Friday, June 29, 2012

വഴിയാധാരമാക്കുന്നത് 10 ലക്ഷം കുടുംബത്തെ


ചില്ലറവ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാന്‍ സമ്മതംമൂളിയതോടെ സംസ്ഥാന സര്‍ക്കാര്‍ വഴിയാധാരമാക്കുന്നത് 10 ലക്ഷം കുടുംബത്തെ. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍പ്പറത്തിയാണ് പത്തുലക്ഷത്തോളം വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളിലായി അമ്പതുലക്ഷത്തോളം പേരുടെ അന്നംമുട്ടിക്കുന്ന തീരുമാനമെടുത്തത്. ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകളെ അനുവദിക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശ്രമം നടന്നപ്പോള്‍തന്നെ കേരളത്തിലെ വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചതാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2006 നവംബര്‍ 23ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. എന്നാല്‍, ഇത്തരമൊരു നീക്കം ഇല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം വ്യാപാരി പ്രതിനിധികളെ അറിയിച്ചത്. ഇടതുപക്ഷ പിന്തണയോടെയായിരുന്നു ഭരണമെന്നത് വിദേശകുത്തകകളെ കൊണ്ടുവരാനുള്ള ശ്രമത്തിന് തടസ്സമാവുകയും ചെയ്തു.

എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ തനിനിറം കാട്ടി. ചില്ലറമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടക്കത്തിലേ പ്രഖ്യാപിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധമായി. വ്യാപാരി വ്യവസായി ഏകോപന സമിതികൂടി അണിനിരന്നതോടെ കേരളത്തില്‍ വ്യാപാരമേഖലയുടെ എതിര്‍പ്പ് അതിശക്തമായി. വ്യാപാരി വ്യവസായി സമിതിയും ഏകോപന സമിതിയും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. രാജ്ഭവന്‍ മാര്‍ച്ചും കടയടപ്പും അടക്കമുള്ള സമരപരിപാടികള്‍ കേരളത്തിലും അരങ്ങേറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ പിന്തുണയായിരുന്നു കേരളത്തില്‍ വ്യാപാരിസമരത്തിന് കരുത്തായത്. ചില്ലറനിക്ഷേപത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രത്തിന് പ്രഖ്യാപിക്കേണ്ടി വന്നത് കേരളത്തിന് ആശ്വാസമായി. ഈ സ്ഥിതി തുടരുമ്പോഴാണ് വിദേശനിക്ഷേപത്തിന് കേരളം പിന്തുണ അറിയിച്ച കാര്യം കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കുന്നത്.

ചില്ലറവ്യാപാരമേഖലയില്‍ ഇന്ത്യന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ കടന്നു കയറിയതോടെ രാജ്യത്ത് അടച്ചുപൂട്ടിയത് 13 ലക്ഷത്തിലധികം ചെറുകിട സ്ഥാപനങ്ങളാണ്. ഇതോടെ 80 ലക്ഷത്തിലധികം കുടുംബം വഴിയാധാരമായി. കേരളത്തിലെ വ്യാപാരമേഖലയും ഇതിന്റെ കെടുതി അനുഭവിക്കുകയാണ്. വിദേശനിക്ഷേപംകൂടി എത്തുന്നതോടെ തകര്‍ച്ച പൂര്‍ണമാകും. സ്റ്റാര്‍ഹോട്ടല്‍, സിനിമതിയറ്റര്‍ എന്നിവയടക്കം ഉള്‍പ്പെടുത്തിയാണ് കുത്തകകള്‍ വ്യാപാരസമുച്ചയങ്ങള്‍ പണിയുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ ഇതുമൂലം തകരും. ഗ്രാമങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിച്ച് എഫ്സിഐപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സംഭരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ വാള്‍മാര്‍ട്ടുപോലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കാല്‍ക്കീഴില്‍ കുന്നുകൂടുന്ന സ്ഥിതിയുമുണ്ടാകും. "കോണ്‍ട്രാക്ട് ഫാമിങ്" എന്ന പേരില്‍ കാര്‍ഷികരംഗത്തും ബഹുരാഷ്ട്ര ഭീമന്മാര്‍ കൈവച്ചുതുടങ്ങിയിട്ടുണ്ട്. ഗ്രാമങ്ങളിലെ കൃഷിക്കാരെ വ്യാമോഹിപ്പിച്ച് അവരുടെ കൃഷിസ്ഥലം കൈക്കലാക്കുന്ന പദ്ധതിയാണിത്. ആഴ്ചയില്‍ ഒരുദിവസം വേതനത്തോടെയുള്ള അവധിയുള്‍പ്പെടെയുള്ള തൊഴില്‍നിയമങ്ങളും ജനാധിപത്യമര്യാദകളും ലംഘിച്ചാണ് കുത്തകകളുടെ ഈ മേഖലയിലെ വളര്‍ച്ച. ഈ കെടുതികളിലേക്ക് കേരളവും എറിയപ്പെടുമോ എന്നാണ് ആശങ്ക.
(ആര്‍ സാംബന്‍)

വിദേശനിക്ഷേപം: കത്ത് പിന്‍വലിക്കണം- വി എസ്

ചെറുകിട ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തെ അനുകൂലിച്ച് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത് അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം ആകാമെന്ന് കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനം കത്തുനല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി ആനന്ദ്ശര്‍മ വ്യക്തമാക്കിയത്. നേരത്തെ, മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പറഞ്ഞത് കേരള സര്‍ക്കാരും യുഡിഎഫും ഇതിനെതിരാണെന്നാണ്. അത് കാപട്യമായിരുന്നുവെന്ന് തെളിഞ്ഞു. സംസ്ഥാനത്തെ പതിനായിരക്കണക്കിനു ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കുന്ന നയമാണ് യുഡിഎഫിന്റേത്. കേന്ദ്രത്തിനു നല്‍കിയ കത്ത് പിന്‍വലിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ടി നസിറുദ്ദീന്‍

കോഴിക്കോട്: ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുകൂലമാണെന്നുപറഞ്ഞ് കേന്ദ്രത്തിന് കത്ത് കൊടുത്തോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നുപറയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ഉണ്ടെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യംവഹിക്കും.

വിദേശ നിക്ഷേപത്തിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വ്യാപാരികള്‍ യോജിച്ച ശക്തമായ സമരരംഗത്തായിരുന്നു. കേന്ദ്രം എന്തു തീരുമാനിച്ചാലും സംസ്ഥാനങ്ങള്‍ക്ക് അവരവരുടെ നിലപാടുമായി മുന്നോട്ടുപോകാനാകും എന്നാണ് അന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഉറപ്പുനല്‍കിയത്. ആ ഉറപ്പ് പാലിക്കപ്പെടണം. ജൂലൈ അഞ്ചിന് ചേരുന്ന ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും. ചില്ലറ മേഖലയില്‍ വിദേശ കുത്തകകള്‍ വന്നാല്‍ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇത് പച്ചക്കള്ളമാണ്. ഇന്ത്യന്‍ കുത്തകകളായ ടാറ്റയും ബിര്‍ളയും റിലയന്‍സും ചില്ലറ വ്യാപാര മേഖലയിലേക്ക് വന്നതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. അരിവില കുതിക്കാന്‍ കാരണമിതാണ്. കുത്തകകള്‍ അരി ഗോഡൗണില്‍ സൂക്ഷിച്ച് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കയറ്റുകയാണ്. ചെറുകിട കച്ചവടക്കാര്‍ ഇന്ത്യയില്‍ വേണ്ട എന്നാണ് കേന്ദ്രം വാശിപിടിക്കുന്നത്. കുത്തകകളെ സഹായിക്കാനാണിത്. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലടക്കം വിദേശ നിക്ഷേപം കൊണ്ടുവന്ന് എല്ലാം വിദേശവല്‍ക്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. സംസ്ഥാനത്തെ എല്ലാ ചെറുകിട കച്ചവടക്കാരെയും ഇതിനെതിരായ സമരത്തില്‍ അണിനിരത്തുമെന്നും നസിറുദ്ദീന്‍ "ദേശാഭിമാനി" യോട് പറഞ്ഞു.

കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ചില്ലറവില്‍പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുകൂലമായി കേരളം കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ആനന്ദ് ശര്‍മയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിദേശനിക്ഷേപത്തിനുള്ള തീരുമാനം വന്നപ്പോള്‍ തന്നെ താനും കെപിസിസി പ്രസിഡണ്ടും എതിര്‍ത്തിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടും: ബിന്നി ഇമ്മട്ടി

തൃശൂര്‍: കേരളത്തിലെ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം സംസ്ഥാനത്തെ പത്തുലക്ഷത്തോളം ചില്ലറ വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു.

കേരളമടക്കമുള്ള ഏഴ് സംസ്ഥാനങ്ങള്‍ വിദേശനിക്ഷപത്തിന് അനുകൂലമായ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി ആനന്ദ്ശര്‍മ വ്യക്തമാക്കിയത്. ഇത് സത്യമാണെങ്കില്‍ കേരളത്തിലെ വ്യാപാരികളെ അക്ഷരാര്‍ഥത്തില്‍ വഞ്ചിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപത്തിന് അനുമതി നല്‍കില്ലെന്ന് വ്യാപാരികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതാണ്. അതിന് വിരുദ്ധമായ സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്തു സമ്മര്‍ദമാണ് ഇതിനു പിന്നിലുണ്ടായതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കേരളത്തിലെ ചില്ലറ വ്യാപാരികളെ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. വ്യാപാരികളോടുള്ള വഞ്ചനയ്ക്കെതിരെ വ്യാപാരിവ്യവസായി സമിതി വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 290612

1 comment:

  1. ചില്ലറവ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാന്‍ സമ്മതംമൂളിയതോടെ സംസ്ഥാന സര്‍ക്കാര്‍ വഴിയാധാരമാക്കുന്നത് 10 ലക്ഷം കുടുംബത്തെ. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍പ്പറത്തിയാണ് പത്തുലക്ഷത്തോളം വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളിലായി അമ്പതുലക്ഷത്തോളം പേരുടെ അന്നംമുട്ടിക്കുന്ന തീരുമാനമെടുത്തത്. ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകളെ അനുവദിക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശ്രമം നടന്നപ്പോള്‍തന്നെ കേരളത്തിലെ വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചതാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2006 നവംബര്‍ 23ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. എന്നാല്‍, ഇത്തരമൊരു നീക്കം ഇല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം വ്യാപാരി പ്രതിനിധികളെ അറിയിച്ചത്. ഇടതുപക്ഷ പിന്തണയോടെയായിരുന്നു ഭരണമെന്നത് വിദേശകുത്തകകളെ കൊണ്ടുവരാനുള്ള ശ്രമത്തിന് തടസ്സമാവുകയും ചെയ്തു.

    ReplyDelete