Monday, January 23, 2012

വിദ്യാഭ്യാസ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം- എസ്എഫ്ഐ

കോട്ടയം: വിദ്യാഭ്യാസ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് എസ്എഫ്ഐ കോട്ടയം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് വിദ്യാര്‍ഥികളാണ് വിദ്യാഭ്യാസവായ്പ തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടുന്നത്. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസ വായ്പാ പരിധി 2.5 ലക്ഷമായി വെട്ടിക്കുറച്ചു. നാലുലക്ഷം രൂപ വരെ ഈടില്ലാതെയും പലിശരഹിതമായും വിദ്യാഭ്യാസ വായ്പയായി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ കേരളത്തിലെ ബാങ്കുകളുടെ മേധാവികള്‍ യോഗംചേര്‍ന്ന് വായ്പാ പരിധി 2.5 ലക്ഷമായി വെട്ടിക്കുറക്കുകയായിരുന്നു. വേണ്ടത്ര അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ വിഷമിക്കുകയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വന്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിക്കാന്‍ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മൂന്നോടിയായി 26 ന് ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ കണ്‍വന്‍ഷന്‍ ബി ടി ആര്‍ മന്ദിരത്തില്‍ ചേരും. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങളുയര്‍ത്തി എസ്എഫ്ഐ നടത്തുന്ന പോരാട്ടത്തിലും കണ്‍വന്‍ഷനിലും മുഴുവന്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും അഭ്യര്‍ഥിച്ചു.

വിദ്യാഭ്യാസ വായ്പ: ബാങ്ക് അദാലത്തില്‍ പരാതിപ്രളയം

കൊച്ചി: വിദ്യാഭ്യാസവായ്പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നതുസംബന്ധിച്ച് ജില്ലാതല ബാങ്ക് അദാലത്തില്‍ പരാതിപ്രളയം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദാലത്ത് ഉദ്ഘാടനംചെയ്ത് കലക്ടര്‍ പി ഐ ഷേഖ് പരീത് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സബ്സിഡികള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നു.

മുന്‍കൂട്ടി അറിയിപ്പു നല്‍കിയ 65 കേസുകളടക്കം 123 കേസുകളാണ് ശനിയാഴ്ച അദാലത്തില്‍ പരിഗണിച്ചത്. 43 കേസുകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട വായ്പാക്കേസുകള്‍ യഥാസമയം വില്ലേജ്, താലൂക്ക് അധികൃതരെ അറിയിക്കാന്‍ ബാങ്ക്അധികൃതരും വായ്പയെടുത്തിട്ടുള്ളവരും ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. റവന്യു റിക്കവറി കേസുകളില്‍ പരിഹാരം കാണാന്‍ പത്തോളം ബാങ്കുകള്‍ തയാറായിട്ടുണ്ട്. ഒറ്റത്തവണ തീര്‍പ്പാക്കലില്‍ സര്‍വീസ്ചാര്‍ജ് ഒരു ശതമാനം മാത്രമാണെന്നത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ലീഡ് ബാങ്കായ യൂണിയന്‍ ബാങ്കിന്റെ മാനേജര്‍ ജയപ്രകാശ്, റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ ബി രാജലക്ഷ്മി എന്നിവരും അദാലത്തില്‍ പങ്കെടുത്തു. കൊച്ചി, പറവൂര്‍ , മൂവാറ്റുപുഴ, കോതമംഗലം, ആലുവ എന്നീ താലൂക്കുകള്‍ക്ക് ആയിരുന്നു ശനിയാഴ്ചത്തെ അദാലത്ത്. കുന്നത്തുനാട്, കണയന്നൂര്‍ താലൂക്കുകളിലെ മുന്‍ അദാലത്തില്‍ പരിഗണിക്കപ്പെടാതിരുന്ന കേസുകള്‍ അവതരിപ്പിക്കാനും അവസരം നല്‍കി. കാത്തലിക് സിറിയന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ , ജില്ലാ സഹകരണ ബാങ്ക്, കനറ ബാങ്ക്, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ അദാലത്തിനെത്തി. പ്രാഥമിക സഹകരണസംഘങ്ങളുടെ ജോയിന്റ് രജിസ്ട്രാറും പങ്കെടുത്തു.

deshabhimani 230112

1 comment:

  1. വിദ്യാഭ്യാസ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് എസ്എഫ്ഐ കോട്ടയം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് വിദ്യാര്‍ഥികളാണ് വിദ്യാഭ്യാസവായ്പ തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടുന്നത്. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസ വായ്പാ പരിധി 2.5 ലക്ഷമായി വെട്ടിക്കുറച്ചു. നാലുലക്ഷം രൂപ വരെ ഈടില്ലാതെയും പലിശരഹിതമായും വിദ്യാഭ്യാസ വായ്പയായി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ കേരളത്തിലെ ബാങ്കുകളുടെ മേധാവികള്‍ യോഗംചേര്‍ന്ന് വായ്പാ പരിധി 2.5 ലക്ഷമായി വെട്ടിക്കുറക്കുകയായിരുന്നു.

    ReplyDelete