Sunday, January 8, 2012

കളമൊരുങ്ങുന്നത് 500 കോടിയുടെ അഴിമതിക്ക്

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഒഴിവാക്കുന്നതിലൂടെ 500 കോടിയോളം രൂപയുടെ അഴിമതിക്ക് കളമൊരുങ്ങുന്നു. ആഗോള ടെന്‍ഡറിലൂടെ പുതിയ ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചാലും കോടികളുടെ പര്‍ച്ചേസും ടെന്‍ഡര്‍ നടപടികളുടെ നിയന്ത്രണവും ടോം ജോസ് എംഡിയായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)നാകും. ഇതുസംബന്ധിച്ച വ്യവസ്ഥകളുള്ളതായി കഴിഞ്ഞമാസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെഎംആര്‍എല്‍ വ്യക്തമാക്കുന്നു.

പദ്ധതിനിര്‍വഹണത്തിലെ ഗുണനിലവാര നിയന്ത്രണം, വിശദമായ രൂപരേഖയും ഡ്രോയിങ്ങും തയ്യാറാക്കല്‍ , ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കല്‍ എന്നിവ മാത്രമാണ് ആഗോള ടെന്‍ഡറിലൂടെ നിയോഗിക്കുന്ന ജനറല്‍ കണ്‍സള്‍ട്ടന്റിന്റെ ചുമതലകള്‍ . അതേസമയം, മെട്രോ റെയിലിനുവേണ്ടി വാങ്ങേണ്ട യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും തെരഞ്ഞെടുപ്പ്, വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ പാക്കേജ് ഉണ്ടാക്കല്‍ എന്നിവ കെഎംആര്‍എല്‍ നേരിട്ട് ചെയ്യും. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കൊച്ചി നഗരസഭാ പ്രദേശത്തെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വന്ന സ്വകാര്യ റിട്ട് ഹര്‍ജിയിലാണ് കെഎംആര്‍എല്ലിന്റെ സത്യവാങ്മൂലം. അന്താരാഷ്ട്ര പര്‍ച്ചേസ് കരാറുകള്‍ക്ക് നിലവിലുള്ള 10 ശതമാനം കമീഷന്‍ കണക്കാക്കിയാല്‍ തന്നെ 5000 കോടിയിലേറെ ചെലവുവരുന്ന പദ്ധതിയിലൂടെ 500 കോടിയോളം രൂപ കോഴപ്പണമായി ഒഴുകും.
മെട്രോ റെയിലിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ മുഴുവന്‍ വിദേശത്തുനിന്നു വാങ്ങുകയാണ്. ഏതൊക്കെ നിലവാരത്തിലുള്ള യന്ത്രസാമഗ്രികള്‍ വേണമെന്ന് നിശ്ചയിക്കുന്നത് കെഎംആര്‍എല്‍ ആയതിനാല്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കമ്പനികളെ പര്‍ച്ചേസിന് പരിഗണിക്കാം. ടെന്‍ഡര്‍ രേഖകളുടെ വിശദാംശങ്ങള്‍ രൂപപ്പെടുത്തുന്നത് കെഎംആര്‍എല്‍ ആയതിനാല്‍ അവിടെയും ഇഷ്ടക്കാരെ പരിഗണിക്കാം. മെട്രോയില്‍ നീണ്ടവര്‍ഷത്തെ പരിചയമുള്ള ഡിഎംആര്‍സിയുടെ സാന്നിധ്യം ഈ കച്ചവടത്തിന് വിലങ്ങാകും. ഇപ്പോഴത്തെ കണക്കനുസരിച്ച് 5146 കോടിയാണ് ചെലവ്. മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയായില്ലെങ്കില്‍ സാമഗ്രികളുടെ വിലവര്‍ധനയ്ക്കനുസരിച്ച് ചെലവ് ഉയരും. നിലവില്‍ 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയുടെ ഓരോ കിലോമീറ്ററിനും 200 കോടിയിലേറെ ചെലവുവരും. വൈകുന്ന ഓരോ ദിവസവും 30 ലക്ഷം രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന മുന്നറിയിപ്പും ഇ ശ്രീധരന്‍ നല്‍കിയിട്ടുണ്ട്.

ഡിഎംആര്‍സിയെ പുറന്തള്ളി സ്വന്തം നിലയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇറങ്ങിയ കെഎംആര്‍എല്ലിന്റെ പരിചയക്കുറവുമൂലം പദ്ധതി അനന്തമായി നീളുമെന്ന് ഒരു പ്രമുഖ കരാര്‍സ്ഥാപനത്തിന്റെ മേധാവി പ്രതികരിച്ചു. പദ്ധതി വൈകാനിടയായാല്‍ ഓഹരിപങ്കാളിയായ കേന്ദ്രസര്‍ക്കാര്‍ വിഹിതം തരാന്‍ തയ്യാറാകണമെന്ന ടോം ജോസിന്റെ ആവശ്യം വൈകല്‍ മുന്‍കൂട്ടി കണ്ടുള്ള ജാമ്യമെടുക്കലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് ആവശ്യമായതിലും ഉയര്‍ന്ന തുകയാണ് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍നിന്ന് വായ്പയെടുക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു. 1600 കോടി രൂപ വായ്പയിലൂടെ കണ്ടെത്തിയാല്‍ മതിയെന്നാണ് ഇ ശ്രീധരന്റെ അഭിപ്രായം. എന്നാല്‍ 2170 കോടി രൂപയുടെ വായ്പ തേടിയതായി കഴിഞ്ഞദിവസം ടോം ജോസ് വ്യക്തമാക്കി. അതും നടപ്പുള്ളതിലും ഉയര്‍ന്ന പലിശയ്ക്ക്.

കൊച്ചി മെട്രോ: ഡിഎംആര്‍സി പിന്മാറ്റം തുടങ്ങി

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആഗോള ടെന്‍ഡറുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം ശക്തമാക്കിയതോടെ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) പിന്മാറിത്തുടങ്ങി. കൊച്ചി മെട്രോയുടെ ചുമതല വഹിച്ച ഒരു എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ഡിഎംആര്‍സി പിന്‍വലിച്ചു. പ്രാരംഭജോലികള്‍ തുടങ്ങിയതു മുതല്‍ ഡിഎംആര്‍സിയുടെ കൊച്ചി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടീവ് എന്‍ജിനിയറെയാണ് അടിയന്തരമായി പിന്‍വലിച്ചത്. റെയില്‍വേയില്‍ നിന്നു വിരമിച്ച ഇദ്ദേഹത്തെ കൊച്ചി മെട്രോ ജോലിക്കു മാത്രമായി നിയമിച്ചതാണ്. ഡിഎംആര്‍സി പുറത്തായ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ സേവനം അവസാനിപ്പിച്ചു. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൊച്ചി ഓഫീസിലെ സാങ്കേതികവിദഗ്ധരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചിരുന്നു. രണ്ടു പുതിയ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരെയും അക്കൗണ്ട്സ് ഓഫീസറെയും പ്രോട്ടോക്കോള്‍ ഓഫീസറെയും നിയമിച്ചു. ഇവര്‍ ജനുവരി ആദ്യം ചുമതലയേല്‍ക്കേണ്ടതായിരുന്നു.

പുതിയ സാഹചര്യത്തില്‍ ഇവരെയും പിന്‍വലിച്ചതായി പ്രോജക്ട് ഓഫീസര്‍ വി ശ്രീറാം പറഞ്ഞു. മെട്രോ അനുബന്ധ നിര്‍മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇനി കൊച്ചി ഓഫീസിലുണ്ടാകുക. ആഗോള ടെന്‍ഡറില്‍ പങ്കെടുക്കാനാവശ്യപ്പെട്ട് കെഎംആര്‍എല്‍ എംഡി ടോം ജോസ് അയച്ച കത്ത് കിട്ടിയ ഉടനെ ഡിഎംആര്‍സിയുടെ കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇ ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മെട്രോ അനുബന്ധ വികസന പ്രവര്‍ത്തനങ്ങളിലെ ശേഷിക്കുന്ന മൂന്നു പ്രവൃത്തികള്‍ ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരെ കുറയ്ക്കാന്‍ ആലോചിച്ചിരുന്നില്ല. പദ്ധതി നിര്‍വഹണത്തില്‍നിന്ന് ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ബോധ്യമായതോടെയാണ് ഇപ്പോഴത്തെ നടപടി.

deshabhimani 080112

1 comment:

  1. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഒഴിവാക്കുന്നതിലൂടെ 500 കോടിയോളം രൂപയുടെ അഴിമതിക്ക് കളമൊരുങ്ങുന്നു. ആഗോള ടെന്‍ഡറിലൂടെ പുതിയ ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചാലും കോടികളുടെ പര്‍ച്ചേസും ടെന്‍ഡര്‍ നടപടികളുടെ നിയന്ത്രണവും ടോം ജോസ് എംഡിയായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)നാകും. ഇതുസംബന്ധിച്ച വ്യവസ്ഥകളുള്ളതായി കഴിഞ്ഞമാസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെഎംആര്‍എല്‍ വ്യക്തമാക്കുന്നു.

    ReplyDelete