Friday, August 26, 2011

പൗരത്വനിഷേധത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ താക്കീത്

ജനീവ: തങ്ങളുടെ പ്രദേശങ്ങളില്‍ അധിവസിക്കുന്ന, ഒരു രാജ്യത്തിന്റേയും പൗരത്വമില്ലാത്ത ആള്‍ക്കാര്‍ക്ക് എത്രയും വേഗം പൗരത്വം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭ അതാത് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. പൗരത്വവുമായി ബന്ധപ്പെട്ട് നേരത്തേ ഉണ്ടാക്കിയിട്ടുളള ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ കൂടുതല്‍ രാജ്യങ്ങളോട് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടു. പൗരത്വമില്ലാത്ത മാതാപിതാക്കള്‍ക്കുണ്ടാകുന്ന പൗരത്വമില്ലാത്ത കുട്ടികള്‍ ലോകത്താകമാനം ഒരു വന്‍ സാമൂഹ്യപ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നതായി ഐക്യരാഷ്ട്രസംഘടന വിലയിരുത്തി.

തെക്കുപടിഞ്ഞാറന്‍ ഏഷ്യ, മധ്യേഷ്യ, പടിഞ്ഞാറന്‍ യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഗുരുതരമായ സ്ഥിതിവിശേഷമായി പൗരത്വപ്രശ്‌നം മാറിയിരിക്കുന്നു. പൗരത്വമില്ലാത്തവര്‍ നിയമപരമായി എപ്പോഴും സംശയത്തിന്റെ നിഴലില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി സമിതി കമ്മിഷണര്‍ അന്റോണിയോ ഗട്ടേഴ്‌സ് അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ സമൂഹം തലമുറ തലമുറകളായി  മാനസിക സമ്മര്‍ദ്ദം പേറുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വമില്ലാത്തവര്‍ക്ക് ഭൂമി സ്വന്തമാക്കാനോ ബാങ്ക് അക്കൗണ്ട് തുടങ്ങാനോ നിര്‍വാഹമില്ല. നിയമപരമായി വിവാഹം കഴിക്കാനോ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ല. ആരാണെന്നോ എവിടെ നിന്നാണെന്നോ  തെളിയിക്കാനാകാതെ ദീര്‍ഘകാലം ജയില്‍ശിക്ഷയ്ക്ക് വിധേയരായവരും ഇവരില്‍ ഉള്‍പ്പെടുന്നു.

പൗരത്വപ്രശ്‌നത്തില്‍ ആഗോളതലത്തില്‍ രണ്ടു കണ്‍വെന്‍ഷനുകള്‍ ഇതിനകം ചേര്‍ന്നിട്ടുണ്ട്. 1954ല്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ 66 രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളില്‍ താമസിക്കുന്ന പൗരത്വമില്ലാത്ത ആള്‍ക്കാര്‍ക്ക് പൗരത്വം നല്‍കാനുളള ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 1961ലെ കണ്‍വെന്‍ഷനില്‍ 38 രാജ്യങ്ങള്‍ കൂടി കരാറില്‍ ഒപ്പുവച്ചു. കണ്‍വെന്‍ഷന്‍ നടന്ന് അന്‍പത് വര്‍ഷം പിന്നിട്ടിട്ടും ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് പുതുതായി ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായത്. ക്രൊയേഷ്യ, പനാമ, ഫിലിപ്പൈന്‍സ്, ടര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെ ഉടമ്പടിയില്‍ ഒപ്പുവച്ചു.


janayugom 260811

1 comment:

  1. തങ്ങളുടെ പ്രദേശങ്ങളില്‍ അധിവസിക്കുന്ന, ഒരു രാജ്യത്തിന്റേയും പൗരത്വമില്ലാത്ത ആള്‍ക്കാര്‍ക്ക് എത്രയും വേഗം പൗരത്വം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭ അതാത് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. പൗരത്വവുമായി ബന്ധപ്പെട്ട് നേരത്തേ ഉണ്ടാക്കിയിട്ടുളള ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ കൂടുതല്‍ രാജ്യങ്ങളോട് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടു. പൗരത്വമില്ലാത്ത മാതാപിതാക്കള്‍ക്കുണ്ടാകുന്ന പൗരത്വമില്ലാത്ത കുട്ടികള്‍ ലോകത്താകമാനം ഒരു വന്‍ സാമൂഹ്യപ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നതായി ഐക്യരാഷ്ട്രസംഘടന വിലയിരുത്തി.

    ReplyDelete