Monday, January 9, 2012

സ്ത്രീകളെ ഉള്‍പ്പെടെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചു

ചെങ്ങന്നൂര്‍ : പണിപൂര്‍ത്തിയാക്കാത്ത റോഡ് ഉദ്ഘാടനംചെയ്യാനെത്തിയ പി സി വിഷ്ണുനാഥ് എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ച സ്ത്രീകളെ ഉള്‍പ്പെടെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മര്‍ദനമേറ്റെന്നാരോപിച്ച് എംഎല്‍എ ചികിത്സതേടി. തിങ്കളാഴ്ച യുഡിഎഫ് ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ എസ്കെവി ഹൈസ്കൂളിനു സമീപം അങ്കണവാടി-കണ്ണുകുഴി പഞ്ചായത്ത് റോഡിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് അക്രമം. ഉദ്ഘാടനം മുടങ്ങിയതിനെത്തുടര്‍ന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് സതീഷ് ശാന്തിനിവാസ്, അജിത് പഴവൂര്‍ , തോമസ് ചാക്കോ എന്നിവരുടെ നേതൃത്തില്‍ ആക്രമണം നടന്നത്. പകുതിദൂരം മാത്രം നിര്‍മിച്ച റോഡ് ഉദ്ഘാടനംചെയ്യാന്‍ എംഎല്‍എ എത്തിയപ്പോള്‍ തെക്കേക്കരയിലുള്ള ആളുകളുള്‍പ്പെടെ പൊതുജനങ്ങള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എംഎല്‍എയും റോഡില്‍ കുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം റോഡിലിരുന്ന ജനങ്ങളെ തള്ളിമാറ്റി ഉദ്ഘാടനസ്ഥലത്തേക്ക് പോകാന്‍ എംഎല്‍എ ശ്രമിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചശേഷം എംഎല്‍എ മടങ്ങി.

തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സ്ത്രീകളെ അടക്കം മര്‍ദിച്ചത്. മര്‍ദനമേറ്റെന്നാരോപിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ മാന്നാര്‍ ഗവ. ആശുപത്രിയില്‍ ചികിത്സതേടി. തന്നെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പൊലീസില്‍ മൊഴിയും നല്‍കി. പിന്നീട് മാവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് പോയി. ഉദ്ഘാടനചടങ്ങിനു കൊണ്ടുവന്ന പൂത്തട്ടംകൊണ്ട് ഭാരതി കണ്ണാകുഴി, ജലജ എന്നിവരെ ആക്രമിച്ചു. ഗുരുതരമായി തലയ്ക്കു പരിക്കേറ്റ ഭാരതിയെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറി ബി കെ പ്രസാദിന്റെ എണ്ണയ്ക്കാട്ടുള്ള പച്ചക്കറികട കോണ്‍ഗ്രസ് ഗുണ്ടകള്‍ രാത്രി അടിച്ചുതകര്‍ത്തു. തുടര്‍ന്ന് മാന്നാര്‍ പൊലീസ് സിപിഐ എം ലോക്കല്‍ സെക്രട്ടറി ബി കെ പ്രസാദ് അടക്കം 15പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും അറസ്റ്റു രേഖപ്പെടുത്തിയില്ല. സിപിഐ എം മാന്നാര്‍ ഏരിയ സെക്രട്ടറി എം ശശികുമാര്‍ , ജില്ലാ കമ്മിറ്റിയംഗം പി വിശ്വംഭരപണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി. മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച 15ഓളം പ്രവര്‍ത്തകരെ അറസ്റ്റുരേഖപ്പെടുത്തി വെണ്‍മണി പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

deshabhimani 090112

1 comment:

  1. പണിപൂര്‍ത്തിയാക്കാത്ത റോഡ് ഉദ്ഘാടനംചെയ്യാനെത്തിയ പി സി വിഷ്ണുനാഥ് എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ച സ്ത്രീകളെ ഉള്‍പ്പെടെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മര്‍ദനമേറ്റെന്നാരോപിച്ച് എംഎല്‍എ ചികിത്സതേടി. തിങ്കളാഴ്ച യുഡിഎഫ് ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

    ReplyDelete