Thursday, December 15, 2011

സിപിഐ എം ജില്ലാസമ്മേളനങ്ങള്‍ക്കു തുടക്കമായി

സിപിഐഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാസമ്മേളനങ്ങള്‍ക്കു തുടക്കമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലാസമ്മേളനങ്ങളാണ് വ്യാഴാഴ്ച തുടങ്ങിയത്. തിരുവനന്തപുരം സമ്മേളനം കേന്ദ്രകമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മുക്കത്ത് ആരംഭിച്ച ജില്ലാസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പാര്‍ടി കോണ്‍ഗ്രസിന് വേദിയാകുന്ന കോഴിക്കോട്, സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്ന തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാസമ്മേളനങ്ങള്‍ ആദ്യം നടത്തുന്നത്. ജനുവരി മധ്യത്തോടെ എല്ലാ ജില്ലകളിലെയും സമ്മേളനം പൂര്‍ത്തിയാകും. ജനുവരി 13, 14, 15 തീയതികളില്‍ കണ്ണൂരിലാണ് ഒടുവിലത്തെ ജില്ലാസമ്മേളനം.

അമേരിക്കയടക്കമുള്ള വന്‍കിടസാമ്രാജ്യത്വരാഷ്ട്രങ്ങളിലെ ജനങ്ങള്‍തന്നെ തെരിവിലിറങ്ങി സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്യുന്നത് ഏറെ ആശാവഹമാണെന്ന് വിഎസ് പറഞ്ഞു. സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ കമ്യൂണിസത്തിനെതിരായി നടത്തുന്ന പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുന്നു. റഷ്യയടക്കമുള്ള രാജ്യങ്ങളില്‍ സോഷ്യലിസവും കമ്യൂണിസവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സാമ്പത്തികമാന്ദ്യവും പ്രശ്നങ്ങളും നേരിടാനുള്ള ഒരുവഴിയും ഫലിക്കുന്നില്ല. വീടുവിറ്റ് തൊഴിലാളികള്‍ തെരുവില്‍ കഴിയുകയാണ്. ഇന്ത്യയിലെ യുപിഎ സര്‍ക്കാരും അത്തരത്തില്‍ അമേരിക്കയുടെ സാമ്പത്തികനയങ്ങളാണ് പിന്‍പറ്റുന്നതെന്നും വി എസ് പറഞ്ഞു. കേരളത്തിലും സാമ്പത്തികകാര്യങ്ങളിലടക്കം വേണ്ടപോലെ ശ്രദ്ധിക്കപ്പെടുന്നില്ല. അദ്ദേഹം സൂചിപ്പിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയാവുന്നതോടെ സിപിഐഎം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് കോഴിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. താല്‍ക്കാലികമായി ലഭിച്ച മേല്‍ക്കൈ ഉപയോഗിച്ചുകൊണ്ട് ലോകരാജ്യങ്ങളെ കീഴടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റുകൊണ്ടിരിക്കുകയാണ്. മുതലാളിത്തം 1930 നുശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിനേരിടുകയാണ്. പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോകരാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭവും സമരവും അതിന്റെ തെളിവുകളാണ്. മുതലാളിത്തസമൂഹത്തില്‍ വൈരുദ്ധ്യം വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മുക്കത്ത് ചേരുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ 26,969 അംഗങ്ങളെ പ്രതിനിധാനംചെയ്ത് 303 പ്രതിനിധികളും 36 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്നു. തിരുവനന്തപുരത്ത് 28,061 പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് ജില്ലാ സമ്മേളനത്തില്‍ 333 പ്രതിനിധികളും 40 ജില്ലാകമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്നു. പൊളിറ്റ് ബ്യൂറോ- കേന്ദ്ര കമ്മിറ്റിഅംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും ജില്ലാസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെയാണ് കോഴിക്കോട് 20-ാം പാര്‍ടി കോണ്‍ഗ്രസ്. ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം ചേരും.

മുല്ലപ്പെരിയാര്‍ : സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് കോടിയേരി
മുക്കം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് ആത്മാര്‍ത്ഥതയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . മുക്കത്ത് കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയില്‍ കൃത്യസമയത്ത് അഭിഭാഷകരെ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി സംസ്ഥാന താല്‍പര്യത്തിന് എതിര് നിന്നു. റവന്യൂ സെക്രട്ടറി യുടെ നിര്‍ദേശപ്രകാരമാണ്് സത്യവാങ്മൂലം നല്‍കിയതെന്നാണ് എജി പറഞ്ഞത്. റവന്യൂ സെക്രട്ടറിയുടെ ഭാഗത്താണോ റവന്യൂ മന്ത്രിയുടെ ഭാഗത്താണോ തെറ്റുപറ്റിയതെന്ന് മനസിലാക്കി അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. സമ്മേളനത്തില്‍ എം ഭാക്ക്കരന്‍ താല്‍ക്കാലിക അധ്യക്ഷനായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് എം കേളപ്പന്‍ പതാകയുയര്‍ത്തി.

1 comment:

  1. സിപിഐഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാസമ്മേളനങ്ങള്‍ക്കു തുടക്കമായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലാസമ്മേളനങ്ങളാണ് വ്യാഴാഴ്ച തുടങ്ങിയത്. തിരുവനന്തപുരം സമ്മേളനം കേന്ദ്രകമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

    കോഴിക്കോട് മുക്കത്ത് ആരംഭിച്ച ജില്ലാസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

    ReplyDelete