Sunday, January 1, 2012

കോമത്ത് കുഞ്ഞമ്മത് മാഷ്: ഉശിരനായ പോരാളി

പയ്യോളി: ആറ് പതിറ്റാണ്ട്കാലം കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കോമത്ത് കുഞ്ഞമ്മത്മാഷ് ഇനി ഓര്‍മമാത്രം. കമ്യൂണിസ്റ്റ് വിരുദ്ധരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് പയ്യോളിയിലും പരിസരങ്ങളിലും ആദ്യകാലത്ത് പാര്‍ടി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വര്‍ഗീയശക്തികളുടെ കൊലക്കത്തികള്‍ക്കിടയിലാണ് കോമത്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ അവരുടെ കണ്ണിലെ കരടായിരുന്നു.

1969 ഒക്ടോബര്‍ 16ന് പയ്യോളി കടപ്പുറത്തെ ഫിഷറീസ് ഭൂമിയിലേക്ക് പ്രകടനം നടത്താന്‍ നേതൃത്വം നല്‍കിയത് കോമത്തായിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത പി ടി അമ്മദ് മാസ്റ്ററെയും ഉണ്ണരയെയും ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആര്‍എസ്എസുകാര്‍ കടപ്പുറത്ത് "മരണവല" വിരിച്ചത് ആരുമറിഞ്ഞില്ല. കോമത്ത് കുഞ്ഞമ്മത്മാഷെ ലക്ഷ്യമിട്ടിരുന്ന ആര്‍എസ്എസുകാര്‍ ആളുമാറിയാണ് തുറയൂരില്‍നിന്നെത്തിയ പി ടി അമ്മദ്മാഷെ കൊലപ്പെടുത്തിയത്. ഒരിക്കല്‍ പാര്‍ടി ആഹ്വാനംചെയ്ത ബന്ദ് വിജയിപ്പിക്കാനിറങ്ങിയ മാഷ് ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍നിന്നും സൈക്കിള്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. കലിപൂണ്ട അക്രമികള്‍ സൈക്കിള്‍ തൊട്ടടുത്ത് കിണറ്റിലെടുത്തിട്ട് തിരിച്ചുപോയി. പുറക്കാട് കൊപ്പരക്കണ്ടത്തില്‍ 1997ല്‍ ഏകെജി ദിനത്തില്‍ സംഘടിപ്പിച്ച പൊതുയോഗം ആര്‍എസ്എസുകാര്‍ കൈയേറി. ഇവിടെയും ലക്ഷ്യമിട്ടത് കോമത്തിനെയായിരുന്നു. വടിവാള്‍കൊണ്ടുള്ള വെട്ടില്‍ തലക്ക് സാരമായി പരിക്കേറ്റ് കോമത്ത് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. പങ്കെടുത്ത നേതാക്കന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 1954ല്‍ അമ്പത്തിനാല് ദിവസം നീണ്ട അധ്യാപക സമരവും ഭക്ഷ്യധാന്യക്ഷാമത്തിനെതിരായി 1967ല്‍ നടന്ന ആദ്യ ബന്ദുമെല്ലാം മാഷുടെ ജീവിതത്തിലെ വലിയ സമരങ്ങളായിരുന്നു. സമരജീവിതത്തിലെ ഈ സംഭവങ്ങളെല്ലാം രോഗശയ്യയില്‍ കിടക്കുമ്പോഴും ഇന്നലെ നടന്നതുപോലെ ഓര്‍ക്കുന്നുണ്ടായിരുന്നു മാഷ്.

ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിലായിരുന്നു ജനനം. ആയഞ്ചേരി കോട്ടപ്പള്ളിയിലെ കൃഷിക്കാരനായ അബ്ദുള്ളക്കുട്ടി ഹാജിയുടെയും കുഞ്ഞയിശയുടെയും മകനായി 1932ല്‍ ജനിച്ചു. മൂന്നാം വയസില്‍ ഉപ്പ മരിച്ചതോടെ ഉമ്മ വീടായ അയിനിക്കാട്ടേക്ക് താമസം മാറി. ഹൈസ്കൂള്‍ പഠനകാലത്ത് നേരില്‍കണ്ട കാഴ്ചകളാണ് മാഷിനെ പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരനാക്കിയത്. ഒഞ്ചിയം വെടിവെപ്പ് നടന്നതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ എംഎസ്പിക്കാര്‍ വേട്ടയാടി. ഈ സമയം പലരും ഒളിവിലായി. സ്കൂളിന് സമീപത്തെ കുറ്റിക്കാടുകളില്‍നിന്ന് നിലവിളി ഉയര്‍ന്നത് മാഷും കൂട്ടുകാരും കേട്ടു. എന്താണെന്നറിയാന്‍ ഓടിയെത്തിയ കുട്ടികള്‍ക്ക് കാണാനായത് കുറേയാളുകളെ തോക്കും ലാത്തിയുമുപയോഗിച്ച് എംഎസ്പിക്കാര്‍ അടിക്കുന്ന കാഴ്ചയായിരുന്നു. അടിയേറ്റ് ചോരയൊലിക്കുന്നവരുടെ ആര്‍ത്തനാദം. പിന്നീടാണ് മര്‍ദനമേറ്റവര്‍ കമ്യൂണിസ്റ്റുകാരനായിരുന്നുവെന്ന് കോമത്ത് മാഷ്ക്ക് മനസ്സിലായത്.

ഇക്കാലത്ത് അയനിക്കാട് പ്രദേശത്ത് പാര്‍ടിയുടെ നേതാവായിരുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ടി വി ഗോപാലനുമായുള്ള സൗഹൃദവും മാഷെ ഉറച്ച കമ്യൂണിസ്റ്റുകാരനാക്കാന്‍ സഹായിച്ചു. 1956ല്‍ പാര്‍ടിയില്‍ അംഗമായി. 1964ല്‍ പാര്‍ടി പിളര്‍ന്നതോടെ കോമത്ത് സിപിഐ എമ്മില്‍ ഉറച്ചുനിന്നു. പയ്യോളി ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ കോമത്തായിരുന്നു ലോക്കല്‍ സെക്രട്ടറി. യുവജനങ്ങളെ സംഘടിപ്പിക്കുന്നതിലും കെ എം കോമത്ത് നേതൃത്വം നല്‍കി. 1980ല്‍ രണ്ടാംവാര്‍ഡില്‍(പെരുമാള്‍പുരം) നിന്ന് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോമത്ത് അഞ്ചുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റായി. 1985 മുതല്‍ തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. മിച്ചഭൂമി, റൂബി എസ്റ്റേറ്റ് സമരങ്ങള്‍ക്കും നേതൃത്വം നല്‍കി.

എം പി മുകുന്ദന്‍ deshabhimani 010112

1 comment:

  1. ആറ് പതിറ്റാണ്ട്കാലം കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കോമത്ത് കുഞ്ഞമ്മത്മാഷ് ഇനി ഓര്‍മമാത്രം. കമ്യൂണിസ്റ്റ് വിരുദ്ധരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് പയ്യോളിയിലും പരിസരങ്ങളിലും ആദ്യകാലത്ത് പാര്‍ടി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വര്‍ഗീയശക്തികളുടെ കൊലക്കത്തികള്‍ക്കിടയിലാണ് കോമത്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ അവരുടെ കണ്ണിലെ കരടായിരുന്നു.

    ReplyDelete