Tuesday, January 24, 2012

സുര്‍ക്കിയില്ല; 3 പോയിന്റുകളിലെ ഡ്രില്ലിങ്ങ് നിര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധനയ്ക്കായി അഞ്ചു പോയിന്റുകളില്‍ ഡ്രില്ലിങ്ങ് നടത്തിയിട്ടും സുര്‍ക്കി കോര്‍ കിട്ടിയില്ല. സുര്‍ക്കി കിട്ടാതായതോടെ ഗാലറിയിലടക്കം 3 പോയിന്റുകളിലെ ഡ്രില്ലിങ്ങ് നിര്‍ത്തി. അണക്കെട്ടിലെ 780, ഗാലറിയിലെ 705, 554 അടി പോയിന്റുകളിലാണ് ഡ്രില്ലിങ്ങ് നിര്‍ത്തിയത്. അണക്കെട്ടിന്റെ മുകളില്‍ 475 അടി പോയിന്റില്‍ തിങ്കളാഴ്ച 130 അടി താഴേക്ക് തുരന്നെങ്കിലും പൂര്‍ണമായും സിമന്റ് കോര്‍ മാത്രമാണ് ലഭിച്ചത്. ഗാലറിയിലെ 554 അടി പോയിന്റിലും സുര്‍ക്കി കിട്ടാത്തതിനാല്‍ തിങ്കളാഴ്ച പണി നിര്‍ത്തി. അണക്കെട്ടിലെ 780, ഗാലറിയിലെ 705 പോയിന്റുകളിലെ ഡ്രില്ലിങ്ങ് കഴിഞ്ഞദിവസം നിര്‍ത്തിയിരുന്നു. അണക്കെട്ടിന്റെ മുകളില്‍ 475, 780, 870 പോയിന്റുകളിലും 45 അടി ഗാലറിയില്‍ 554, 705 പോയിന്റുകളിലുമാണ് ഡ്രില്ലിങ് നടത്തിയത്. എന്നാല്‍ ഇതുവരെ ലഭിച്ചത് ചെറിയ കല്‍ക്കഷണങ്ങളായിരുന്നു. ബലപരിശോധനയ്ക്ക് വേണ്ടി 15 സെന്റീമീറ്റര്‍ നീളത്തിലെങ്കിലും സുര്‍ക്കി കോര്‍ ലഭിക്കണം. ഇവിടെനിന്നും സുര്‍ക്കി ലഭിക്കാത്തതിനാല്‍ സുര്‍ക്കി പുനഃസൃഷ്ടിച്ച് നടത്തുന്ന പരീക്ഷണവും പ്രയോജനമില്ലാതാകും. ഇതോടെ സുര്‍ക്കി ഒലിച്ചുപോയി അണക്കെട്ടിന്റെ ഉള്‍വശം പൊള്ളയാണെന്ന കേരളത്തിന്റെ വാദങ്ങള്‍ ബലപ്പെടുകയാണ്.

എന്നാല്‍ അണക്കെട്ട് ഇപ്പോഴും ബലവത്താണെന്നാണ് തമിഴ്നാട് വാദിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് സുര്‍ക്കി മിശ്രിതം പൂര്‍ണമായും ഒലിച്ചുപോയതിനാലാണ് ഡ്രില്ല് ചെയ്യുന്നിടത്തുനിന്നെല്ലാം ചെറിയ കല്ലുകള്‍ ലഭിക്കുന്നത്. അണക്കെട്ടിലെ 475, 870 പോയിന്റുകളില്‍ ഇനി കൂടുതല്‍ ഡ്രില്ലിങ്ങ് നടത്തിയാലും സുര്‍ക്കി കിട്ടാനിടയില്ലെന്നാണ് സൂചനകള്‍ . ഇതോടെ സുര്‍ക്കി കോര്‍ ബലപരിശോധനയുടെ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേക്കില്ല.

മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ ലക്ഷ്യം അധികാരംമാത്രമെന്ന് തമിഴ്നാട്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ വെള്ളത്തിനുമേല്‍ പുതിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുകയെന്ന ലക്ഷ്യംമാത്രമാണ് കേരളത്തിനുള്ളതെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി മുമ്പാകെ തമിഴ്നാടിന്റെ സത്യവാങ്മൂലം. ജനുവരി പത്തിന് കേരളം സമിതിക്ക് കൈമാറിയ കുറിപ്പിനുള്ള മറുപടിയിലാണ് അണക്കെട്ടിന്റെ സുരക്ഷയല്ല ജലത്തിനുമേല്‍ അവകാശം സ്ഥാപിക്കലാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് തമിഴ്നാട് കുറ്റപ്പെടുത്തിയത്. മുല്ലപ്പെരിയാര്‍ സമിതി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേര്‍ന്ന് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് തമിഴ്നാടിന്റെ സത്യവാങ്മൂലം. ഫെബ്രുവരി പകുതിയോടെ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറിയേക്കും.

നിലവിലുള്ള അണക്കെട്ട് ദുര്‍ബലമാണെന്ന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഏതുവിധേനയും പുതിയ അണക്കെട്ട് നിര്‍മിച്ച് അധികാരം സ്ഥാപിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്നാട് ആരോപിച്ചു. ഇപ്പോള്‍ നല്‍കിയിട്ടുള്ള കുറിപ്പില്‍ അണക്കെട്ടിലെ വെള്ളത്തിനുമേല്‍ ന്യായമായ അവകാശമെന്നും മറ്റുമുള്ള പദപ്രയോഗങ്ങള്‍ ഇതിന്റെ ഭാഗമാണ്. കരാര്‍പ്രകാരം അണക്കെട്ടിലെ വെള്ളം പൂര്‍ണമായും തമിഴ്നാടിന് അവകാശപ്പെട്ടതാണ്. ജലസേചനത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും ഈ വെള്ളം ഉപയോഗിക്കാം. മത്സ്യബന്ധനത്തിനുള്ള അവകാശംമാത്രമാണ് കേരളത്തിനുള്ളത്-സത്യവാങ്മൂലത്തില്‍ പറയുന്നു.

പുതിയ അണക്കെട്ടിന്റെ പേരിലുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ തമിഴ്നാടിന്റെ സ്ഥാപിതമായ അവകാശങ്ങള്‍ക്കുമേല്‍ കൈകടത്താനുള്ള നീക്കമാണ്. പുതിയ അണക്കെട്ടിന്റെ ആവശ്യം തന്നെയില്ലാത്ത സാഹചര്യത്തില്‍ ഇതിലെ വെള്ളം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പങ്കുവയ്ക്കല്‍ പോലുള്ള ചോദ്യങ്ങള്‍ ഉദിക്കുന്നില്ല. ഇപ്പോഴത്തെ അണക്കെട്ടില്‍ 155 അടിവരെ ജലം തമിഴ്നാടിന് അവകാശപ്പെട്ടതാണ്. ഇത് ഇല്ലാതാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. കേരളം പണം കൊടുത്ത് നിയമിച്ച ഐഐടി വിദഗ്ധരുടെ കണ്ടെത്തലുകളെല്ലാം പാളിച്ചകള്‍ നിറഞ്ഞതാണ്. മുല്ലപ്പെരിയാറിനേക്കാള്‍ ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇടുക്കി, ചെറുതോണി, ഇടമലയാര്‍ അണക്കെട്ടുകള്‍ . ഇടമലയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഭൂകമ്പസാധ്യതാ പഠനംപോലും നടത്തിയിട്ടില്ല- തമിഴ്നാട് ആരോപിച്ചു.
(എം പ്രശാന്ത്)

മുല്ലപ്പെരിയാര്‍ : അഭികാമ്യം ടണലെന്ന്

കോട്ടയം: മുല്ലപ്പെരിയാര്‍ ടണല്‍ 50 അടിവരെ താഴ്ത്തി തമിഴ്നാടിന് വെള്ളം നല്‍കാമെന്ന നിര്‍ദേശം ഉന്നതാധികാര സമിതി അംഗം ജ. കെ ടി തോമസിന് കൈമാറിയെന്ന് സമരസമിതിയുടെ മുന്‍ ചെയര്‍മാന്‍ സി പി റോയി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വളരെ ഉയരത്തില്‍ പണിയുന്ന പുതിയ ഡാം പ്രയോഗികമല്ല. പണിതാലും ഭാവിയില്‍ ദുര്‍ബലമാകാം. ഈ പശ്ചാത്തലത്തില്‍ പുതിയ ടണല്‍ പദ്ധതിയാണ് അഭികാമ്യമെന്നും റോയി അവകാശപ്പെട്ടു.

അഖണ്ഡ സത്യഗ്രഹം ഇന്നു സമാപിക്കും

നെടുങ്കണ്ടം: കെ കെ ജയചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള അഖണ്ഡസത്യഗ്രഹം ചൊവ്വാഴ്ച സമാപിക്കും. സമാപന സമ്മേളനം സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്യും. താലൂക്ക്തല ലാന്‍ഡ് അസൈന്റ്മെന്റ് കമ്മിറ്റി രൂപീകരിക്കുക, ഇടുക്കി പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 19ന് നെടുങ്കണ്ടത്ത് ആരംഭിച്ച അഖണ്ഡസത്യഗ്രഹം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് 101 മണിക്കൂര്‍ പൂര്‍ത്തിയാകും. ഞായറാഴ്ച മുതല്‍ എംഎല്‍എയോടൊപ്പം സത്യഗ്രഹം അനുഷ്ഠിച്ച കട്ടപ്പന ഏരിയയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ തിങ്കളാഴ്ച വൈകിട്ട് സത്യഗ്രഹം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇടുക്കി ഏരിയായിലെ നേതാക്കളും പ്രവര്‍ത്തകരും സത്യഗ്രഹം ആരംഭിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എന്‍ വി ബേബി, കട്ടപ്പന ഏരിയ സെക്രട്ടറി കെ ആര്‍ സോദരന്‍ , ഇടുക്കി ഏരിയ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ , ഹൈറേഞ്ച് സംരക്ഷണസമിതി ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര തുടങ്ങിയവര്‍ സംസാരിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയ സെക്രട്ടറി എം എ സിറാജുദ്ദീന്‍ , പ്രസിഡന്റ് സി എം വിന്‍സന്റ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി ട്രോണി ജെയിംസിന്റെയും സിപിഐ എം തൂക്കുപാലം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ എം ശശിധരന്‍ , പാമ്പാടുംപാറ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ടി എം ജോണ്‍ , കല്‍കൂന്തല്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരപന്തലിലേക്ക് അഭിവാദ്യപ്രകടനങ്ങള്‍ നടന്നു.

deshabhimani 240112

1 comment:

  1. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധനയ്ക്കായി അഞ്ചു പോയിന്റുകളില്‍ ഡ്രില്ലിങ്ങ് നടത്തിയിട്ടും സുര്‍ക്കി കോര്‍ കിട്ടിയില്ല. സുര്‍ക്കി കിട്ടാതായതോടെ ഗാലറിയിലടക്കം 3 പോയിന്റുകളിലെ ഡ്രില്ലിങ്ങ് നിര്‍ത്തി. അണക്കെട്ടിലെ 780, ഗാലറിയിലെ 705, 554 അടി പോയിന്റുകളിലാണ് ഡ്രില്ലിങ്ങ് നിര്‍ത്തിയത്. അണക്കെട്ടിന്റെ മുകളില്‍ 475 അടി പോയിന്റില്‍ തിങ്കളാഴ്ച 130 അടി താഴേക്ക് തുരന്നെങ്കിലും പൂര്‍ണമായും സിമന്റ് കോര്‍ മാത്രമാണ് ലഭിച്ചത്. ഗാലറിയിലെ 554 അടി പോയിന്റിലും സുര്‍ക്കി കിട്ടാത്തതിനാല്‍ തിങ്കളാഴ്ച പണി നിര്‍ത്തി.

    ReplyDelete