Friday, August 19, 2011

പണം നിയന്ത്രിക്കും "അഴിമതിരഹിത വാളയാര്‍"

പാലക്കാട്: അതിര്‍ത്തി കടന്നുവരുന്ന മറ്റ് സംസ്ഥാനങ്ങളിലെ ലോറികളില്‍നിന്ന് നിശ്ചിത കൈക്കൂലി പറഞ്ഞ് വാങ്ങിച്ച് "അഴിമതിരഹിത വളയാര്‍". എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെയേറെ കഠിനാധ്വാനം ചെയ്ത് നടപ്പാക്കിയ അഴിമതിരഹിത വാളയാര്‍ ചെക്ക് പോസ്റ്റിന്റെ ഇന്നത്തെ സ്ഥിതിയാണിത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ലോറികളില്‍നിന്ന് കൈക്കൂലിയായി 500 രൂപ വാങ്ങുമ്പോള്‍ കേരളത്തിലെ ലോറികള്‍ക്ക് 300 രൂപ നല്‍കിയാല്‍ മതി. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോറികളില്‍നിന്ന് തരാതരംപോലെയാണ് കൈക്കൂലി. 100 മുതല്‍ 1000 വരെയാകാം. പണം നല്‍കിയാല്‍ കുത്തിപ്പരിശോധനയും അമിതഭാരം കയറ്റിയതിന്റെ പിഴയും ഒഴിവാക്കാം. എല്ലാം പണം നിശ്ചയിക്കുന്ന അവസ്ഥയാണ് വാളയാറില്‍ . കൗണ്ടറുകളില്‍ ഉദ്യോഗസ്ഥര്‍ കുറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചു. സ്ഥലംമാറ്റത്തിന് കോടികളാണ് ഭരണകക്ഷിയിലെ ഇടനിലക്കാര്‍ വീതംവച്ചത്. ഇതോടെ ആര്‍ടിഒ, എക്സൈസ്, വാണിജ്യനികുതി ചെക്ക്പോസ്റ്റുകളില്‍ കൈക്കൂലിയും വര്‍ധിച്ചു. കടന്നുപോകുന്ന എല്ലാ ലോറികള്‍ക്കും മാസം 500 രൂപ പെറ്റിക്കേസടിക്കുന്ന രീതിയും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ എല്ലാപേപ്പറും കൃത്യമാണെങ്കിലും ആര്‍ടിഒ ചെക്ക്പോസ്റ്റില്‍ പിഴചുമത്തും. ചരക്കുവാഹനങ്ങള്‍ ആര്‍ടിഒ ചെക്ക്പോസ്റ്റിലൂടെ കടന്ന് എക്സൈസ് പരിശോധനക്കുശേഷം വാണിജ്യനികുതി ചെക്ക്പോസ്റ്റിലെത്തുന്നു. തൂക്കം പരിശോധിക്കുന്നത് മുതല്‍ കൈക്കൂലിയാണ്. വെയ്ബ്രിഡ്ജ് സ്വകാര്യവ്യക്തിക്ക് ലേലത്തിന് നല്‍കിയതിനാല്‍ 25 ടണ്‍ ഭാരമുള്ള ലോറികള്‍ക്ക് 16 ടണ്ണിന്റെ തൂക്കം കാണിക്കുന്ന സ്ലിപ്പ് വ്യാജമായുണ്ടാക്കി അധികഭാരത്തിന് നല്‍കേണ്ട വന്‍തുക വെട്ടിക്കുന്നുണ്ട്. പരിശോധന പ്രഹസനമാണെങ്കിലും മൂന്ന് ചെക്ക്പോസ്റ്റിലൂടെ വാഹനം കയറി ഇറങ്ങി വരുമ്പോഴേക്കും ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലുമാകും. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണം മൂലമുണ്ടാകുന്ന വാഹനക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനും മണിക്കൂറുകള്‍ വേണം. വാഹനത്തിന്റെ ഡോറുകളില്‍ തല്ലി പൊലീസ് ഉണ്ടാക്കുന്ന ബഹളവും അനുഭവിക്കണം. ഇന്നര്‍ ചെക്ക്പോസ്റ്റില്‍ വാഹനമെത്തിയാല്‍ വെയ്ബ്രിഡ്ജില്‍ തൂക്കമെടുത്ത് സ്ലിപ്പുമായി മോട്ടോര്‍വാഹന ഓഫീസില്‍ സീല്‍ചെയ്ത് പുറത്തിറങ്ങാന്‍ മൂന്ന് മണിക്കൂറെങ്കിലും വേണം.

ഗ്രാനൈറ്റ്, മാര്‍ബിള്‍ , അധികഭാരം കയറ്റിയ മറ്റ് വാഹനങ്ങള്‍ എന്നിവയ്ക്ക് ആരെയും ഭയക്കാതെ ചെക്ക്പോസ്റ്റ് താണ്ടാം. എല്ലാത്തിനും കൃത്യമായ കൈക്കൂലിയുണ്ട്. ഭാരത്തില്‍ സംശയമുണ്ടെങ്കില്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ വീണ്ടും പരിശോധിക്കാമെന്നിരിക്കെ അത്തരം ഉദ്യോഗസ്ഥര്‍ ചെക്ക്പോസ്റ്റിലില്ല. അഴിമതിമൂലം ദിവസേന ലക്ഷങ്ങളാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്. എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹനം കുത്തിപ്പരിശോധിക്കുന്നത് വാഹനത്തിലെ ക്ലീനര്‍തന്നെയാണ്. ഇതിനും വേണം മണിക്കൂറുകള്‍ . കൂടുതല്‍ വണ്ടികള്‍ ഒരേ സമയത്ത് പരിശോധിക്കാന്‍ കഴിയാത്തതാണ് താമസത്തിന് കാരണം. വാണിജ്യനികുതി ചെക്ക്പോസ്റ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരം തുടരുന്നതിനാല്‍ ഒന്നോ, രണ്ടോ ബില്ലുള്ളവര്‍ക്ക് പെട്ടെന്ന് കടന്നുപോകാന്‍ കഴിയുന്നു. ഈ സംവിധാനം തുടരണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.
(വേണു കെ ആലത്തൂര്‍)

deshabhimani 190811

1 comment:

  1. അതിര്‍ത്തി കടന്നുവരുന്ന മറ്റ് സംസ്ഥാനങ്ങളിലെ ലോറികളില്‍നിന്ന് നിശ്ചിത കൈക്കൂലി പറഞ്ഞ് വാങ്ങിച്ച് "അഴിമതിരഹിത വളയാര്‍". എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെയേറെ കഠിനാധ്വാനം ചെയ്ത് നടപ്പാക്കിയ അഴിമതിരഹിത വാളയാര്‍ ചെക്ക് പോസ്റ്റിന്റെ ഇന്നത്തെ സ്ഥിതിയാണിത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ലോറികളില്‍നിന്ന് കൈക്കൂലിയായി 500 രൂപ വാങ്ങുമ്പോള്‍ കേരളത്തിലെ ലോറികള്‍ക്ക് 300 രൂപ നല്‍കിയാല്‍ മതി. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോറികളില്‍നിന്ന് തരാതരംപോലെയാണ് കൈക്കൂലി. 100 മുതല്‍ 1000 വരെയാകാം. പണം നല്‍കിയാല്‍ കുത്തിപ്പരിശോധനയും അമിതഭാരം കയറ്റിയതിന്റെ പിഴയും ഒഴിവാക്കാം. എല്ലാം പണം നിശ്ചയിക്കുന്ന അവസ്ഥയാണ് വാളയാറില്‍ . കൗണ്ടറുകളില്‍ ഉദ്യോഗസ്ഥര്‍ കുറഞ്ഞു.

    ReplyDelete