിനെ കാലാവധി അവസാനിക്കുംമുമ്പ് പിരിച്ചുവിട്ടതിന് ഒരു ന്യായീകരണവുമില്ല. ഭരണഘടനയിലെ 356-ാം വകുപ്പിന്റെ നഗ്നമായ ദുര്‍വിനിയോഗമാണ് ഇവിടെ നടന്നത്. 1970കളില്‍ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥ് ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന ഗുണ്ടായിസം ഓര്‍ക്കേണ്ടതാണ്. വോട്ട് ചെയ്യാനെത്തിയ സമ്മതിദായകരെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ പൊലീസ് പിന്‍ബലത്തോടെ അടിച്ചോടിച്ചു. പോളിങ് ബൂത്ത് കൈയേറി ബാലറ്റ് പേപ്പറിന്റെ കെട്ടുകള്‍ എടുത്ത് കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി പെട്ടിയിലിട്ടു. തെരഞ്ഞെടുപ്പു ദിവസം 12 മണിക്ക് ജ്യോതി ബസു തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചു. ഈ പ്രക്രിയ അടിയന്തരാവസ്ഥയിലാണ് ചെന്നവസാനിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷമാണ് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ബംഗാളില്‍ അധികാരത്തില്‍ വന്നത്. 34 വര്‍ഷം ആ ഭരണം തുടരുകയും ചെയ്തു. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചുകൊണ്ടാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഗോളവല്‍ക്കരണം നടപ്പാക്കിയതിനുശേഷം മറ്റൊരു ദിശയിലാണ് ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ നീങ്ങിക്കൊണ്ടിരിക്കുന്നത്. സമ്പന്നവര്‍ഗം അതിവേഗം മഹാസമ്പന്നവര്‍ഗമായി മാറിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന 22 കുത്തകകളുടെ ആസ്തി 1957ല്‍ 312.63 കോടി രൂപയായിരുന്നത് 500 മടങ്ങ് വര്‍ധിച്ച് 1997ല്‍ 1,58,004.72 കോടി രൂപയായി. ഉദാരവല്‍ക്കരണത്തിന്‍ കീഴില്‍ ആദായനികുതി ഇളവു ചെയ്തു. സ്വത്ത് നികുതിപോലുള്ള മറ്റ് നികുതികള്‍ ഒഴിവാക്കിയും വന്‍കിട ബിസിനസ് കുടുംബങ്ങള്‍ക്കും ധനികവിഭാഗങ്ങള്‍ക്കും വമ്പിച്ച ഇളവുകള്‍ നല്‍കി. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ ഒമ്പത് ശതകോടീശ്വരന്മാരാണുണ്ടായിരുന്നത്.

2008ല്‍ ശതകോടീശ്വരന്മാരുടെ എണ്ണം 53 ആയി കുത്തനെ ഉയര്‍ന്നു. ഇക്കൂട്ടര്‍ക്ക് വേണ്ടിയാണ് 2ജി സ്പെക്ട്രംപോലുള്ള അഴിമതിയുടെ ഘോഷയാത്ര അരങ്ങേറിയത്. അവിഹിതമായി ആര്‍ജിച്ച ധനക്കൂമ്പാരത്തിന്റെ ഒരു പങ്ക് ഭരണവര്‍ഗത്തിന് സംഭാവന എന്ന പേരില്‍ നല്‍കുന്നു. ഈ തുക ഉപയോഗിച്ച് സമ്മതിദായകര്‍ക്കുള്‍പ്പെടെ പണം നല്‍കി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ഭരണം നിലനിര്‍ത്താന്‍ 2006ല്‍ എംപിമാര്‍ക്ക് വന്‍തുക കോഴ നല്‍കിയതായി തെളിഞ്ഞിട്ടുള്ളതാണ്. ഇഴഞ്ഞുനീങ്ങിയ അന്വേഷണം സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് വേഗത്തിലാക്കിയത്. ഇപ്പോള്‍ അമര്‍ സിങ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റപത്രമായി വേണം കാണാന്‍ . അതുപോലെ മാധ്യമങ്ങള്‍ക്ക് പണം നല്‍കി ഭരണവര്‍ഗത്തിന് അനുകൂലമായ പ്രചാരവേല സംഘടിപ്പിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത 60 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഈ പ്രവണത ഇന്ത്യയിലാകെ വ്യാപിച്ചിരിക്കുന്നു. ലോക്സഭയില്‍ 345 എംപിമാരും രാജ്യസഭയില്‍ 100 എംപിമാരും കോടിപതികളാണെന്ന വസ്തുത സമ്മതിദായകരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാകേണ്ടതാണ്. അഴിമതി പ്രോത്സാഹിപ്പിക്കുന്നതും തെരഞ്ഞെടുപ്പിലെ പണത്തിന്റെ പെരുമഴതന്നെ. ഇതാണ് ജനാധിപത്യം അട്ടിമറിച്ച് പണാധിപത്യത്തിന് വഴിമാറിക്കൊടുക്കുന്നത്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. അതിനുള്ള ഏത് പ്രവര്‍ത്തനവും ആരുടെ ഭാഗത്തുനിന്നായാലും സ്വാഗതാര്‍ഹമാണ്.

deshabhimani editorial 310811

2 comments:

  1. അണ്ണ ഹസാരെയുടെ അടുത്ത ലക്ഷ്യം തെരഞ്ഞെടുപ്പു പരിഷ്കാരമാണെന്നു പ്രഖ്യാപിച്ചതായി കാണുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് തെരഞ്ഞെടുപ്പു പരിഷ്കാരം അനിവാര്യമാണെന്നതില്‍ രണ്ടുപക്ഷമുണ്ടാകാനിടയില്ല. സിപിഐ എം 1964ല്‍ അതിന്റെ പരിപാടിക്ക് രൂപം നല്‍കുമ്പോള്‍ തെരഞ്ഞെടുപ്പു പരിഷ്കാരം ആവശ്യപ്പെട്ടതാണ്. ആനുപാതിക പ്രാതിനിധ്യവും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും വേണമെന്ന് വ്യക്തമാക്കിയതാണ്. ജനകീയ ജനാധിപത്യ ഭരണകൂടം ഇതുരണ്ടും നടപ്പില്‍ വരുത്തുമെന്ന് സംശയത്തിനിടയില്ലാത്തവണ്ണം എഴുതിവച്ചിട്ടുണ്ട്. ജനാധിപത്യം പണാധിപത്യമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തവുമാണ്.

    ReplyDelete
  2. ലോക്പാല്‍ബില്‍ സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതോടെ ബില്‍ ചര്‍ച്ച ചെയ്യുന്ന നിയമം-നീതി സംബന്ധിച്ച സ്ഥിരം സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധികളില്‍ ഒരാളായ മനീഷ് തിവാരി ഒഴിഞ്ഞു. സമിതിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും സ്വയം ഒഴിയുകയാണെന്നും തിവാരി അറിയിച്ചു. ഹസാരെ നടത്തിയ ലോക്പാല്‍ബില്‍ സമരം അവസാനിപ്പിച്ചെങ്കിലും ഭാവിനടപടിയെക്കുറിച്ച് കടുത്ത ആശയക്കുഴപ്പമാണ് കോണ്‍ഗ്രസില്‍ . പൗരസമൂഹക്കാര്‍ പറയുംപോലെ ലോക്പാല്‍ ബില്‍ രൂപപ്പെടുത്തുന്നതിനെ കോണ്‍ഗ്രസിലെ പ്രബലവിഭാഗം എതിര്‍ക്കുകയാണ്. സെ്പതംബര്‍ രണ്ടിന് സോണിയാഗാന്ധി ഡല്‍ഹിയില്‍ എത്തിയാലുടന്‍ ഇടപെടുക ഈ വിഷയത്തിലാണ്. ഹസാരെ അടിമുതല്‍ മുടിവരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് വക്താവായ മനീഷ്തിവാരി പറഞ്ഞത് വന്‍വിവാദമായിരുന്നു. കോണ്‍ഗ്രസിലെ ഒരുവിഭാഗം തിവാരിയെ വിമര്‍ശിക്കുകയും പ്രശ്നം കൂടുതല്‍ വഷളാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ലോക്പാല്‍ ചര്‍ച്ചകളില്‍ നിന്ന് മന്ത്രിമാരായ കപില്‍സിബലിനെയും ചിദംബരത്തെയും പിന്‍വലിച്ചപ്പോഴാണ് തിവാരി ഈ ആരോപണമുന്നയിച്ചത്. സമരം രൂക്ഷമാകുകയും ഒത്തുതീര്‍ക്കേണ്ട ഘട്ടത്തിലെത്തുകയും ചെയ്തപ്പോള്‍ മനീഷ്തിവാരി ഹസാരെക്കെതിരായ ആരോപണം പിന്‍വലിച്ച് മാപ്പുപറഞ്ഞു. "ശക്തമായ ബില്‍ വരണമെന്നാണ് അഭിപ്രായം. അതിന്റെ ചര്‍ച്ചയ്ക്കിടെ ഏതെങ്കിലും നിഴലായി നിന്ന് വീണ്ടും വിവാദത്തിലേക്ക് പോകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഒഴിയുന്നത്"-തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കപില്‍സിബലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സര്‍ക്കാര്‍ ലോക്പാല്‍ബില്‍ ശക്തമാണെന്ന അഭിപ്രായക്കാരനാണ് തിവാരി. ഹസാരെ സംഘത്തിന്റെ ജനലോക്പാല്‍ ബില്‍ നടപ്പാക്കിയാല്‍ സമാന്തര സര്‍ക്കാരാണ് വരാന്‍ പോകുന്നതെന്ന് ഈ വിഭാഗം പറയുന്നു. 20,000 ജീവനക്കാര്‍ ലോക്പാലിനു വേണ്ടി മാത്രമായി വേണ്ടിവരും. അധികാരത്തിലിരുന്ന ആര്‍ക്കെതിരെയും വെറും ആരോപണത്തിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയുമെന്നും ഈ വിഭാഗം പ്രചരിപ്പിക്കുന്നു.

    ReplyDelete