Saturday, December 17, 2011

ലോക്പാല്‍ : ഇനിയും അമാന്തമരുത്

സമഗ്രവും ഫലപ്രദവുമായ ലോക്പാല്‍ നിയമം എത്രയും പെട്ടെന്ന് നിലവില്‍ വരണമെന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. പൊതുരംഗത്തെ അഴിമതി തടയാനും പൊതുഭരണം കാര്യക്ഷമമാക്കാനും ഒട്ടുമിക്ക ലോകരാജ്യങ്ങളിലും വിവിധ സംവിധാനങ്ങളുണ്ട്. അഴിമതിക്കാരെ കെട്ടഴിച്ചുവിട്ട രാജ്യങ്ങള്‍ അതിന്റെ പേരില്‍മാത്രം പാപ്പരീകരിക്കപ്പെട്ടിട്ടുമുണ്ട്. അഴിമതി വളര്‍ത്തുന്നതും വ്യാപിപ്പിക്കുന്നതുമാണ് ആഗോളവല്‍ക്കരണകാലത്തെ സാഹചര്യങ്ങള്‍ . പുതിയ പുതിയ മേഖലകള്‍ കണ്ടെത്തി രാജ്യത്തെ കൊള്ളയടിക്കുന്നതിന് ഭരണരാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റുകളും ഐക്യത്തോടെ മുന്നേറുന്ന കാഴ്ച ഇന്ത്യയില്‍ മാത്രമുള്ളതല്ല. റിലയന്‍സുപോലുള്ള നാടന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതാണ് ഇവിടത്തെ അവസ്ഥ. അത്തരക്കാരുടെ താല്‍പ്പര്യങ്ങള്‍ എക്സിക്യൂട്ട് തീരുമാനമായി വരുന്നു. രാജ്യത്തിന്റെ പരമോന്നത ജനാധിപത്യവേദിയായ പാര്‍ലമെന്റിന്റെ ബിസിനസുപോലും റിലയന്‍സിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. തങ്ങള്‍ക്ക് വഴങ്ങാത്ത രാഷ്ട്രീയനേതാക്കളെ തകര്‍ക്കാനുള്ള ആയുധങ്ങളായി നീതിപീഠങ്ങളെ ദുരുപയോഗിക്കാന്‍ കോര്‍പറേറ്റുകള്‍ തയ്യാറാകുമ്പോള്‍ ജനാധിപത്യം വീണ പടുകുഴിയുടെ ആഴം സങ്കല്‍പ്പിക്കാവുന്നതേയുള്ളൂ.

ഇന്ത്യയെ അഴിമതിക്കാരുടെ നാടാക്കി മാറ്റി എന്നതാണ് രണ്ടു പതിറ്റാണ്ടുമുമ്പ് കോണ്‍ഗ്രസ് പതാകയേന്തി കടന്നുവന്ന ആഗോളവല്‍ക്കരണനയങ്ങളുടെ സംഭാവന. ഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസടക്കമുള്ള ബൂര്‍ഷ്വാ പാര്‍ടികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മമൂലമാണ് ഇന്ത്യന്‍ പാര്‍ലമെന്റിന് ലോക്പാല്‍ ബില്‍ പാസാക്കാനാകാത്തത്. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിലെങ്കിലും ലോക്പാല്‍ ബില്‍ നിയമമാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചതാണ്. അഴിമതി തടയാന്‍ നിലവിലുള്ള നിയമസംവിധാനം അയഞ്ഞതും അരിപ്പകളുള്ളതുമാണ്. എന്നിട്ടും യുപിഎ സര്‍ക്കാരിലെ പ്രധാന വകുപ്പ് ഭരിച്ച മന്ത്രിമാര്‍ക്ക് സ്ഥാനമൊഴിഞ്ഞ് ജയിലിലേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. ഭരണകക്ഷിയെ നിയമവിരുദ്ധമായി സേവിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ എന്ന ആക്ഷേപം ശക്തമായി സമൂഹത്തില്‍ നിലനില്‍ക്കുന്നു. അങ്ങനെയുള്ള സിബിഐക്കുപോലും യുപിഎ സര്‍ക്കാരിനെ കുറ്റമുക്തമാക്കാന്‍ കഴിയുന്നില്ല. അത്രയ്ക്ക് ശക്തമായ തെളിവുകളാണ് 2ജി സ്പെക്ട്രം കുംഭകോണമടക്കം ഇന്ന് രാജ്യം ചര്‍ച്ചചെയ്യുന്ന പല അഴിമതിക്കേസുകളിലുമുള്ളത്. ഇതാകട്ടെ പെട്ടെന്നൊരുദിവസം പൊട്ടിമുളച്ച അവസ്ഥയുമല്ല. രാഷ്ട്രീയ, ഭരണ, നിയമ തലങ്ങളിലെ സമൂലമായ പരിഷ്കാരത്തിലൂടെ മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകൂ എന്ന് സിപിഐ എം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട നിരാഹാരസമരങ്ങളോ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയുള്ള ഇടപെടലുകളോ അഴിമതി തടയാനുള്ള ശാശ്വതമാര്‍ഗമല്ല. ശക്തമായ ലോക്പാല്‍ ഒരു പരിഹാര മാര്‍ഗമാണ്. ഒപ്പം പൗരന്മാര്‍ക്കായി പരാതി പരിഹാര സംവിധാനം, നീതിന്യായ സംവിധാനത്തെ നിരീക്ഷിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ , തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം തുടങ്ങിയ നടപടികളുമുണ്ടാകണം. വിദേശബാങ്കുകളിലും മറ്റുമുള്ള കള്ളപ്പണം തടയാന്‍ നികുതിസമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇതൊന്നുമല്ലാതെ പേരിന് ഒരു ലോക്പാല്‍ കൊണ്ടുവരുന്നത് അഴിമതിയെ വ്യവസ്ഥാപിതമാക്കാനുള്ള മാര്‍ഗം മാത്രമായി ചുരുങ്ങിയേക്കും.

വിവിധ മാര്‍ഗങ്ങളിലൂടെ, സമഗ്രമായ പരിഷ്കരണത്തിലൂടെ അഴിമതി തടയണം എന്നാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. രണ്ടുപതിറ്റാണ്ടായി, ശക്തവും സമഗ്രവുമായ ലോക്പാലിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സിപിഐ എം മുന്നിലുണ്ട്. ബൊഫോഴ്സ് കുംഭകോണം രാജ്യത്തെ പിടിച്ചുകുലുക്കിയ ഘട്ടത്തില്‍ , ഉന്നതങ്ങളിലെ അഴിമതി തടയാനുള്ള സംവിധാനത്തിനുവേണ്ടി സിപിഐ എം ശക്തമായ ആവശ്യമുയര്‍ത്തി. 1989ല്‍ വി പി സിങ്ങിന്റെ നേതൃത്വത്തില്‍ ദേശീയമുന്നണി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ , സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ച് നിലനിര്‍ത്തുന്ന കക്ഷി എന്ന നിലയ്ക്ക് അഴിമതി തടയാനുള്ള നിയമനിര്‍മാണത്തിനായി സിപിഐ എം സമ്മര്‍ദം ചെലുത്തി. "96ല്‍ ദേവഗൗഡയുടെയും തുടര്‍ന്ന് ഐ കെ ഗുജ്റാളിന്റെയും സര്‍ക്കാരുകളുണ്ടായപ്പോഴും സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുണ്ടായി. അത്തരം ഘട്ടങ്ങളില്‍മാത്രമാണ് ബില്‍ പാര്‍ലമെന്റിനു മുന്നിലെത്തിയത്്. 2004ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ട പൊതുമിനിമം പരിപാടിയില്‍ ലോക്പാല്‍ നിയമനിര്‍മാണം ഉള്‍പ്പെടുത്തിയതും സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയാകെയും നിര്‍ബന്ധബുദ്ധികൊണ്ടാണ്. മുന്‍ സര്‍ക്കാരുകളെല്ലാം ബില്‍ പരിഗണിച്ചെങ്കിലും പല കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് അഴിമതി അതിന്റെ പരകോടിയിലെത്തിയിട്ടും രണ്ടാം യുപിഎ സര്‍ക്കാരിന് സമഗ്ര നിയമനിര്‍മാണത്തില്‍ താല്‍പ്പര്യമില്ല. അഴിമതിക്കെതിരായ ജനവികാരം എല്ലാ കെട്ടുകളും പൊട്ടിച്ച് മുന്നേറിയപ്പോള്‍ ; ആ കുത്തൊഴുക്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുമെന്നു വന്നപ്പോള്‍ മാത്രമാണ് ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ ഒരു ബില്ലുമായി രംഗത്തുവന്നത്. ഇപ്പോള്‍ ആ ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു. വേണ്ട മുന്‍കരുതലുകളോടെ പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയില്‍ വരണം എന്നതാണ് സിപിഐ എം മുന്നോട്ടുവച്ച ആവശ്യങ്ങളിലൊന്ന്. എന്തൊക്കെയാകണം ആ മുന്‍കരുതലുകളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.

ജുഡീഷ്യറിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കുക, പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാനുതകുംവിധം പൗരാവകാശ സംരക്ഷണ നിയമം കൊണ്ടുവരിക, എംപിമാരെ അഴിമതി നിരോധന പരിധിയില്‍കൊണ്ടുവരാന്‍ ഭരണഘടനയുടെ 105-ാം വകുപ്പ് ഭേദഗതി ചെയ്യുക, തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയാന്‍ ഉതകുംവിധം തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കുക,സംസ്ഥാനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ലോകായുക്തകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, കള്ളപ്പണം കണ്ടെത്താനും കണ്ടുകെട്ടാനും നടപടി സ്വീകരിക്കുക എന്നിവയടക്കമുള്ള സുപ്രധാന ആവശ്യങ്ങള്‍ സിപിഐ എം സര്‍വകക്ഷിയോഗത്തിലും ഉന്നയിച്ചിട്ടുണ്ട്. ഇവ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായമാണ്. ഇതിനോട് യുപിഎ സര്‍ക്കാരിന്റെ പ്രതികരണം എന്താണെന്നതാണ് പ്രധാനം. ആ പ്രതികരണത്തിന്റെ സ്വഭാവമനുസരിച്ചാകും അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ വരുംനാളുകളിലെ കരുത്ത്.

deshabhimani editorial 171211

1 comment:

  1. സമഗ്രവും ഫലപ്രദവുമായ ലോക്പാല്‍ നിയമം എത്രയും പെട്ടെന്ന് നിലവില്‍ വരണമെന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. പൊതുരംഗത്തെ അഴിമതി തടയാനും പൊതുഭരണം കാര്യക്ഷമമാക്കാനും ഒട്ടുമിക്ക ലോകരാജ്യങ്ങളിലും വിവിധ സംവിധാനങ്ങളുണ്ട്. അഴിമതിക്കാരെ കെട്ടഴിച്ചുവിട്ട രാജ്യങ്ങള്‍ അതിന്റെ പേരില്‍മാത്രം പാപ്പരീകരിക്കപ്പെട്ടിട്ടുമുണ്ട്. അഴിമതി വളര്‍ത്തുന്നതും വ്യാപിപ്പിക്കുന്നതുമാണ് ആഗോളവല്‍ക്കരണകാലത്തെ സാഹചര്യങ്ങള്‍ . പുതിയ പുതിയ മേഖലകള്‍ കണ്ടെത്തി രാജ്യത്തെ കൊള്ളയടിക്കുന്നതിന് ഭരണരാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റുകളും ഐക്യത്തോടെ മുന്നേറുന്ന കാഴ്ച ഇന്ത്യയില്‍ മാത്രമുള്ളതല്ല. റിലയന്‍സുപോലുള്ള നാടന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതാണ് ഇവിടത്തെ അവസ്ഥ. അത്തരക്കാരുടെ താല്‍പ്പര്യങ്ങള്‍ എക്സിക്യൂട്ട് തീരുമാനമായി വരുന്നു. രാജ്യത്തിന്റെ പരമോന്നത ജനാധിപത്യവേദിയായ പാര്‍ലമെന്റിന്റെ ബിസിനസുപോലും റിലയന്‍സിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. തങ്ങള്‍ക്ക് വഴങ്ങാത്ത രാഷ്ട്രീയനേതാക്കളെ തകര്‍ക്കാനുള്ള ആയുധങ്ങളായി നീതിപീഠങ്ങളെ ദുരുപയോഗിക്കാന്‍ കോര്‍പറേറ്റുകള്‍ തയ്യാറാകുമ്പോള്‍ ജനാധിപത്യം വീണ പടുകുഴിയുടെ ആഴം സങ്കല്‍പ്പിക്കാവുന്നതേയുള്ളൂ.

    ReplyDelete