Tuesday, January 24, 2012

അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തയാളെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറാക്കാന്‍ നീക്കം

അച്ചടക്ക നടപടിക്ക് വിജിലന്‍സ് വിഭാഗം ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥനെ  സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറാക്കാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം.
നിലവില്‍ പൂര്‍ണ അധികച്ചുമതല നല്‍കിയിട്ടുള്ള ഡപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ സി എസ്  സതീഷ്‌കുമാറിനെയാണ് ഡ്രഗ്‌സ് കണ്‍ട്രോളറാക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ ശ്രമം. സതീഷ് കുമാറിന് എതിരെയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് 2011  ഒക്‌ടോബറില്‍ വിജിലന്‍സ് എസ് പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് സതീഷ് കുമാറിനെതിരെ വകുപ്പ് നടപടി ആവശ്യമാണെന്ന ശുപാര്‍ശയുള്ളത്.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ഡപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് സീനിയോറിട്ടി മറികടന്ന്  കണ്‍ട്രോളറുടെ പൂര്‍ണ ചുമതല നല്‍കിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അധിക ചുമതല മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു.

കോടതി അലക്ഷ്യ നടപടികളില്‍ രക്ഷപ്പെടുന്നതിനാണ് ആരോഗ്യവകുപ്പ് ഈ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സതീഷ് കുമാറിനെ വീണ്ടും ഡ്രഗ്‌സ് കണ്‍ട്രോളറാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ ഉദ്യോഗസ്ഥന്‍ മാര്‍ച്ചില്‍ വിരമിക്കും. അതിന് മുമ്പ് ഡ്രഗ്‌സ് കണ്‍ട്രോളറാക്കാനാണ് ഇപ്പോഴത്തെ നീക്കം.

ഡപ്യൂട്ടി കണ്‍ട്രോളറായിരിക്കെ  മരുന്നു കമ്പനികളില്‍നിന്നും തുക കൈപ്പറ്റി വിനോദയാത്ര നടത്തിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടെങ്കിലും, ഉദ്യോഗകയറ്റങ്ങള്‍ക്ക്  തടസമാകില്ല എന്നതായിരുന്നു സതീഷ്‌കുമാറിന് അനുകൂലമായി ആരോഗ്യവകുപ്പ് പറഞ്ഞിരുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെ ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് വിജിലന്‍സ്  റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതി കൂടാതെ അന്യസംസ്ഥാന യാത്ര നടത്തിയത് സര്‍വീസ് ചട്ട ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങള്‍ നിലനില്‍ക്കെയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സ്ഥാനത്തേക്ക് നിയമനിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കം.

janayugom 240112

1 comment:

  1. അച്ചടക്ക നടപടിക്ക് വിജിലന്‍സ് വിഭാഗം ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥനെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറാക്കാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം.
    നിലവില്‍ പൂര്‍ണ അധികച്ചുമതല നല്‍കിയിട്ടുള്ള ഡപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ സി എസ് സതീഷ്‌കുമാറിനെയാണ് ഡ്രഗ്‌സ് കണ്‍ട്രോളറാക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ ശ്രമം. സതീഷ് കുമാറിന് എതിരെയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് 2011 ഒക്‌ടോബറില്‍ വിജിലന്‍സ് എസ് പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് സതീഷ് കുമാറിനെതിരെ വകുപ്പ് നടപടി ആവശ്യമാണെന്ന ശുപാര്‍ശയുള്ളത്.

    ReplyDelete