Tuesday, October 4, 2011

ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിലെ (ടിടിപി) 256 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍ ആരോഗ്യമന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന്‍ 2011 മാര്‍ച്ച് 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചില അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസും നിലവിലുണ്ട്. മലിനീകരണ നിവാരണ വിഷയത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ആരോഗ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിശ്വസനീയമാകുന്നു. ടിടിപിയുടെ മലിനീകരണപ്രശ്നം പരിഹരിക്കാന്‍ 2001ല്‍ 108 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ , 2006ല്‍ തെരഞ്ഞെടുപ്പിനു മുമ്പായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം 108 കോടിയുടെ പദ്ധതി റദ്ദാക്കി 256 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരം, സാങ്കേതികപരിശോധന എന്നിവ ഇല്ലാതെ 256 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന ഉറപ്പുമായി സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ ത്യാഗരാജന് ഉമ്മന്‍ചാണ്ടി ഡി ഒ ലെറ്റര്‍ അയച്ചു. ഇതിനുശേഷം മാത്രമാണ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. 256 കോടിയുടെ പദ്ധതിയുടെ പേരില്‍ (രാജീവന്‍ എന്ന ദല്ലാള്‍ മുഖാന്തരം കെമട്ടൂര്‍ എന്ന സ്ഥാപനത്തിന് അനുമതി നല്‍കിയതിനാല്‍) ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം പോലും നടത്തിയതായി ആക്ഷേപമുണ്ട്.

മലിനീകരണപ്രശ്നം പരിഹരിക്കാന്‍ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ 40 മുതല്‍ 85 കോടിവരെ ചെലവുവരുന്ന പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ , ഈ പദ്ധതികള്‍ക്കൊന്നും അംഗീകാരം ലഭിച്ചില്ല. കണ്‍സള്‍ട്ടന്‍സിയായി മെക്കോണ്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് 256 കോടിയുടെ പദ്ധതിയുമായി രംഗത്തുവന്നത്. യുഡിഎഫ് സര്‍ക്കാര്‍ അനാവശ്യ ധൃതികാണിച്ച് ഈ പദ്ധതിക്ക് അംഗീകാരം നല്‍കുകയാണുണ്ടായത്. മെക്കോണ്‍ നിര്‍ദേശമനുസരിച്ച് 2005ല്‍ പദ്ധതിയുടെ ഒന്നാംഘട്ട ചെലവ് 130 കോടിയും രണ്ടാംഘട്ട ചെലവ് 127 കോടിയും ആയിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫെഡോ ഈ കാലയളവില്‍ സമര്‍പ്പിച്ചത് 85 കോടിയുടെ പദ്ധതിയായിരുന്നു. 256 കോടിയുടെ പദ്ധതി വന്നാല്‍ സ്ഥാപനം അടച്ചുപൂട്ടപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് ലോകായുക്ത പദ്ധതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ , സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കമ്പനി ഹൈക്കോടതി വഴി സ്റ്റേ ഒഴിവാക്കി പദ്ധതിയുമായി മുന്നോട്ടുപോയി. 85 കോടി രൂപ പരമാവധി ബാധ്യത വരാവുന്ന പദ്ധതി, തുക പല മടങ്ങ് വര്‍ധിപ്പിച്ച് 256 കോടിയിലെത്തിച്ചത് അന്താരാഷ്ട്ര കരാറുകളിലൂടെ തരപ്പെടുത്താവുന്ന ഭീമന്‍ കമീഷന്‍ തുക ലക്ഷ്യമിട്ടായിരുന്നു. സമാനസ്വഭാവമുള്ള കില്‍ബേണ്‍ എന്ന തൂത്തുക്കുടിയിലെ സ്ഥാപനത്തില്‍ മുതല്‍മുടക്ക് വളരെ കുറഞ്ഞ മലിനീകരണ നിവാരണ പദ്ധതിയുള്ളപ്പോഴാണ് ടിടിപിക്ക് 256 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ താല്‍പ്പര്യമെടുത്തത്. ഒരു തരത്തിലും നടപ്പാക്കാന്‍ കഴിയാത്തതാണെന്ന് അറിയാമെന്നിരിക്കെ, അമിത താല്‍പ്പര്യമെടുത്ത് 2005 മെയ് 19ന് 256 കോടി ചെലവ് വരുന്ന പദ്ധതിക്ക് അംഗീകാരം നല്‍കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആരോഗ്യമന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ ഈ കേസ് സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളിലൂടെ, മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ടൈറ്റാനിയത്തിലെ അഴിമതി പദ്ധതിയില്‍ പ്രധാനപങ്ക് വഹിച്ച് ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് പങ്കുപറ്റി എന്നു വിശ്വസിക്കാവുന്നതാണ്. പദ്ധതി ഉപേക്ഷിച്ചതോടെ, ഇറക്കുമതി ചെയ്ത വിദേശനിര്‍മിത യന്ത്രസാമഗ്രികള്‍ ടൈറ്റാനിയം പരിസരത്ത് ഉപേക്ഷിച്ച നിലയിലാണ്.
അവസാനഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനാവശ്യമായ യന്ത്രസാമഗ്രികള്‍ ആദ്യഘട്ടത്തിലേ ഇറക്കുമതി ചെയ്തത്, പദ്ധതി ഉപേക്ഷിക്കും എന്ന പൂര്‍ണ അറിവോടെയാണ്. സാധനങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ വന്‍ തുക കമീഷന്‍ ഇനത്തില്‍ പലരും കൈപ്പറ്റിയിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിഷയത്തിലുള്ള ടൈറ്റാനിയം ജനറല്‍ ലേബര്‍ യൂണിയന്റെ (സിഐടിയു) ഉള്‍പ്പെടെ ഉല്‍ക്കണ്ഠ പരിഗണിക്കുകയും മെക്കോണ്‍ നിര്‍ദേശിച്ച 256 കോടിയുടെ പദ്ധതിയുടെ സാധ്യതകളും ക്രമക്കേടുകളുണ്ടെങ്കില്‍ അതുള്‍പ്പെടെ പരിശോധിക്കാനും നടപടി എടുത്തു. ചെന്നൈ ഐഐടിയിലെ ഡോ. പുഷ്പവനത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ പരിശോധനയില്‍ 256 കോടിയുടെ പദ്ധതി സ്ഥാപനത്തിന്റെ ഭാവിക്കും നിലനില്‍പ്പിനും അപകടമാണെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 256 കോടിയുടെ പദ്ധതി ഉപേക്ഷിക്കുകയും 84 കോടിയുടെ പദ്ധതി അംഗീകരിക്കുകയും ചെയ്തു. ഈ നിര്‍മാണപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റിയുടെയും അംഗീകാരത്തിന് വിധേയമായാണ്് 84 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. 1. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാതെ ഇത് സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ചപോലും നടക്കുന്നതിനുമുമ്പ് പദ്ധതി നടപ്പാക്കാം എന്ന് സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റിക്ക് കത്തയച്ചത് ഏതടിസ്ഥാനത്തില്‍ ആരു ചുമതലപ്പെടുത്തിയിട്ടായിരുന്നു? 2. മെക്കോണിന്റെ നിര്‍ദേശങ്ങള്‍ക്ക് ധൃതഗതിയില്‍ അംഗീകാരം നല്‍കിയപ്പോള്‍ ഫെഡോയുടെ ചെലവ് കുറഞ്ഞ പദ്ധതി ഒഴിവാക്കാന്‍ എന്ത് ന്യായമാണുണ്ടായിരുന്നത്? 3. സാങ്കേതിക ഉപദേശംപോലും വാങ്ങാതെ ഇത്രയും ഭീമമായ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഉള്ള ഉമ്മന്‍ചാണ്ടിയുടെ ചേതോവികാരം അഴിമതിയല്ലാതെ മറ്റെന്തായിരുന്നു? 4. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ബന്ധപ്പെട്ട ആരില്‍ നിന്നായിരുന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്? 5. പദ്ധതിയുടെ ടിടിപിയിലെ ചുമതലക്കാരനായിരുന്ന ഗംഗാധരന്‍ എന്ന എന്‍ജിനിയറുടെ പേരില്‍ മാത്രമായി നടപടി ഒതുക്കുന്നത് എന്ത്് താല്‍പ്പര്യമനുസരിച്ചാണ്?

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കതീതവും സുതാര്യവുമായിരിക്കണം. ഇത്തരം ഒരു അഴിമതി പദ്ധതിക്ക് അംഗീകാരം നല്‍കുകവഴി വന്‍ നഷ്ടമാണ് കേരളത്തിനുണ്ടായത് എന്ന സത്യം എല്ലാവര്‍ക്കും അറിയാം. ആ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെങ്കില്‍ അത് ജനങ്ങളുടെ മുന്നില്‍ അപഹാസ്യമാകാനേ ഉപകരിക്കൂ. സംശയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ആരോപണം വരുമ്പോള്‍ പുകമറ സൃഷ്ടിച്ച് ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന ഒരു വ്യക്തിയെ അല്ല കേരള ജനതയ്ക്കാവശ്യം. പദ്ധതി നടപ്പാക്കാന്‍ കഴിയില്ല എന്നും സാമ്പത്തിക അച്ചടക്കമില്ലാത്തതാണെന്നും കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും നിരവധി തെളിവുകള്‍ മുമ്പില്‍ നില്‍ക്കെ അതെങ്ങനെ എന്ന് പറയാന്‍ ബാധ്യതയുള്ള കേരള മുഖ്യമന്ത്രി മൗനിയായിരിക്കുന്നു. ടൈറ്റാനിയത്തില്‍ എന്ത് നടന്നെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണം. വ്യക്തമായ തെളിവുകള്‍ സഹിതം ടൈറ്റാനിയം അഴിമതി പുറത്തുവന്ന സാഹചര്യത്തില്‍ ഇതിന്റെ അന്വേഷണം സിബിഐക്ക് വിടേണ്ടതുണ്ട്.

വി ശിവന്‍കുട്ടി എംഎല്‍എ deshabhimani 041011

1 comment:

  1. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിലെ (ടിടിപി) 256 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍ ആരോഗ്യമന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന്‍ 2011 മാര്‍ച്ച് 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചില അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസും നിലവിലുണ്ട്. മലിനീകരണ നിവാരണ വിഷയത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ആരോഗ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിശ്വസനീയമാകുന്നു. ടിടിപിയുടെ മലിനീകരണപ്രശ്നം പരിഹരിക്കാന്‍ 2001ല്‍ 108 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ , 2006ല്‍ തെരഞ്ഞെടുപ്പിനു മുമ്പായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം 108 കോടിയുടെ പദ്ധതി റദ്ദാക്കി 256 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരം, സാങ്കേതികപരിശോധന എന്നിവ ഇല്ലാതെ 256 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന ഉറപ്പുമായി സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ ത്യാഗരാജന് ഉമ്മന്‍ചാണ്ടി ഡി ഒ ലെറ്റര്‍ അയച്ചു. ഇതിനുശേഷം മാത്രമാണ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. 256 കോടിയുടെ പദ്ധതിയുടെ പേരില്‍ (രാജീവന്‍ എന്ന ദല്ലാള്‍ മുഖാന്തരം കെമട്ടൂര്‍ എന്ന സ്ഥാപനത്തിന് അനുമതി നല്‍കിയതിനാല്‍) ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം പോലും നടത്തിയതായി ആക്ഷേപമുണ്ട്.

    ReplyDelete