Tuesday, June 26, 2012

ജനങ്ങളുടെ സ്വകാര്യതയ്ക്കുമേല്‍ പൊലീസ് കടന്നാക്രമണം


അടിയന്തരാവസ്ഥയുടെ 37ാം വാര്‍ഷികമെത്തുമ്പോള്‍ നാട്ടിലെങ്ങും പൊലീസ് ഭീകരത ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ "പ്രതികളെയും അവര്‍ക്ക് സംരക്ഷണം നല്‍കിയവരെയും" തെരയാനെന്ന് പ്രഖ്യാപിച്ചാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ വീടുകള്‍ കയറിയിറങ്ങുന്നത്. പൊലീസിന് എവിടെയും കയറാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരസ്യപ്രഖ്യാപനം നടത്തിയതോടെ ജനങ്ങളുടെ പൗരാവകാശത്തിനും സ്വകാര്യതക്കുംമേലുള്ള കടന്നുകയറ്റം സര്‍വസീമകളും ലംഘിച്ചിരിക്കയാണ്.

കഴിഞ്ഞദിവസം പേരാവൂര്‍ മുടക്കോഴിയിലും പയ്യന്നൂരിലും മാടായിയിലുമൊക്കെ നടന്ന പൊലീസ് അതിക്രമങ്ങള്‍ പരിഷ്കൃത സമൂഹത്തിന് യോജിച്ചതായിരുന്നില്ല. ഒരുപറ്റം മാധ്യമങ്ങള്‍ പടച്ചുവിടുന്ന കഥകള്‍ക്ക് പിന്നാലെ പോയി പൊലീസ് ജനങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കുന്നത് അതിഗുരുതര സ്ഥിതിയിലേക്കാണ് നാടിനെ നയിക്കുകയെന്നതിന്റെ മുന്നറിയിപ്പാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുടക്കോഴി സാക്ഷ്യം വഹിച്ചത്. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പിടികൂടിയ മുടക്കോഴി ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ സിപിഐ എം നേതാക്കളെ അര്‍ധരാത്രിക്കുശേഷം പിടിച്ചുകൊണ്ടുപോയത് പൊലീസിന്റെ മിടുക്കാണെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും നാടിനെ തള്ളിവിടുന്നത് ആപല്‍ക്കരമായ സ്ഥിതിയിലേക്കാണ്. തോന്നിയപോലെ വീടുകയറി ജനനേതാക്കളെ പിടിച്ചുകൊണ്ടുപോകാന്‍ അവസരമൊരുങ്ങിയെന്ന് പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥ വസ്തുത അന്വേഷിച്ച് മനസ്സിലാക്കുന്നത് നന്നാവും.
കൊടിസുനിക്കും മറ്റും ഒളിസങ്കേതം ഒരുക്കിയവര്‍ ഒളിവില്‍ എന്ന വാര്‍ത്ത ആദ്യം പ്രചരിപ്പിക്കുക. പ്രാദേശിക നേതാക്കള്‍ ഫോണിലും നേരിട്ടും ലഭ്യമല്ല എന്നാണ് ഒളിവിലാണെന്നതിന് തെളിവായി പറയുന്നത്. ഇവരെ അന്വേഷിച്ച് പൊലീസ് ചെല്ലുകയോ നോട്ടീസ് നല്‍കുകയോ ഒന്നും ഉണ്ടായിട്ടില്ല. ഉറങ്ങുന്നവരെ അര്‍ധരാത്രി ഒളിച്ചുവന്ന് പിടിച്ചുകൊണ്ടുപോവുകയെന്ന തെമ്മാടിത്തത്തിനാണ് പൊലീസ് മുതിര്‍ന്നത്. എന്നാലിവിടെയും ഉത്തരവാദിത്വപൂര്‍ണമായാണ് പാര്‍ടി നേതൃത്വം നിലകൊണ്ടത്. മുടക്കോഴിയില്‍ പാര്‍ടി നേതാക്കളെ അറസ്റ്റുചെയ്തുകൊണ്ടുപോകാനുള്ള പൊലീസ് ശ്രമം വിജയിച്ചത് പാര്‍ടി നേതാക്കളുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് രാത്രിയുടെ അന്ത്യയാമത്തിലും പൊലീസിന്റെ കാടത്തത്തെ ചെറുക്കാനെത്തിയത്. ഇവരെ മര്‍ദിച്ചും വെടിവച്ചും ഭരണസേവ നടപ്പാക്കാനാവുമായിരുന്നോ എന്നു ചിന്തിക്കുന്നത് നല്ലതാണ്. പ്രാദേശിക നേതാക്കളിടപെട്ട് ജനങ്ങളെ പിന്തിരിപ്പിച്ചതുകൊണ്ടാണ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കൊണ്ടുപോകാന്‍ പൊലീസിനു കഴിഞ്ഞത്.

"ഇനി ഒളിപ്പിക്കാനിടമില്ല, സിപിഎം അങ്കലാപ്പില്‍" എന്ന് അച്ചടിച്ചുവിടുന്നവര്‍ ചരിത്രത്തെയും വര്‍ത്താമനത്തെയും കൊഞ്ഞനം കുത്തുകയാണ്. സി എച്ച് അശോകന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ മൊഴിയെടുക്കാനെന്നുപറഞ്ഞ് വിളിച്ചുവരുത്തി ഒരു മാസത്തിലേറെയായി തടങ്കലിലിട്ട ഉമ്മന്‍ചാണ്ടി ഭരണത്തില്‍, നിയമപരമായ അവകാശങ്ങള്‍ തേടാന്‍ ഏതൊരാളും നിര്‍ബന്ധിതമാവും. മാധ്യമക്കോടതികള്‍ "വധശിക്ഷ" വിധിച്ച കാരായി രാജനും പി കെ കുഞ്ഞനന്തനുമെല്ലാം ചെയ്തത് അത്രമാത്രം. പൊലീസ് നിയമപരമായ ബാധ്യതകള്‍ പൂര്‍ത്തിയാക്കാതെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജയിലിലടയ്ക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം തേടി. കോടതി അത് നിഷേധിച്ചപ്പോള്‍ ഹാജരായി. ഇതിനെയാണ് ഒളിവില്‍ പോകലും പാര്‍പ്പിക്കലുമായി വ്യാഖ്യാനിക്കുന്നത്. സിപിഐ എം നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. ഒളിവില്‍ പ്രവര്‍ത്തിക്കേണ്ട, ആരെയെങ്കിലും ഒളിപ്പിക്കേണ്ട പ്രശ്നം ഉദിക്കുന്നില്ല. ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട്, തെളിവുകളുടെ അടിസ്ഥാനത്തില്‍, നിയമവിധേയ മാര്‍ഗത്തില്‍ ആരുടെയെങ്കിലും മൊഴിയെടുക്കുന്നതിനോ സ്ഥലപരിശോധന നടത്തുന്നതിനോ സിപിഐ എം എതിരുനിന്നിട്ടുമില്ല. എന്നാലിപ്പോള്‍ ചന്ദ്രശേഖരന്‍ വധത്തെ കരുവാക്കി സിപിഐ എമ്മിനെ നശിപ്പിച്ചു കളയാമെന്ന ലക്ഷ്യവുമായാണ് ഭരണാധികാരികളും പൊലീസും നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് കള്ളക്കഥകളും റെയ്ഡുകളും. മുടക്കോഴിയിലെപ്പോലെ ചെറുത്തുനില്‍പ്പുമായി ജനങ്ങള്‍ ഇറങ്ങിയാല്‍ അങ്കലാപ്പിലാവുക യുഡിഎഫിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങളും ദാസ്യവേലക്കാരായ പൊലീസുമായിരിക്കും.
(മനോഹരന്‍ മോറായി)

deshabhimani 260612

1 comment:

  1. അടിയന്തരാവസ്ഥയുടെ 37ാം വാര്‍ഷികമെത്തുമ്പോള്‍ നാട്ടിലെങ്ങും പൊലീസ് ഭീകരത ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ "പ്രതികളെയും അവര്‍ക്ക് സംരക്ഷണം നല്‍കിയവരെയും" തെരയാനെന്ന് പ്രഖ്യാപിച്ചാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ വീടുകള്‍ കയറിയിറങ്ങുന്നത്. പൊലീസിന് എവിടെയും കയറാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരസ്യപ്രഖ്യാപനം നടത്തിയതോടെ ജനങ്ങളുടെ പൗരാവകാശത്തിനും സ്വകാര്യതക്കുംമേലുള്ള കടന്നുകയറ്റം സര്‍വസീമകളും ലംഘിച്ചിരിക്കയാണ്.

    ReplyDelete