Saturday, August 20, 2011

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ "മനോരമ ഇന്റലിജന്‍സ് "

പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഗൂഢാലോചനക്കഥയുമായി "മനോരമ ഇന്റലിജന്‍സ്" രംഗത്ത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി ഇടതുസര്‍ക്കാരിലെ ഉന്നതര്‍ ഗൂഢാലോചന നടത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നാണ് മനോരമയുടെ കണ്ടെത്തല്‍ . മനോരമയുടെ നുണക്കഥ കേന്ദ്ര ഇന്റലിജന്‍സുകാരെപ്പോലും ഞെട്ടിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നതായി കേന്ദ്ര ഇന്റലിജന്‍സിന് വിവരം കിട്ടിയത്രേ. 14 പേജുള്ള രഹസ്യ റിപ്പോര്‍ട്ട് വിജിലന്‍സിലെ പ്രമുഖന്‍ തയ്യാറാക്കി നല്‍കിയതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചതും മനോരമ ലേഖകന്‍ അറിഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് പ്രമുഖന്‍(ഡയറക്ടര്‍ ആയിരിക്കണം) തയ്യാറാക്കി നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കിയാല്‍ മതിയല്ലോയെന്നു ചോദിക്കരുത്. പാമൊലിന്‍ ഇടപാടിനെക്കുറിച്ച് തനിക്ക് എല്ലാം അറിയാമെന്നും ഇറക്കുമതിയിലേക്കു നയിച്ച പ്രധാന ഫയല്‍ കണ്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി തന്നെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ, ധനവകുപ്പിലെ പ്രധാന ഫയല്‍ അദ്ദേഹം കണ്ടില്ലെന്നാണ് മനോരമയുടെ "കേന്ദ്ര ഇന്റലിജന്‍സി"നു കിട്ടിയ വിവരം.

പ്രതികളായ ടി എച്ച് മുസ്തഫയും അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യുവും വിജിലന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ അപേക്ഷയെത്തുടര്‍ന്നാണ് കേസ് വീണ്ടും സജീവമായത്. തുടര്‍ന്നാണ് മാര്‍ച്ച് 13ന് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പക്ഷേ, മനോരമ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ത്തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്രേ. ഫയലുകള്‍ കൂട്ടിക്കുഴച്ചതാണ് കുഴപ്പത്തിന് കാരണമെന്നും ഇന്റലിജന്‍സ് അനുമാനിക്കുന്നു. ഫയലുകള്‍ പുനഃക്രമീകരിച്ച് പരിശോധിച്ചപ്പോള്‍ തെറ്റിദ്ധാരണ മാറിയത്രേ. കുഴഞ്ഞുകിടന്ന ഫയലുകള്‍ "ഇപ്പ ശര്യാക്കിത്തരാം" എന്നുപറഞ്ഞ് വിജിലന്‍സുകാര്‍ അടുക്കിപ്പെറുക്കിയതും ഇന്റലിജന്‍സ് കണ്ണുകളില്‍ തെളിഞ്ഞു. വിജിലന്‍സിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഫയലുകളും മൊഴികളും വീണ്ടും പരിശോധിച്ച് തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് മെയ് 13ന് കോടതിയില്‍ നല്‍കിയതെന്ന് മനോരമയും ശരിവച്ചു. പ്രതിപക്ഷവും നിയമവൃത്തങ്ങളും ഇതുതന്നെയാണ് പറയുന്നത്. വോട്ടെണ്ണല്‍ ദിവസമാണ് മെയ് 13. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പായശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതും. വിജിലന്‍സ് തയ്യാറാക്കിയ ആദ്യറിപ്പോര്‍ട്ട് അനൗദ്യോഗികം എന്നാണ് മനോരമ വിശേഷിപ്പിക്കുന്നത്. ഈ അനൗദ്യോഗിക റിപ്പോര്‍ട്ട് എവിടെയെന്ന ചോദ്യത്തിന് "ഔദ്യോഗിക" പ്രതികരണം ഇനിയും ഉണ്ടായിട്ടില്ല.

സെക്രട്ടറിയറ്റിലെ അണ്ടര്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവരുടെ മൊഴിപ്രകാരം ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ ഇടപാടില്‍ പങ്കില്ലെന്നാണ് മനോരമയുടെ വാദം. ടി എച്ച് മുസ്തഫ, സഖറിയാ മാത്യു, ധനസെക്രട്ടറി മോഹന്‍കുമാര്‍ എന്നിവരുടെ മൊഴിയില്‍ കഴമ്പില്ലത്രേ. വിജിലന്‍സ് ഡയറക്ടറെയും മറ്റുദ്യോഗസ്ഥരെയും നാലുതവണ ഭരണത്തിലെ ഉന്നതന്‍ ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തിയതിലും ഇന്റലിജന്‍സിന് അപാകത തോന്നി. വഴുതക്കാട്ടെ പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റൊരാള്‍ ഇവരെ കണ്ടത്രേ. വിജിലന്‍സുകാരുടെ പിറകെ കേന്ദ്ര ഇന്റലിജന്‍സുകാര്‍ മാസങ്ങളായി നടക്കുകയായിരുന്നുവെന്നു തോന്നും. കേന്ദ്ര ഇന്റലിജന്‍സുകാര്‍ക്ക് വേറെ പണിയില്ലേയെന്ന് ആരും ചോദിക്കരുത്.

deshabhimani 200811

1 comment:

  1. പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഗൂഢാലോചനക്കഥയുമായി "മനോരമ ഇന്റലിജന്‍സ്" രംഗത്ത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി ഇടതുസര്‍ക്കാരിലെ ഉന്നതര്‍ ഗൂഢാലോചന നടത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നാണ് മനോരമയുടെ കണ്ടെത്തല്‍ . മനോരമയുടെ നുണക്കഥ കേന്ദ്ര ഇന്റലിജന്‍സുകാരെപ്പോലും ഞെട്ടിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നതായി കേന്ദ്ര ഇന്റലിജന്‍സിന് വിവരം കിട്ടിയത്രേ. 14 പേജുള്ള രഹസ്യ റിപ്പോര്‍ട്ട് വിജിലന്‍സിലെ പ്രമുഖന്‍ തയ്യാറാക്കി നല്‍കിയതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചതും മനോരമ ലേഖകന്‍ അറിഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് പ്രമുഖന്‍(ഡയറക്ടര്‍ ആയിരിക്കണം) തയ്യാറാക്കി നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കിയാല്‍ മതിയല്ലോയെന്നു ചോദിക്കരുത്. പാമൊലിന്‍ ഇടപാടിനെക്കുറിച്ച് തനിക്ക് എല്ലാം അറിയാമെന്നും ഇറക്കുമതിയിലേക്കു നയിച്ച പ്രധാന ഫയല്‍ കണ്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി തന്നെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ, ധനവകുപ്പിലെ പ്രധാന ഫയല്‍ അദ്ദേഹം കണ്ടില്ലെന്നാണ് മനോരമയുടെ "കേന്ദ്ര ഇന്റലിജന്‍സി"നു കിട്ടിയ വിവരം.

    ReplyDelete