Friday, January 6, 2012

മാനസികരോഗ ചികിത്സാ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന

തൃശൂര്‍ അവന്നൂര്‍ പഞ്ചായത്തിലെ കാരോറ ട്രസ്റ്റ് നടത്തുന്ന കേന്ദ്രം, മെഡിക്കല്‍ കോളേജിന് സമീപം ദീനര്‍സേവാ ചാരിറ്റബ്ള്‍ ട്രസ്റ്റ് നടത്തുന്ന സ്ഥാപനം, മെഡിക്കല്‍ കോളേജ് അമ്പലക്കോത്ത് നോര്‍ബറ്റൈല്‍ ഫാദേര്‍സ് ഓഫ് അവര്‍ ബോര്‍ഡിന്റെ ശാന്തിവനം എന്നിവിടങ്ങളില്‍ എഡിഎം കെ പി രമാദേവി, അസിസ്റ്റന്റ് പോലീസ് കമീഷണര്‍ ബിജി ജോര്‍ജ്ജ്, കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ഇ മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി.

ചെമ്മണ്ണൂര്‍ കേന്ദ്രത്തില്‍ ഒമ്പത് പുരുഷ അന്തേവാസികളെ കെട്ടിടത്തിന് മുകളിലാണ് ചികിത്സിക്കുന്നത്. ഇവിടത്തെ സാഹചര്യങ്ങള്‍ പൊതുവെ തൃപ്തികരമാണെന്ന് കണ്ടു. ബാലചന്ദ്രന്‍ എന്നയാളും ഭഭാര്യ അനിലയും സ്വന്തം വീടിനോടനുബന്ധിച്ച് നടത്തുന്ന ദീനര്‍സേവാ കേന്ദ്രത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ 11 അന്തേവാസികളാണ് ഉണ്ടായിരുന്നത്. മാനസിക രോഗികളും അല്ലാത്തവരും ഉണ്ടായിരുന്നു. ഇവിടുത്തെ അന്തേവാസികള്‍ക്ക് കുറെക്കൂടി ശ്രദ്ധയും പരിചരണവും നല്‍കണമെന്നും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സംഘം നടത്തിപ്പുകാരോട് നിര്‍ദേശിച്ചു. അമ്പലക്കോത്ത് ശാന്തിഭവനത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും 11 പുരുഷന്‍മാരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇവിടെ 12 പേരെകൂടി പുനരധിവസിപ്പിക്കാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍ ഫാദര്‍ മാര്‍ട്ടിന്‍ ജോര്‍ജ് പാര്‍ത്ത അറിയിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍ , മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. ടി എം ഷിബുകുമാര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. കലക്ടര്‍ ഡോ. പി ബി സലീമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

മനോരോഗിയായ യുവാവിന് സുമനസ്സുകളുടെ തുണ

ഒഞ്ചിയം: മനോരോഗവുമായി നാദാപുരം റോഡ് പരിസരത്ത് അലഞ്ഞു തിരിയുകയായിരുന്ന ദല്‍ഹി സ്വദേശിയായ യുവാവിന് നാട്ടുകാരുടെ കാരുണ്യ സ്പര്‍ശം. ദല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ ഗഗന്‍ രണ്ട് മാസം മുമ്പാണ് വീട് വിട്ടിറങ്ങിയത്. ഒരു കൂട്ടം യുവാക്കളുടെ സന്‍മനസ് ഈ യുവാവിന് തുണയായി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം സംസാരിക്കുന്നത് കണ്ടാണ് ഇയാളില്‍ നിന്നും യുവാക്കള്‍ വിവരങ്ങള്‍ ശേഖരിച്ചത്.വിവധ മൊബൈല്‍ കമ്പനികളുടെ കോള്‍ സെന്ററുകളിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഗഗന്‍ദോഡി നല്‍കിയ നമ്പറില്‍ യുവാക്കള്‍ സഹോദരിയെ ബന്ധപ്പെട്ടപ്പോഴാണ് യുവാവ് നാടു വിട്ടു വന്ന വിവരം അറിഞ്ഞത്. ഇവര്‍ വസ്ത്രവും ഭക്ഷണവും നല്‍കിയ ശേഷം യുവാവിനെ വടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഡല്‍ഹി പോലീസില്‍ യുവാവിനെ കാണ്‍മാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കി അന്വേഷണം നടത്തിവരികയായിരുന്നു. യുവാവിനെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വടകരയിലേക്കു പുറപ്പെട്ടതായി പോലീസ് അറിയിച്ചു.

deshabhimani 060112

No comments:

Post a Comment