Sunday, December 11, 2011

റഷ്യയിലെ തിരഞ്ഞെടുപ്പുഫലം ഒരു ചൂണ്ടുപലകയാണ്

റഷ്യയിലെ തിരഞ്ഞെടുപ്പുഫലം ലോകത്തെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. റഷ്യയുടെ അധികാര കേന്ദ്രമായി തുടരാന്‍ കരുനീക്കം നടത്തിയ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുകളഞ്ഞ തിരഞ്ഞെടുപ്പുഫലമാണ് പുറത്തുവന്നിരിക്കുന്നത്. 10 കൊല്ലം മുമ്പ് രൂപീകൃതമായ പുടിന്റെ പാര്‍ട്ടിയുടെ പുതിയ നയസമീപനങ്ങളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നാണ് ജനങ്ങള്‍ വിധിയെഴുതിയത്.

റഷ്യന്‍ പാര്‍ലമെന്റായ ദൂമയില്‍ 450 അംഗങ്ങളാണുള്ളത്. അവിടെ 90 സീറ്റുകളുടെ മേല്‍ക്കോയ്മ ഉണ്ടായിരുന്ന പുടിന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിരിക്കുന്നു. നാലുകൊല്ലം മുമ്പ് 64 ശതമാനം വോട്ടുകള്‍നേടി 315 സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടിയാണത്. അതിപ്പോള്‍ 49.54 ശതമാനം വോട്ടും 238 സീറ്റുകളുമായി കുറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി പുടിനും പ്രസിഡന്റ് ദിമിത്രിെമദ്‌വദേവും ചേര്‍ന്ന് വരുന്ന മാര്‍ച്ചില്‍ അധികാരകസേരകള്‍ പരസ്പരം കൈമാറി റഷ്യയ്ക്കുമേല്‍ പിടിമുറുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഈ ജനവിധി തീര്‍ച്ചയായും തിരിച്ചടിയാണ്. പത്തുകൊല്ലങ്ങള്‍ക്കപ്പുറം ഉണര്‍ത്തിവിട്ട പ്രതീക്ഷകള്‍ വഞ്ചിക്കപ്പെട്ടതിലുള്ള ജനരോഷമാണ് അതില്‍ പ്രതിഫലിക്കുന്നത്.

റഷ്യയില്‍ കമ്മ്യൂണിസത്തിന്റെ കഥകഴിഞ്ഞു എന്നു പറഞ്ഞവര്‍ ഈ തിരഞ്ഞെടുപ്പുഫലം ഗൗരവപൂര്‍വം പഠിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ വിജയം നേടിയ പാര്‍ട്ടി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ദൂമയിലെ പാര്‍ട്ടിയുടെ അംഗബലം 92 ആയി വര്‍ധിച്ചിരിക്കുന്നു. പോള്‍ചെയ്ത വോട്ടുകളില്‍ 19 ശതമാനം നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗത്വത്തിലെ വര്‍ധനവ് 60 ശതമാനമാണ്. 'ലോകം വീണ്ടും മാര്‍ക്‌സിനെ തേടുന്നു' എന്ന പുതിയ ചരിത്ര പശ്ചാത്തലത്തില്‍ റഷ്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വര്‍ധനവ്. പഴയ പരാജയങ്ങളില്‍ നിന്നു പഠിക്കേണ്ട ശരിയായ പാഠങ്ങള്‍ പഠിച്ച്, നീതിയുക്തമായ സമൂഹ സൃഷ്ടിയ്ക്കുവേണ്ടി മുന്നോട്ടുപോകാന്‍ ഈ അംഗീകാരം റഷ്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശക്തിപകരും.

തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ റഷ്യയില്‍ ഉയര്‍ന്നു വരുന്നുണ്ട്. നയവൈകല്യങ്ങള്‍മൂലം കാല്‍ക്കീഴിലെ മണ്ണു ചോര്‍ന്നുപോയ പുടിനും കൂട്ടരും കൃത്രിമങ്ങളിലൂടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചുവെന്നാണു  വിമര്‍ശനം. റഷ്യകണ്ട ഏറ്റവും വൃത്തികെട്ട തിരഞ്ഞെടുപ്പാണിതെന്നാണ് കമ്മ്യൂണിസ്റ്റ് നേതാവ് ഗെന്നഡി സ്യൂഗാനോവ് പ്രസ്താവിച്ചത്.

ജനകീയ പ്രതിഷേധത്തിന്റെ മറവില്‍ റഷ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ കൈ കടത്താന്‍ പതിവുപോലെ അമേരിക്ക ശ്രമങ്ങളാരംഭിച്ചുവെന്ന് വാര്‍ത്തകളുണ്ട്. സമീപകാലത്ത് പല രാജ്യങ്ങളിലും പയറ്റിയ ഈ' കൈകടത്തല്‍ നയതന്ത്രം' അവലക്ഷണീയമാണ്. റഷ്യയുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം റഷ്യന്‍ ജനതയ്ക്കാണ്. അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് അവിടെ യാതൊരു കാര്യവുമില്ല. പണ്ടേപോലെ ഫലിക്കാത്ത പല്ലിന്റെ ശൗര്യവുമായി ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ വാഷിംഗ്ടണ്‍ ശ്രമിച്ചാല്‍ ലോകജനത ഒറ്റക്കെട്ടായി അതിനെ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും.

janayugom editorial 111211

1 comment:

  1. റഷ്യയിലെ തിരഞ്ഞെടുപ്പുഫലം ലോകത്തെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. റഷ്യയുടെ അധികാര കേന്ദ്രമായി തുടരാന്‍ കരുനീക്കം നടത്തിയ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുകളഞ്ഞ തിരഞ്ഞെടുപ്പുഫലമാണ് പുറത്തുവന്നിരിക്കുന്നത്. 10 കൊല്ലം മുമ്പ് രൂപീകൃതമായ പുടിന്റെ പാര്‍ട്ടിയുടെ പുതിയ നയസമീപനങ്ങളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നാണ് ജനങ്ങള്‍ വിധിയെഴുതിയത്.

    ReplyDelete