Saturday, August 27, 2011

ഗദ്ദാഫി വേട്ടയ്ക്ക് നാറ്റോയും

ട്രിപ്പോളി: ലിബിയയില്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയെ അനുകൂലിക്കുന്നവരും വിമതസേനയും തമ്മില്‍ തലസ്ഥാനമായ ട്രിപ്പോളിയിലും മറ്റ് ചില നഗരങ്ങളിലും രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ വിമതരുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളില്‍ കവര്‍ച്ച വ്യാപകമായി. ഗദ്ദാഫിയെ അനുകൂലിക്കുന്ന വെനസ്വേലയുടെ നയതന്ത്ര കാര്യാലയത്തില്‍ കയറിയ വിമത സേനാംഗങ്ങള്‍ അവിടെനിന്ന് പലതും കവര്‍ന്നു. ഗദ്ദാഫിയുടെയും മക്കളുടെയും വസതികളില്‍നിന്ന് വിലപിടിപ്പുള്ള പല സാധനങ്ങളും കൊള്ളയടിച്ചു. കവര്‍ച്ച വ്യാപകമായതിനെ തുടര്‍ന്ന് ലിബിയയുടെ സാംസ്കാരിക പൈതൃകശേഷിപ്പുകള്‍ക്ക് കവര്‍ച്ചക്കാരില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് തലസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ച വിമതരുടെ ദേശീയ പരിവര്‍ത്തനസഭയോട് യുനെസ്കോ ആവശ്യപ്പെട്ടു. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പതനത്തെ തുടര്‍ന്നുണ്ടായ സ്ഥിതി ലിബിയയിലുമുണ്ടാകുമെന്ന് ആശങ്കയുണ്ട്.

ഗദ്ദാഫി എവിടെയെന്ന് അറിയാതെ ദിവസങ്ങള്‍ പിന്നിടുമ്പോഴും വിമതസേനയ്ക്കെതിരെ ഗദ്ദാഫി അനുകൂലികള്‍ ശക്തമായ ചെറുത്തുനില്‍പ്പുയര്‍ത്തുകയാണ്. തലസ്ഥാനമായ ട്രിപ്പോളിയില്‍ ഇപ്പോഴും രൂക്ഷമായ ഏറ്റുമുട്ടലുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തെയിലും കിഴക്കന്‍ ലിബിയയിലും പോരാട്ടം ശക്തമാണ്. തെക്ക് ബെന്‍ ജവാദില്‍ കടക്കാന്‍ ശ്രമിച്ച വിമതസേനയ്ക്ക് കനത്ത തിരിച്ചടിയേറ്റു. ഇവരുടെ 20 സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം എന്ന് പ്രഖ്യാപിച്ച ഗദ്ദാഫിയെ കണ്ടെത്താന്‍ നാറ്റോ സേനയും വിമതര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി വെളിപ്പെടുത്തി. ഇതിനിടെ മധ്യ ട്രിപ്പോളിയിലെ ഒരു വീട്ടില്‍ ഗദ്ദാഫി ഉണ്ടെന്ന വിവരം കിട്ടി വിമതസേനാംഗങ്ങള്‍ അവിടെ എത്തിയപ്പോഴേക്ക് ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗദ്ദാഫിയെ ജീവനോടെയോ അല്ലാതെയോ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് വിമതസഭ 20 ലക്ഷം ദിനാര്‍ (ഏഴരക്കോടി രൂപ) ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുക കാട്ടി ഗദ്ദാഫിയോടൊപ്പം നില്‍ക്കുന്നവരില്‍നിന്ന് വിവരം നേടാമെന്നാണ് പ്രതീക്ഷ.

ഇതിനിടെ ലിബിയയുടെ 1000 കോടി ഡോളറിന്റെ സ്വര്‍ണനിക്ഷേപത്തില്‍നിന്ന് ഒരുഭാഗം ഗദ്ദാഫി കടത്തിയിരിക്കുമെന്നും സംരക്ഷണം ലഭിക്കാനും പോരാളികളെ സംഘടിപ്പിക്കാനും ഇതുപയോഗിക്കുമെന്നും മിന്‍ കേന്ദ്രബാങ്ക് ഡയറക്ടര്‍ പറഞ്ഞു. ഗദ്ദാഫി സര്‍ക്കാര്‍ വീഴുന്നതോടെ ലിബിയയിലെ നാടകം അവസാനിക്കുന്നില്ല, തുടങ്ങുന്നേയുള്ളെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. യാങ്കി സാമ്രാജ്യത്വത്തിനും യൂറോപ്യന്‍ ശക്തികള്‍ക്കും വേണ്ടത് ലിബിയയുടെ എണ്ണയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയുടെ മരവിപ്പിച്ച വിദേശ ആസ്തികള്‍ വിമതര്‍ക്ക് ലഭ്യമാക്കുന്നതിന് അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ കരട് പ്രമേയം വിതരണം ചെയ്തിട്ടുണ്ട്. നാറ്റോ തകര്‍ത്ത ലിബിയ മറ്റ് രാജ്യങ്ങളുടെ ചെലവില്‍ പുനര്‍നിര്‍മിക്കാന്‍ പണമുണ്ടാക്കാന്‍ ആക്രമണം നയിച്ച ഫ്രാന്‍സിന്റെ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി സെപ്തംബര്‍ ഒന്നിന് അന്താരാഷ്ട്രസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്.

deshabhimani 270811

1 comment:

  1. ലിബിയയില്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയെ അനുകൂലിക്കുന്നവരും വിമതസേനയും തമ്മില്‍ തലസ്ഥാനമായ ട്രിപ്പോളിയിലും മറ്റ് ചില നഗരങ്ങളിലും രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ വിമതരുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളില്‍ കവര്‍ച്ച വ്യാപകമായി. ഗദ്ദാഫിയെ അനുകൂലിക്കുന്ന വെനസ്വേലയുടെ നയതന്ത്ര കാര്യാലയത്തില്‍ കയറിയ വിമത സേനാംഗങ്ങള്‍ അവിടെനിന്ന് പലതും കവര്‍ന്നു. ഗദ്ദാഫിയുടെയും മക്കളുടെയും വസതികളില്‍നിന്ന് വിലപിടിപ്പുള്ള പല സാധനങ്ങളും കൊള്ളയടിച്ചു. കവര്‍ച്ച വ്യാപകമായതിനെ തുടര്‍ന്ന് ലിബിയയുടെ സാംസ്കാരിക പൈതൃകശേഷിപ്പുകള്‍ക്ക് കവര്‍ച്ചക്കാരില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് തലസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ച വിമതരുടെ ദേശീയ പരിവര്‍ത്തനസഭയോട് യുനെസ്കോ ആവശ്യപ്പെട്ടു. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പതനത്തെ തുടര്‍ന്നുണ്ടായ സ്ഥിതി ലിബിയയിലുമുണ്ടാകുമെന്ന് ആശങ്കയുണ്ട്.

    ReplyDelete