Thursday, December 15, 2011

ഐ എ എസ് നല്‍കാനുള്ള സംസ്ഥാന നീക്കം കേന്ദ്രം തള്ളി

സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്കുകൂടി സ്ഥാനകയറ്റമായി ഐ എ എസ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടു. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേന്ദ്ര അണ്ടര്‍ സെക്രട്ടറി എസ് എസ് ശുക്ലയുടെ ഇത് സംബന്ധിച്ച കത്ത് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചു.

സെക്രട്ടേറിയറ്റ് സര്‍വീസിനെ കൂടി സ്‌റ്റേറ്റ് സിവില്‍ സര്‍വീസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പേഴ്‌സനല്‍, പബ്ലിക്ക് ഗ്രീവന്‍സ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗും സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.

നിലവില്‍ സംസ്ഥാന റവന്യൂ സര്‍വീസിലെ എട്ട് വര്‍ഷം സര്‍വീസുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കാണ് സ്ഥാനകയറ്റമായി ഐ എ എസ് നല്‍കന്നത്. സ്‌റ്റേറ്റ് സിവില്‍ സര്‍വീസിലെ 17 തസ്തികകളിലേക്ക് നേരിട്ട് ഡെപ്യൂട്ടി കലക്ടര്‍മാരായും ബാക്കി 116 തസ്തികകളില്‍ കേരള റവന്യൂ സര്‍വീസില്‍ നിന്നുള്ള തഹസീല്‍ദാര്‍മാരെ ഡെപ്യൂട്ടി കലക്ടര്‍മാരായി സ്ഥാനകയറ്റം നല്‍കിയുമാണ് നിയമിക്കുന്നത്. ഇവര്‍ക്കാണ് സര്‍വീസും സേവനവും കണക്കിലെടുത്ത് ഐ എ എസ് നല്‍കുന്നത്.

എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ സെക്രട്ടേറിയറ്റ് സര്‍വീസിലെ അണ്ടര്‍സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടി സ്ഥാനകയറ്റമായി ഐ എ എസ് നല്‍കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് സര്‍വീസിലെ ധനകാര്യം, നിയമം തുടങ്ങിയ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി പൊതുഭരണ വിഭാഗത്തിന് മാത്രം ബാധകമാക്കിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കോമണ്‍ സിവില്‍ സര്‍വീസ് നടപ്പാക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളെ ഒഴിവാക്കി ഉത്തരവിറക്കിയത് അന്നുതന്നെ വിവാദമായിരുന്നു. പൊതുഭരണ വിഭാഗത്തിനും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലെ ചിലര്‍ക്കും ഐ എ എസ് ലഭിക്കാനുള്ള തന്ത്രമാണിതെന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് ഡെപ്യൂട്ടി കലക്‌ടേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിലെ പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് പരാതിയും നല്‍കി. ഈ പരാതികൂടി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയത്.

janayugom 151211

No comments:

Post a Comment