Wednesday, June 20, 2012

ചന്ദ്രശേഖരന്റെ കൊലയ്ക്ക് രാഷ്ട്രീയ കാരണമില്ല: സി കെ നാണു


ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് രാഷ്ട്രീയകാരണങ്ങളും സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്ന് സ്ഥലം എംഎല്‍എ എന്ന നിലയില്‍ തനിക്ക് ഉത്തമബോധ്യമുണ്ടെന്ന് സി കെ നാണു നിയമസഭയില്‍ പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് അവിടെ ചന്ദ്രശേഖരനെ ആക്രമിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ല. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഞ്ചിയം ഉള്‍പ്പെടുന്ന വടകര നിയമസഭാമണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ചത് ചന്ദ്രശേഖരന്റെ സംഘടനയുടെകൂടി എതിര്‍പ്പിനെ അതിജീവിച്ചാണ്. എന്നിട്ടും ഈ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്തില്‍ മാത്രം എല്‍ഡിഎഫിന് രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഐ എം നിലപാട് അവരുടെ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണം നടക്കുന്ന ഘട്ടത്തില്‍ മുന്‍വിധിയോടെ മറ്റ് അഭിപ്രായപ്രകടനം നടത്തുന്നത് രാഷ്ട്രീയപ്രേരിതമാണ്. ചന്ദ്രശേഖരന് വധഭീഷണി ഉണ്ടായിരുന്നെന്ന് കൊലപാതകം നടന്ന് 15 മിനിറ്റിനകം പറഞ്ഞത് കേന്ദ്രമന്ത്രിയാണ്. പിന്നീട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് ആവര്‍ത്തിച്ചു. എന്നാല്‍, വധഭീഷണി ഉണ്ടായിട്ടും എന്തുകൊണ്ട് സംരക്ഷണം നല്‍കിയില്ലെന്ന് വ്യക്തമാക്കണം.

 ചന്ദ്രശേഖരന്റെ വധത്തില്‍ മുതലക്കണ്ണീരൊഴുക്കുകയും അവിടെ രായ്ക്ക് രാമാനം എത്തുകയും ചെയ്ത മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍, മൂന്ന് തവണ പഞ്ചായത്ത് അംഗമായവരുടെ ഭര്‍ത്താവിനെ ഉള്‍പ്പെടെ രണ്ടുപേരെ വെട്ടിക്കൊന്നപ്പോള്‍ എന്തുകൊണ്ട് തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രിയുടെ ധാര്‍മികത എവിടെ പോയി. ഒരു വിദ്യാര്‍ഥിനേതാവിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കണം. പ്രതികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാര്‍ഥികളെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും കാണാത്ത വിധമാണ് മര്‍ദിച്ചതെന്നും സി കെ നാണു പറഞ്ഞു.

deshabhimani 200612

1 comment:

  1. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് രാഷ്ട്രീയകാരണങ്ങളും സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്ന് സ്ഥലം എംഎല്‍എ എന്ന നിലയില്‍ തനിക്ക് ഉത്തമബോധ്യമുണ്ടെന്ന് സി കെ നാണു നിയമസഭയില്‍ പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് അവിടെ ചന്ദ്രശേഖരനെ ആക്രമിക്കേണ്ട ആവശ്യം എല്‍ഡിഎഫിനില്ല. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete