Sunday, December 11, 2011

സെന്റ് ജോര്‍ജ് അസ്തമിക്കുമ്പോള്‍

അതിദയനീയം, ഈ പതനം. ഒന്നു പൊരുതാന്‍പോലുമാകാതെ സെന്റ് ജോര്‍ജ് സ്കൂള്‍ ചാമ്പ്യന്‍മാരുടെ കിരീടവും ചെങ്കോലും അഴിച്ചുവയ്ക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാകുന്നു. എന്തുപറ്റി രാജു പോളിന്റെ കുട്ടികള്‍ക്ക്? എവിടെ പോയ്മറഞ്ഞു മിന്നുംതാരങ്ങള്‍ ? ഏഴുവര്‍ഷംമുമ്പ് ഇതേ എറണാകുളത്ത് കോരുത്തോട് സികെഎം സ്കൂളില്‍നിന്ന്് ഏറ്റുവാങ്ങിയ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സ് കിരീടം നഷ്ടപ്പെടുമ്പോള്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ അനവധി.

കായികമത്സരങ്ങളില്‍ വിജയംപോലെ പരാജയവും പതിവാണെന്ന് വിശദീകരണം ഉണ്ടായേക്കാം. എന്നാല്‍ , ആ വാദം അത്ര കഴമ്പുള്ളതല്ലെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാം. ചാമ്പ്യന്‍മാര്‍ക്ക് ഇക്കുറി സ്വര്‍ണത്തിലൊന്നു തൊടാന്‍ 21 ഇനങ്ങള്‍വരെ കാത്തിരിക്കേണ്ടിവന്നു എന്നറിയുമ്പോള്‍ പ്രത്യേകിച്ചും. കുത്തകയായ 100 മീറ്ററില്‍ ഒറ്റ സ്വര്‍ണംപോലും ലഭിച്ചില്ല. 400ലും ഒന്നാംസ്ഥാനമില്ല. ഇതുവരെ കിട്ടിയത് നാലു സ്വര്‍ണവും എട്ടുവീതവും വെള്ളിയും വെങ്കലവുമായി 53 പോയിന്റ്. 15 സ്വര്‍ണവും 12 വെള്ളിയും 12 വെങ്കലവും നേടിയാണ് കഴിഞ്ഞതവണ ഓവറോള്‍ കിരീടം നേടിയത്. സ്കൂള്‍കിരീടം നിലനിര്‍ത്താന്‍ ദേശീയ ജൂനിയര്‍ മീറ്റിനുള്ള കേരള ടീമിലേക്കുപോലും ഇവര്‍ താരങ്ങളെ വിട്ടുകൊടുത്തിരുന്നില്ല. സംസ്ഥാനത്തെ പ്രതിനിധാനംചെയ്യേണ്ട എട്ടു താരങ്ങള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു എന്നാണ് അന്നു നല്‍കിയ വിശദീകരണം. എന്നാല്‍ , കോതമംഗലത്ത് പരിശീലനം തുടര്‍ന്ന അത്ലീറ്റുകള്‍ എറണാകുളം ജില്ലാ മീറ്റിലും സംസ്ഥാന മീറ്റിലും പങ്കെടുക്കുകയും ചെയ്തു. ദേശീയ ജൂനിയര്‍ മീറ്റില്‍ കേരളത്തിന് കിരീടം നഷ്ടമാക്കിയത് ഈ പരിശീലകന്റെ പിടിവാശിയായിരുന്നു. സ്വന്തം സംസ്ഥാനത്തെക്കാള്‍ വലുത് സ്കൂളാണെന്നു പ്രഖ്യാപിച്ച ഇവര്‍ ശിരസ്സു കുനിച്ചു മടങ്ങുമ്പോള്‍ ഒരിറ്റു കണ്ണീരും വീഴില്ല.

തിരുവല്ലയില്‍ 2009ലാണ് സെന്റ് ജോര്‍ജിന്റെ തകര്‍ച്ചയുടെ സൂചന ലഭിക്കുന്നത്. അന്ന് അയല്‍ക്കാരായ മാര്‍ ബേസില്‍ ജേതാക്കളായി. കഴിഞ്ഞവര്‍ഷം സെന്റ് ജോര്‍ജ് കിരീടം തിരിച്ചുപിടിച്ചെങ്കിലും മാര്‍ ബേസിലുമായുള്ള വ്യത്യാസം അര പോയിന്റ്മാത്രമായിരുന്നു. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ മാര്‍ ബേസില്‍ സ്കൂള്‍ അത്ലറ്റിക്സില്‍ സാന്നിധ്യമറിയിച്ചതിനുപിന്നാലെയാണ് സെന്റ് ജോര്‍ജും രംഗത്തുവരുന്നത്. പക്ഷേ, ലക്ഷ്യത്തിന്റെ ഉദ്ദേശ്യശുദ്ധി മാര്‍ഗത്തിനില്ലായിരുന്നതിനാല്‍ തകര്‍ച്ച അനിവാര്യമായി. അത്ലറ്റിക്സില്‍ വന്‍ശക്തിയാവുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനായി എളുപ്പത്തില്‍ ക്രിയചെയ്തു. അത് സ്വാഭാവികമായും തിരിച്ചടിച്ചു. സ്വന്തമായി താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാതെ മറ്റ് സ്കൂളുകളില്‍നിന്ന് അത്ലീറ്റുകളെ റാഞ്ചുകയായിരുന്നു ഇവരുടെ രീതി. ഇടുക്കിയിലെയും വടക്കന്‍ജില്ലകളിലെയും കുടിയേറ്റ മേഖലകളില്‍നിന്ന് വന്‍ വാഗ്ദാനങ്ങള്‍ നല്‍കി താരങ്ങളെ എത്തിച്ചു. കഠിന പരിശീലനത്തിലൂടെ അവര്‍ സ്കൂള്‍ മീറ്റില്‍ വിജയംകൊയ്തു. എന്നാല്‍ , അവരൊന്നും പിന്നീട് ഉദിച്ചതേയില്ല. ഇത്തവണ സബ്ജില്ലാ, ജില്ലാ മീറ്റുകളില്‍ പിടിച്ചുനിന്ന ടീം പൊടുന്നനെ സംസ്ഥാന മീറ്റില്‍ പിന്തള്ളപ്പെട്ടിരിക്കുന്നു.

കായികരംഗത്ത് നേട്ടംകൊയ്യാന്‍ ലക്ഷ്യമിടുന്ന സ്കൂളുകള്‍ക്ക് പാഠമാവേണ്ട ഒട്ടേറെ കാര്യങ്ങള്‍ സെന്റ് ജോര്‍ജിന്റെ ഉയര്‍ച്ചയിലും താഴ്ചയിലുമുണ്ട്. നാഡയുടെ വരവാണ് സെന്റ് ജോര്‍ജിന്റെ പ്രകടനത്തെ ബാധിച്ചതെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് പരിശീലകന്‍ രാജു പോള്‍ പറഞ്ഞു. "താരങ്ങള്‍ മരുന്നടിച്ചെന്നു തെളിയിച്ചാല്‍ ഞാന്‍ രംഗംവിടും. വയസ്സുതിരുത്തല്‍ ആരോപണം തെളിയിച്ചാലും ഇതേ നിലപാട് സ്വീകരിക്കും"- അദ്ദേഹം പറഞ്ഞു.
(എം കെ പത്മകുമാര്‍)

deshabhimani news

1 comment:

  1. അതിദയനീയം, ഈ പതനം. ഒന്നു പൊരുതാന്‍പോലുമാകാതെ സെന്റ് ജോര്‍ജ് സ്കൂള്‍ ചാമ്പ്യന്‍മാരുടെ കിരീടവും ചെങ്കോലും അഴിച്ചുവയ്ക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാകുന്നു. എന്തുപറ്റി രാജു പോളിന്റെ കുട്ടികള്‍ക്ക്? എവിടെ പോയ്മറഞ്ഞു മിന്നുംതാരങ്ങള്‍ ? ഏഴുവര്‍ഷംമുമ്പ് ഇതേ എറണാകുളത്ത് കോരുത്തോട് സികെഎം സ്കൂളില്‍നിന്ന്് ഏറ്റുവാങ്ങിയ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സ് കിരീടം നഷ്ടപ്പെടുമ്പോള്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ അനവധി.

    ReplyDelete