Friday, January 6, 2012

ലീഗുകാര്‍ വിമാനത്താവള സുരക്ഷയും അട്ടിമറിച്ചു

ഇത് ജനങ്ങളുടെ വിജയം

മലപ്പുറം: മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കുള്ള ശിക്ഷ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന് അക്രമത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ വിധിയില്‍ മാധ്യമപ്രവര്‍ത്തകര്‍മാത്രം സന്തോഷിച്ചാല്‍ പോര. പൗരസമൂഹത്തെയാകെ ആഹ്ളാദിപ്പിക്കുന്നതാണ് വിധി. ഇത്തരത്തിലൊരു വിധിയുണ്ടാകുന്നത് ആദ്യമാണെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറായിരുന്ന വി എം ദീപ പറഞ്ഞു. സാധാരണ ഇത്തരം കേസുകള്‍ തേഞ്ഞുമാഞ്ഞുപോകുകയാണ് പതിവ്. ഇവിടെ അതുണ്ടായില്ല. ജനങ്ങളുടെ അറിയാനുള്ള അവകാശം തടയാനാണ് കരിപ്പൂരില്‍ ശ്രമിച്ചത്. അതില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയിരിക്കുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. അന്ന് ഉപദ്രവിച്ച പലരെയും തിരിച്ചറിയാനായി. ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫറായിരുന്ന എന്‍ പി ജയന്‍ നല്‍കിയ ഫോട്ടോകള്‍ അക്രമികള്‍ക്കെതിരെ ശക്തമായ തെളിവായിരുന്നു-ദീപ പറഞ്ഞു.

ഈ വിധി താക്കീതാണെന്ന് അക്രമത്തിനിരയായ പ്രദീപ് ഉഷസ്സ്(കേരളശബ്ദം) പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം ഇപ്പോഴും തുടരുന്നു. അവയൊന്നും കേസിലേക്കോ കോടതിയിലേക്കോ പോകാതെ തേഞ്ഞുമാഞ്ഞുപോകാറാണ് പതിവ്. മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാവട്ടെ ഈ വിധിയെന്ന് പ്രദീപ് പറഞ്ഞു. 11 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ലീഗുകാരുടെ അക്രമത്തില്‍ പരിക്കേറ്റത്. ദീപയേയും പ്രദീപിനെയും കൂടാതെ കെ പി രമേഷ് (ക്യാമറാമാന്‍ ഏഷ്യാനെറ്റ്) എന്‍ പി ജയന്‍ (ഫോട്ടോഗ്രാഫര്‍ ഇന്ത്യന്‍ എക്സ്പ്രസ്), കെ ശൈലേഷ് (ക്യാമറാമാന്‍ കൈരളി), സജീവ് സി വാര്യര്‍ , സജീവ് മണ്ണില്‍ (എന്‍ടിവി), സി ഉണ്ണികൃഷ്ണന്‍ , ബിജു മുരളീധരന്‍ (ഇന്ത്യാവിഷന്‍), എം സുരേഷ് (ക്യാമറാമാന്‍ ജീവന്‍), ദീപക് ധര്‍മടം (ജന്മഭൂമി) എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയിലായി. ഇന്ത്യാവിഷന്‍ ഡ്രൈവര്‍ എം ഫിര്‍സാദ്, കെ കിഷോര്‍കുമാര്‍ (കൈരളി ഡ്രൈവര്‍) എന്നിവരും ലീഗുകാരുടെ കൈയേറ്റത്തിനിരയായി. കെ പി രമേഷിന്റെ പരാതി പ്രകാരം കൊണ്ടോട്ടി സി ഐ എം കെ ഗോപാലകൃഷ്ണനാണ് ആദ്യം കേസ് അന്വേഷിച്ചത്. സി ഐ കെ ശങ്കരനാരായണനാണ് കുറ്റപത്രം നല്‍കിയത്. 28 സാക്ഷികളെ വിസ്തരിച്ചു.

ലീഗുകാര്‍ വിമാനത്താവള സുരക്ഷയും അട്ടിമറിച്ചു

കൊണ്ടോട്ടി: പി കെ കുഞ്ഞാലിക്കുട്ടിക്ക് ലീഗുകാര്‍ നല്‍കിയ വരവേല്‍പില്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ ലീഗ് കൊടികെട്ടിയത് മുഴുവന്‍ സുരക്ഷാസംവിധാനത്തെയും വെല്ലുവിളിച്ച്. തന്ത്രപ്രധാനമായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലീഗുകാര്‍ അക്രമപ്പേക്കൂത്ത് അഴിച്ചുവിട്ടിട്ടും അന്നത്തെ എയര്‍പോര്‍ട്ട് അധികൃതര്‍ സംഭവം ഒതുക്കാനാണ് ശ്രമിച്ചത്. വിമാനത്താവളത്തിലെ സെക്യൂരിറ്റിയും പൊലീസും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യമൊരുക്കി. ടെര്‍മിനലിന് മുകളില്‍ ലീഗുകാര്‍കയറിക്കൂടിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് ഇവരെ പുറത്താക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. ടെര്‍മിനലിന് മുകളില്‍ ലീഗ് പതാക മണിക്കൂറുകള്‍ പാറിപ്പറന്നിട്ടും പൊലീസും കേന്ദ്രസുരക്ഷാ സേനയും നോക്കി നിന്നു.

കേന്ദ്ര സുരക്ഷാസേനയുടെയും സംസ്ഥാന പൊലീസിെന്‍റയും നിയന്ത്രണം ഭേദിച്ച് വിമാനത്താവളത്തില്‍ ലീഗുകാര്‍ അക്രമം അഴിച്ചുവിട്ടത് സുരക്ഷാസംവിധാനത്തിെന്‍റ പാളിച്ചയാണ് വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് പോരെന്ന് പറഞ്ഞാണ് കേന്ദ്ര സുരക്ഷാ വിഭാഗമായ സി ഐ എസ് എഫിനെ വിമാനത്താവളത്തിെന്‍റ സുരക്ഷാ ചുമതല ഏല്‍പ്പിച്ചത്. ഇവരെ സഹായിക്കുന്നതിനായി വിമാനത്താവളത്തിന് പുറത്ത് പൊലീസിെന്‍റ സേവനവും ലഭിക്കും. ഇത്തരം സുരക്ഷാസംവിധാനത്തിനിടയിലാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ടെര്‍മിനലിന് മുകളിലും അകത്തും കൂട്ടത്തോടെ കയറിയിറങ്ങിയത്. അക്രമം നടക്കുമ്പോള്‍ തൃശൂര്‍ റേഞ്ച് ഡി ഐ ജിയായിരുന്ന രവഡാ ചന്ദ്രശേഖര്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടി അക്രമാസക്തമാകുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടും ഡിഐജി മുന്‍കരുതല്‍ നടപടി ഏര്‍പ്പെടുത്തിയിരുന്നില്ല. ആഭ്യന്തരടെര്‍മിനലിനകത്തേക്ക് ലീഗ് പ്രവര്‍ത്തകര്‍ക്ക് അധികൃതര്‍ യഥേഷ്ടം പാസ് നല്‍കി. വിസിറ്റേഴ്സ് ഗ്യാലറി നിറഞ്ഞ് കവിഞ്ഞതിനുശേഷം ആഗമന നിര്‍ഗമന ഹാളിലും നിന്ന് തിരിയാന്‍ ഇടമില്ലാതായിരുന്നു. ഇതുമൂലം വിദേശ ആഭ്യന്തര സര്‍വീസുകളിലായി പോകേണ്ട യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു. ടെര്‍മിനലിനുള്ളിലെ പ്രവര്‍ത്തനവും സ്തംഭിച്ചു. വിമാനങ്ങളും അരമണിക്കൂറോളം വൈകി.

പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വിമാനത്താവള കോമ്പൗണ്ടിലേക്ക് കടന്നിട്ടും അവരെ തടയുന്നതിനുള്ള ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. വിമാനയാത്രക്കാര്‍ക്ക് പോലും കര്‍ശനസംവിധാനം നിലനില്‍ക്കുമ്പോഴായിരുന്നിത്. ബോഡിങ്ങ് പാസ് നല്‍കിയ യാത്രക്കാരെ ടെര്‍മിനലിന് പുറത്തേക്ക് വിടാറില്ല. ഇത്തരംകര്‍ശന സുരക്ഷക്കിടയിലും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ കയറി നിരങ്ങിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടായിരുന്നു.

പ്രതികള്‍ക്കുവേണ്ടി ഹാജരായത് ലീഗ് വക്കീല്‍

മലപ്പുറം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് ലീഗിന്റെ പ്രമുഖ നേതാവായ അഡ്വ. യു എ ലത്തീഫ്. ഇതോടെ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിഞ്ഞു. പ്രതികള്‍ ലീഗുകാരല്ലെന്നും കേസ് നടത്തുന്നത് മുസ്ലിംലീഗല്ലെന്നുമാണ് വ്യാഴാഴ്ച കെ പി എ മജീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പ്രതികളെ രക്ഷിക്കാന്‍ കോടതിയില്‍ ഹാജരായ അഡ്വ. യു എ ലത്തീഫ് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ലീഗ് ആഭിമുഖ്യമുള്ള കേരള ലോയേഴ്സ് ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റുമാണ്. കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ , ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ കോ-ഓപറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും യു എ ലത്തീഫ് വഹിക്കുന്നുണ്ട്.

ലീഗുകാരെങ്കില്‍ നടപടി : കെ പി എ മജീദ്

മലപ്പുറം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികള്‍ ലീഗുകാരാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസ് നടത്തുന്നത് ലീഗല്ല. കേസ് നടത്തിപ്പിന് പണവും നല്‍കുന്നില്ല. പ്രതിചേര്‍ക്കപ്പെട്ടവര്‍തന്നെയാണ് കേസ് നടത്തുന്നത്. മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് അവരുടെ അഭിഭാഷകര്‍ പറഞ്ഞതെന്നും കെ പി എ മജീദ് പറഞ്ഞു.

കോടതിവിധി സ്വാഗതാര്‍ഹം: കെയുഡബ്ല്യുജെ

തിരു: മാധ്യമപ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികളായവരെ ഒരു വര്‍ഷത്തെ തടവിന് വിധിച്ച മഞ്ചേരി കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ സി രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും പ്രസ്താവനയില്‍ പറഞ്ഞു. ഏറെ പ്രയാസകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം അക്രമത്തിന് ഇരയാകാറുണ്ട്. എന്നാല്‍ , പലപ്പോഴും ഭരണാധികാരികളില്‍നിന്നും പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നും നീതിപീഠങ്ങളില്‍നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കാറില്ല. കരിപ്പൂര്‍ കേസില്‍ ഏറെ പ്രയാസങ്ങള്‍ സഹിച്ചാണ് കെയുഡബ്ല്യുജെ ഈ കേസ് നടത്തി കുറ്റവാളികളെ ശിക്ഷാര്‍ഹരാക്കിയത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാ ആളുകള്‍ക്കും ഊര്‍ജം പകരുന്നതാണ് ഈ വിധി എന്ന് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 060112

1 comment:

  1. പി കെ കുഞ്ഞാലിക്കുട്ടിക്ക് ലീഗുകാര്‍ നല്‍കിയ വരവേല്‍പില്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ ലീഗ് കൊടികെട്ടിയത് മുഴുവന്‍ സുരക്ഷാസംവിധാനത്തെയും വെല്ലുവിളിച്ച്. തന്ത്രപ്രധാനമായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലീഗുകാര്‍ അക്രമപ്പേക്കൂത്ത് അഴിച്ചുവിട്ടിട്ടും അന്നത്തെ എയര്‍പോര്‍ട്ട് അധികൃതര്‍ സംഭവം ഒതുക്കാനാണ് ശ്രമിച്ചത്. വിമാനത്താവളത്തിലെ സെക്യൂരിറ്റിയും പൊലീസും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യമൊരുക്കി. ടെര്‍മിനലിന് മുകളില്‍ ലീഗുകാര്‍കയറിക്കൂടിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് ഇവരെ പുറത്താക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. ടെര്‍മിനലിന് മുകളില്‍ ലീഗ് പതാക മണിക്കൂറുകള്‍ പാറിപ്പറന്നിട്ടും പൊലീസും കേന്ദ്രസുരക്ഷാ സേനയും നോക്കി നിന്നു.

    ReplyDelete