Thursday, August 9, 2012

അഹമ്മദ്കുട്ടിയെ കുടുക്കിയത് പ്രതികാരത്തിനായുള്ള കൊലവിളി


അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയെ കുടുക്കിയത് പൊതുയോഗത്തില്‍ നടത്തിയ കൊലവിളി. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 20ന് കുനിയില്‍ അങ്ങാടിയില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തിലായിരുന്നു അഹമ്മദ്കുട്ടി പ്രതികാരത്തിന് ആഹ്വാനംചെയ്തത്. പ്രദേശവാസി റെക്കോര്‍ഡ് ചെയ്ത പ്രസംഗം അന്വേഷണസംഘത്തിന് കൈമാറുകയതൊടെയാണ് അറസ്റ്റിന് കളമൊരുങ്ങിയത്. കൊലപാതകത്തെക്കുറിച്ച് പി കെ ബഷീര്‍ എംഎല്‍എയ്ക്ക് അറിയാമെന്ന സൂചന അഹമ്മദ്കുട്ടി പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതികാരം ചെയ്യാന്‍ ലീഗ് നേതൃതലത്തില്‍ പദ്ധതി തയ്യാറാക്കിയ കാര്യവും എടുത്തുപറയുന്നു. ബഷീറിന്റെ വലംകൈയായി പ്രവര്‍ത്തിച്ചതാണ് അത്തീഖ് റഹ്മാന്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് പറഞ്ഞ അഹമ്മദ്കുട്ടി, ബഷീറും മുജീബും (ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി) അത്തീഖും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നെന്നും പറയുന്നുണ്ട്. കൊലപാതകത്തിന് ആളെ നിയോഗിച്ചതടക്കമുള്ള കാര്യങ്ങള്‍ 50 മിനുട്ട് നീണ്ട പ്രസംഗത്തില്‍ അഹമ്മദ്കുട്ടി വെളിപ്പെടുത്തിയിരുന്നു.

"ലോകത്തില്‍തന്നെ ഇങ്ങനെയൊരു എംഎല്‍എ ഉണ്ടാകില്ല. ആ എംഎല്‍എ മരിക്കാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ മരിക്കും. എന്തുചെയ്യാന്‍ പറഞ്ഞാലും ഞങ്ങള്‍ അനുസരിക്കും. അതുമാത്രമാണ് അത്തീഖ് ചെയ്തത്. മുജീബിന്റെ ജീവന്‍ അള്ളാഹു വിട്ടുതന്നു. ഇനിയുള്ള പോരാട്ടത്തില്‍ മുജീബ് നമ്മളെ നയിക്കും. മുജീബിന്റെ ദീര്‍ഘായുസ്സിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം. "-പ്രസംഗത്തില്‍ പറയുന്നു.

റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തിലെ ശബ്ദം തന്റേതാണെന്ന് ചോദ്യംചെയ്യലിനിലെ അഹമ്മദ്കുട്ടി സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ശബ്ദം മഞ്ചേരി ആകാശവാണി എഫ് എം നിലയത്തില്‍ റെക്കോര്‍ഡ് ചെയ്ത് കൂടുതല്‍ പരിശോധനയ്ക്കായി ഹൈദരാബാദിലെ എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിരുന്നു. പ്രസംഗത്തിലെ ശബ്ദം അഹമ്മദ്കുട്ടിയുടേതുതന്നെയെന്ന് ഉറപ്പുവരുത്തിയതോടെ അറസ്റ്റിന് കളമൊരുങ്ങി. അഹമ്മദ്കുട്ടിയുടെ പ്രസംഗത്തില്‍ പറഞ്ഞപോലെയാണ് കൊളക്കാടന്‍ സഹോദരന്മാര്‍ കൊല്ലപ്പെട്ടതെന്നും സംഭവത്തിന് തൊട്ടുമുമ്പും ശേഷവും അഹമ്മദ്കുട്ടി പി കെ ബഷീറിനെ ഫോണില്‍ ബന്ധപ്പെട്ടതിനും പൊലീസ് വ്യക്തമായ തെളിവ് ശേഖരിച്ചിട്ടുണ്ട്.

ലീഗിന്റെ പങ്ക് വ്യക്തം; ബഷീര്‍ എംഎല്‍എയും കുടുങ്ങും

മണ്ഡലം സെക്രട്ടറിയുടെ അറസ്റ്റോടെ അരീക്കോട് കുനിയില്‍ ഇരട്ടക്കൊലയില്‍ മുസ്ലിംലീഗിന്റെ പങ്ക് വ്യക്തമായി. ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയെ ബുധനാഴ്ച അന്വേഷണസംഘം അറസ്റ്റുചെയ്തതോടെ ലീഗ് പ്രതിരോധത്തിലായി. ഈ കേസില്‍ ഇതുവരെ അറസ്റ്റിലായ 20 പേരും മുസ്ലിംലീഗുകാരാണ്. ഇരട്ടക്കൊലയെക്കുറിച്ച് പി കെ ബഷീര്‍ എംഎല്‍എയ്ക്കും ലീഗ് നേതൃത്വത്തിനും അറിയാമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അനുമതി കിട്ടിയിട്ടില്ല. അറസ്റ്റ് ഒഴിവാക്കാന്‍ ലീഗിന്റെ സമ്മര്‍ദവുമുണ്ട്.

ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്ഐആര്‍ പ്രകാരം കേസില്‍ ആറാം പ്രതിയാണ് ബഷീര്‍. ഗൂഢാലോചന, കൊലപാതക പ്രേരണ, വധഭീഷണി എന്നിവയാണ് എംഎല്‍എയുടെ പേരില്‍ ചുമത്തിയത്. അഹമ്മദ്കുട്ടി പിടിയിലായ സാഹചര്യത്തില്‍ ബഷീറിനും ഒഴിഞ്ഞുമാറാനാവില്ല. കൊലപാതകം നടന്ന രാത്രിയിലും പിറ്റേദിവസവും പാറമ്മല്‍ അഹമ്മദ്കുട്ടിയും മറ്റ് പ്രധാന പ്രതികളും എംഎല്‍എയെ നിരന്തരം ഫോണില്‍ വിളിച്ചതായി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അത്തീഖ് റഹ്മാന്റെ കൊലപാതകം നിയമസഭയില്‍ ഉപക്ഷേപമായി ഉന്നയിക്കുന്നതിനാണ് അഹമ്മദ്കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് പി കെ ബഷീര്‍ ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയത്. ഇതേ മൊഴിയാണ് ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ അഹമ്മദ്കുട്ടിയും ആവര്‍ത്തിച്ചത്.

deshabhimani 090812

1 comment:

  1. അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയെ കുടുക്കിയത് പൊതുയോഗത്തില്‍ നടത്തിയ കൊലവിളി. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 20ന് കുനിയില്‍ അങ്ങാടിയില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തിലായിരുന്നു അഹമ്മദ്കുട്ടി പ്രതികാരത്തിന് ആഹ്വാനംചെയ്തത്.

    ReplyDelete