Saturday, August 20, 2011

സപ്ലൈകോ സിഎംഡി പുറത്ത്

സപ്ലൈകോയിലെ ഇ ടെന്‍ഡര്‍ സംവിധാനം അട്ടിമറിക്കാനുള്ള ഭക്ഷ്യവകുപ്പിന്റെ നീക്കം തടഞ്ഞ സിഎംഡി യോഗേഷ് ഗുപ്തയുടെ കസേര തെറിച്ചു. കരിമ്പട്ടികയിലുള്ള കമ്പിനിയെ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തണമെന്ന മന്ത്രി ടി എം ജേക്കബിന്റെ ആവശ്യം നിരാകരിച്ചതും യോഗേഷ്ഗുപ്തയുടെ സ്ഥാനചലനത്തിന് ഇടയാക്കി. യോഗേഷ് ഗുപ്തയെ മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ചു. സിവില്‍സപ്ലൈസ് ഡയറക്ടര്‍ക്കാണ് താല്‍ക്കാലിക ചുമതല. അഴിമതികേസില്‍ അന്വേഷണം നേരിടുന്ന എസ്പിയെ പകരം നിയമിക്കണമെന്ന് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുണ്ട്. യോഗേഷ്ഗുപ്തയെ പൊലീസ് ബറ്റാലിയന്‍ ഐജിയായി നിയമിച്ചു.

സൗജന്യ ഓണക്കിറ്റിനും സപ്ലൈകോ ഓണച്ചന്തകളിലേക്കുമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇ ടെന്‍ഡര്‍ ക്ഷണിച്ചശേഷം അത് റദ്ദാക്കി ഓപ്പണ്‍ടെന്‍ഡറാക്കാന്‍ മന്ത്രിയുടെ ഓഫീസില്‍നിന്ന് ഇടപെടലുണ്ടായി. ജൂലൈ 27ലെ ഇ ടെന്‍ഡറില്‍ വെബ്സൈറ്റില്‍ തുക അപ്ലോഡ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നു കാട്ടി കോര്‍പറേഷന്റെ കരിമ്പട്ടികയിലുള്ള ഒരു കമ്പനി നല്‍കിയ പരാതിയുടെ മറവിലായിരുന്നു നീക്കം. യോഗേഷ് ഗുപ്ത അടക്കമുള്ള അധികൃതര്‍ നീക്കംചെറുത്തു. ഇതിന്റെ വൈരാഗ്യമാണ് ഗുപ്തയുടെ കസേര തെറിക്കാന്‍ കാരണമെന്ന് സിവില്‍സപ്ലൈസ് ജീവനക്കാര്‍ പറഞ്ഞു. 2004ല്‍ മായം ചേര്‍ത്ത മുളക് നല്‍കിയതിനെ തുടര്‍ന്നാണ് ആന്ധ്രയിലെ ഈ കമ്പിനിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഗുപ്തയെയും മാര്‍ക്കറ്റിങ് മാനേജര്‍ , ഫിനാന്‍സ് മാനേജര്‍ , പര്‍ച്ചേസ് മാനേജര്‍ എന്നിവരെയും ഭക്ഷ്യമന്ത്രി ടി എം ജേക്കബ് നേരിട്ട് കൊച്ചിയില്‍നിന്ന് വിളിച്ചുവരുത്തി. പരാതിയില്‍ വസ്തുതയില്ലെന്നും ഓണ്‍ലൈന്‍ തകരാര്‍ നീക്കിയശേഷം ടെന്‍ഡര്‍ തീയതി ഒരു ദിവസംകൂടി ദീര്‍ഘിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.

എന്നാല്‍ , പരാതിയുടെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ റദ്ദാക്കണമെന്ന് മന്ത്രി വാശിപിടിച്ചു. ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഭക്ഷ്യവകുപ്പ് സാധനങ്ങളുടെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാതെ 14 ദിവസം പിടിച്ചുവച്ചു. 15 ദിവസം കഴിഞ്ഞാല്‍ ടെന്‍ഡര്‍ റദ്ദാകും. ടെന്‍ഡര്‍പ്രകാരം സാധനം വാങ്ങിയില്ലെങ്കില്‍ സൗജന്യ ഓണക്കിറ്റ് പദ്ധതി മുടങ്ങി വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഭക്ഷ്യവകുപ്പ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാന്‍ തയ്യാറായത്.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സപ്ലൈകോയില്‍ കോടികളുടെ അഴിമതി നടത്തിയവരാണ് പരാതി നല്‍കിയതിന് പിന്നിലെന്നും സപ്ലൈകോ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ടെന്‍ഡറിലെ അഴിമതിക്ക് തടയിടാനാണ് സപ്ലൈകോയില്‍ അരിയും പലവ്യഞ്ജനമടക്കമുള്ള സാധനങ്ങള്‍ ഇ ടെന്‍ഡറിലൂടെ വാങ്ങുന്ന സമ്പ്രദായം തുടങ്ങിയത്. ബംഗളൂരു ആസ്ഥാനമായുള്ള കിയോനിക്സ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ നടത്തിപ്പുചുമതല. കഴിഞ്ഞ അഞ്ചുവര്‍ഷം ഭംഗിയായി നടന്ന ഇ ടെന്‍ഡര്‍ സംവിധാനം യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ താളപ്പിഴയിലായി.
(ഡി ദിലീപ്)

deshabhimani 200811

1 comment:

  1. സപ്ലൈകോയിലെ ഇ ടെന്‍ഡര്‍ സംവിധാനം അട്ടിമറിക്കാനുള്ള ഭക്ഷ്യവകുപ്പിന്റെ നീക്കം തടഞ്ഞ സിഎംഡി യോഗേഷ് ഗുപ്തയുടെ കസേര തെറിച്ചു. കരിമ്പട്ടികയിലുള്ള കമ്പിനിയെ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തണമെന്ന മന്ത്രി ടി എം ജേക്കബിന്റെ ആവശ്യം നിരാകരിച്ചതും യോഗേഷ്ഗുപ്തയുടെ സ്ഥാനചലനത്തിന് ഇടയാക്കി. യോഗേഷ് ഗുപ്തയെ മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ചു. സിവില്‍സപ്ലൈസ് ഡയറക്ടര്‍ക്കാണ് താല്‍ക്കാലിക ചുമതല. അഴിമതികേസില്‍ അന്വേഷണം നേരിടുന്ന എസ്പിയെ പകരം നിയമിക്കണമെന്ന് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുണ്ട്. യോഗേഷ്ഗുപ്തയെ പൊലീസ് ബറ്റാലിയന്‍ ഐജിയായി നിയമിച്ചു.

    ReplyDelete