Tuesday, August 30, 2011

തലപ്പത്തിരിക്കുന്ന കുറ്റവാളികള്‍

മുഖ്യമന്ത്രിയുടെ കുറ്റം അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുക; വിനീതവിധേയനായ ഉദ്യോഗസ്ഥന്‍ യജമാനനെ രക്ഷിക്കാന്‍ വ്യാജരേഖ ചമയ്ക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുക- സാധാരണ നിലയില്‍ ഒരു നാട്ടിലും സംഭവിക്കരുതാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പാമൊലിന്‍ കേസില്‍നിന്ന് രക്ഷിച്ച് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി വാര്‍ത്ത സൃഷ്ടിച്ചതാണ്. അതേ ഉദ്യോഗസ്ഥന്‍തന്നെ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ സൃഷ്ടിച്ചു എന്നാണ് ഇപ്പോള്‍ തെളിഞ്ഞത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ വ്യക്തമായ തെളിവുണ്ടെന്ന് കാണിച്ച് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് നല്‍കിയ കുറിപ്പിന് നിയമസാധുതയില്ലെന്ന് വരുത്താന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി ഡയറക്ടര്‍ വ്യാജരേഖ ചമയ്ക്കുകയാണുണ്ടായത്.

സംസ്ഥാനത്തെ പൊലീസിന്റെ തലപ്പത്തുള്ള ഏതാനും പേരില്‍ ഒരാളാണ് ഡെസ്മണ്ട് നെറ്റോ-വിജിലന്‍സ് വിഭാഗത്തിന്റെ തലവന്‍ . അങ്ങനെയൊരാള്‍ ക്രിമിനല്‍ക്കുറ്റം ചെയ്തിരിക്കുന്നു. വാര്‍ത്തകള്‍ വിശദമായി പുറത്തുവന്നിട്ടും ആ ഉദ്യോഗസ്ഥനില്‍നിന്ന് പ്രതികരണമുണ്ടായിട്ടില്ല. വ്യാജരേഖയുടെ ഉപയോക്താവായ മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ല. മുഖ്യമന്ത്രിയെ പരിലാളിക്കുന്ന മാധ്യമങ്ങളൊന്നും ന്യായീകരണം നിരത്തിയിട്ടില്ല. ഡെസ്മണ്ട് നെറ്റോ പണ്ട് നല്ല ഉദ്യോഗസ്ഥനായിരുന്നു; അത് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അംഗീകരിച്ചിട്ടുണ്ട് എന്ന ന്യായമാണ് ഞങ്ങളുടെ ഒരു മാന്യസഹജീവി പറയുന്നത്. ഏതാനും മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ അവസാനിക്കുന്നത്ര ലഘുവല്ല ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങള്‍ . ഇവിടെ പാമൊലിന്‍ കേസിനുപുറമെ പുതിയ ഒരു ക്രിമിനല്‍ക്കേസും ഉണ്ടായിരിക്കുകയാണ്. അതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് വ്യാജരേഖ ഉണ്ടാക്കിയ ഉദ്യോഗസ്ഥന്‍ മാത്രമല്ല; സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുമാണ്. ഡെസ്മണ്ട് നെറ്റോ ചെയ്ത കുറ്റകൃത്യം ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ്. കുറ്റം ചെയ്്തയാളും അതിന്റെ പ്രയോജനം അനുഭവിക്കുന്നയാളും നിയമത്തിനുമുന്നില്‍ കുറ്റവാളികള്‍തന്നെ. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ട ആ നിമിഷം മുഖ്യമന്ത്രിയുടെ രാജി സംഭവിക്കേണ്ടതായിരുന്നു. ആത്മാഭിമാനമുള്ളവര്‍ അതാണ് ചെയ്യുക. കേസില്‍ താന്‍ പ്രതി ചേര്‍ക്കപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കില്ല എന്നു വീമ്പിളക്കിയ ആളാണ് ഉമ്മന്‍ചാണ്ടി. ഇവിടെ തെളിഞ്ഞിരിക്കുന്നത്, പ്രതി ചേര്‍ക്കപ്പെടാതിരിക്കാന്‍ നടത്തിയ കുറ്റകൃത്യമാണ്. അതിനായി അധികാരവും സ്വാധീനവും ദുര്‍വിനിയോഗം ചെയ്തതാണ്. ഉമ്മന്‍ചാണ്ടി അറിയാതെയും സംരക്ഷണം ഉറപ്പുനല്‍കാതെയും ഒരുദ്യോഗസ്ഥന് ഇത്തരമൊരു കൃത്യം ചെയ്യാനാവില്ല. കോടതിയില്‍ കൊടുത്ത രേഖയില്‍ ഇല്ലാത്ത കുറിപ്പാണ് ഡെസ്മണ്ട് നെറ്റോ ഫയലില്‍ എഴുതിച്ചേര്‍ത്ത് പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. അങ്ങനെ സൃഷ്ടിച്ച കുറിപ്പ് ഡയറക്ടറുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രയോഗങ്ങള്‍കൊണ്ട് സമ്പന്നമാണ്. ഉമ്മന്‍ചാണ്ടിക്ക് "വിഷമമുണ്ടാക്കിയ" പബ്ലിക് പ്രോസിക്യൂട്ടറെ മാന്യത വിട്ട് അപഹസിക്കുകയും കുറ്റപ്പെടുത്തുകയുമാണതില്‍ . "ആമുഖ കത്തില്‍ ഒപ്പിടാന്‍ ധൈര്യം കാണിച്ച പ്രോസിക്യൂട്ടര്‍ ധൈര്യവും വ്യക്തിത്വവുമുണ്ടെങ്കില്‍ കുറിപ്പിലും ഒപ്പിടണമായിരുന്നു"വെന്നാണ് ഡെസ്മണ്ട് നെറ്റോ എഴുതിയത്. കേസന്വേഷണം സംബന്ധിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് തള്ളിയെന്ന് പറയുകയും പ്രോസിക്യൂട്ടറെ അവഹേളിക്കുകയും ചെയ്തുവെങ്കിലും മറ്റാരുടെയെങ്കിലും നിയമോപദേശം തേടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തോന്നിയില്ല. അഡ്വക്കറ്റ് ജനറല്‍ , നിയമവകുപ്പ് സെക്രട്ടറി, വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ എന്നിവരില്‍നിന്നെല്ലാം ഉപദേശം തേടാമെന്നിരിക്കെയാണ് അതുചെയ്യാതെ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വിടുവേല തുടര്‍ന്നത്.

വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അപാകതകള്‍ നിറഞ്ഞതാണെന്നുകണ്ട് വിജിലന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി ഉത്തരവ് വന്നിട്ടും, പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം തുടരുന്നു. രണ്ട് പ്രശ്നങ്ങളാണിവിടെ ഉയരുന്നത്. ഒന്നാമത്തേത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടും അദ്ദേഹത്തിന്റെ അനുയായി വിജിലന്‍സ് മന്ത്രിയായി തുടര്‍ന്നുകൊണ്ടുമുള്ള അന്വേഷണം പ്രഹസനമാകും എന്നതുതന്നെ. രണ്ടാമത്തേത്, വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ വ്യാജ രേഖാകേസ് എടുക്കേണ്ടിവരും എന്നതാണ്. അങ്ങനെ വന്നാല്‍ ഇരുവര്‍ക്കും അതിന്റെ പേരില്‍മാത്രം സ്ഥാനം നഷ്ടപ്പെടും. സര്‍വശക്തനായ കേന്ദ്ര വിജിലന്‍സ് കമീഷണറുടെ സ്ഥാനം തെറിപ്പിച്ച കേസാണ് പാമൊലിന്‍ കേസ്. ഇപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയും വിജിലന്‍സ് ഡയറക്ടറും അതേ അവസ്ഥയില്‍ നില്‍ക്കുന്നു. ഇവര്‍ സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ അന്വേഷണം മുന്നോട്ടു പോകുന്നത് നിയമവാഴ്ചയോടുതന്നെയുള്ള വെല്ലുവിളിയാണ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 465, 468 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് ഡയറക്ടറെയും മുഖ്യമന്ത്രിയെയും പ്രതിചേര്‍ത്ത് കേസെടുക്കണം. പാമൊലിന്‍ കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ട്. വിജിലന്‍സ് ഐജി എ സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട ഒരു ഫയലും കാണിക്കരുതെന്ന് വിജിലന്‍സ് സൂപ്രണ്ട് വി എന്‍ ശശിധരന് ഡയറക്ടര്‍ നിര്‍ദേശം നല്‍കി എന്നതടക്കമുള്ള പ്രശ്നങ്ങള്‍ പരിശോധിക്കപ്പെടണം. ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിനയച്ച കത്ത് പിന്‍വലിക്കാന്‍ നടത്തുന്ന നീക്കം തടയപ്പെടണം. പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള മന്ത്രിസഭാതീരുമാനത്തിനുള്ള ഫയല്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി തീരുമാനിച്ചത് ഉമ്മന്‍ചാണ്ടികൂടി ഫയലില്‍ ഒപ്പിട്ടതുകൊണ്ടാണ്. ഇതിനര്‍ഥം ഉമ്മന്‍ചാണ്ടിക്കും കേസില്‍ പങ്കുണ്ടെന്നാണ് എന്ന് ടി എച്ച് മുസ്തഫയും സഖറിയാ മാത്യുവുമാണ് ആവര്‍ത്തിച്ചു പറയുന്നത്. എളുപ്പത്തില്‍ മായ്ച്ചുകളയാനാകുന്ന തെളിവല്ല അത്.

കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഉമ്മന്‍ചാണ്ടി നിയമത്തെ ഭയക്കുന്നു? നിഷ്പക്ഷവും നിര്‍ഭയവുമായ അന്വേഷണത്തെ എന്തിന് തുരങ്കം വയ്ക്കുന്നു? രാഷ്ട്രീയമായ മാന്യത തെല്ലെങ്കിലുമുണ്ടെങ്കില്‍ അന്വേഷണ കാലാവധിയിലെങ്കിലും അധികാരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എന്തിനീ വൈക്ലബ്യം? ഇനി ഉമ്മന്‍ചാണ്ടി കടിച്ചുതൂങ്ങി നിന്നാല്‍ അത് ശരിയല്ല എന്ന് വിളിച്ചുപറയാനുള്ള ആര്‍ജവവും നീതിബോധവും കോണ്‍ഗ്രസില്‍ ആര്‍ക്കുമില്ലേ? എന്തായാലും കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണിത്. ഈ മുഖ്യമന്ത്രിയെയും വിജിലന്‍സ് ഡയറക്ടറെയും കുറ്റവിചാരണചെയ്യാനുള്ള ജനങ്ങളുടെ വികാരത്തെ ആര്‍ക്കും അവഗണിക്കാനാവില്ല.

deshabhimani editorial 300811

1 comment:

  1. മുഖ്യമന്ത്രിയുടെ കുറ്റം അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുക; വിനീതവിധേയനായ ഉദ്യോഗസ്ഥന്‍ യജമാനനെ രക്ഷിക്കാന്‍ വ്യാജരേഖ ചമയ്ക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുക- സാധാരണ നിലയില്‍ ഒരു നാട്ടിലും സംഭവിക്കരുതാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പാമൊലിന്‍ കേസില്‍നിന്ന് രക്ഷിച്ച് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി വാര്‍ത്ത സൃഷ്ടിച്ചതാണ്. അതേ ഉദ്യോഗസ്ഥന്‍തന്നെ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ സൃഷ്ടിച്ചു എന്നാണ് ഇപ്പോള്‍ തെളിഞ്ഞത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ വ്യക്തമായ തെളിവുണ്ടെന്ന് കാണിച്ച് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് നല്‍കിയ കുറിപ്പിന് നിയമസാധുതയില്ലെന്ന് വരുത്താന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി ഡയറക്ടര്‍ വ്യാജരേഖ ചമയ്ക്കുകയാണുണ്ടായത്.

    ReplyDelete