Tuesday, August 14, 2012
കൊച്ചി മെട്രോ: ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള നീക്കം പാളുന്നു
കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതലയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡിഎംആര്‍സി)നെ ഒഴിവാക്കാനുള്ള അവസാന നീക്കവും പാളുന്നു. പദ്ധതിയുടെ നിര്‍മാണക്കരാര്‍ ഒപ്പിടലുംകൊച്ചി മെട്രോ റെയില്‍ ബോര്‍ഡ് പുനഃസംഘടനയും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത് ഡിഎംആര്‍സിയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ കെഎംആര്‍എലിന്റെ ചെയര്‍മാനായി നിയോഗിക്കപ്പെട്ട നഗരവികസന മന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണ രംഗത്തുവന്നതോടെയാണ് സംസ്ഥാന സര്‍ക്കാരും കെഎംആര്‍എല്‍ എംഡി ടോം ജോസും നടത്തിയ നീക്കം പാളിയത്.
കെഎംആര്‍എല്‍ ബോര്‍ഡ് പുനഃസംഘടനയും എംഡിയെ നിയോഗിക്കലും സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ ജൂലൈ 12ന് നഗരവികസനമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് അയച്ചിരുന്നു. ഇതിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകാത്തതിനാലാണ് ബോര്‍ഡില്‍ സംസ്ഥാന പ്രതിനിധികളെ നിയോഗിക്കാത്തതെന്നാണ് സര്‍ക്കാരിന്റെ വാദം. പദ്ധതി വൈകുന്നത് സംസ്ഥാനസര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന് സുധീര്‍ കൃഷ്ണ കുറ്റപ്പെടുത്തിയപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഈ വാദവുമായി വന്നിരിക്കുന്നത്. സര്‍ക്കുലര്‍ ലഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടി കത്ത്പോലും നല്‍കിയിട്ടില്ല. എംഡിയായി നിയോഗിക്കപ്പെടുന്നയാള്‍ മറ്റു ചുമതല വഹിക്കരുതെന്ന് പറയാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്നതാണ് ഒരു വാദം. സംസ്ഥാനം മാതൃകയാക്കുന്ന ചെന്നൈ മോഡലിലും ഡല്‍ഹി, ബംഗളൂരു മോഡലിലും എംഡി മെട്രോയുടെ മാത്രം ചുമതല വഹിക്കുന്നയാളാണ്. കേന്ദ്രാനുമതിയോടെയല്ലാതെ എംഡിയെ നീക്കാന്‍പാടില്ലെന്ന വ്യവസ്ഥയെയും സംസ്ഥാനം എതിര്‍ക്കുന്നു. ഇത് എന്തുകൊണ്ടാണെന്നും വ്യക്തമല്ല. മൂന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് ഇ ശ്രീധരന്‍ ഉറപ്പു നല്‍കിയിട്ടും വൈകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതും ദുരൂഹമാണ്. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുത്ത ചടങ്ങിലാണ് ഇ ശ്രീധരന്‍ ഉറപ്പു നല്‍കിയത്. നാലുവര്‍ഷംകൊണ്ട് പദ്ധതി കമീഷന്‍ ചെയ്യുമെന്നാണ് കൊച്ചിയില്‍ നടന്ന ആ ചടങ്ങില്‍ ശ്രീധരന്‍ പറഞ്ഞത്. അതു പോരാ, മൂന്നരവര്‍ഷംകൊണ്ട് തീര്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചപ്പോള്‍ ശ്രീധരന്‍ സമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കല്‍ മാത്രമാണ് നടപടികള്‍ വൈകിപ്പിക്കുന്നതിനു പിന്നിലെന്ന് വ്യക്തം.
സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയോടെയാണ് ടോം ജോസിന്റെ നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടന്നത്. ഡിഎംആര്‍സിക്കെതിരെ അഭിപ്രായരൂപീകരണം നടത്താനായിരുന്നു ആദ്യ നീക്കം. ആ ഉദ്ദേശ്യത്തോടെ രാജ്യത്തെ മറ്റ് മെട്രോകളുടെ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്തുണ നേടാനായില്ല. മലയാള മാധ്യമങ്ങളില്‍ മെട്രോസംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡിഎംആര്‍സി ചെയര്‍മാന്‍ മങ്കു സിങ്ങിനെയും ടോം ജോസ് കണ്ടിരുന്നു. എന്നാല്‍ പുനഃസംഘടിപ്പിച്ച കെഎംആര്‍എല്‍ ബോര്‍ഡിലേക്ക് ഡിഎംആര്‍സിയുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തിയത് സംസ്ഥാനസര്‍ക്കാരിനും ടോം ജോസിനും തിരിച്ചടിയായി. മെട്രോ നിര്‍മാണം ഡിഎംആര്‍സിയെതന്നെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍പ്പോലും പറഞ്ഞെങ്കിലും ഇതുവരെ അവരുമായി കരട് കരാര്‍ ഒപ്പിടാന്‍പോലും തയ്യാറായില്ല. കെഎംആര്‍എല്‍ പുനഃസംഘടനയ്ക്കുശേഷം കരാര്‍ ഒപ്പിടുമെന്നായിരുന്നു ന്യായം. എന്നാല്‍ ജനുവരിയില്‍ ഡിഎംആര്‍സി അയച്ചുകൊടുത്ത കരട് കരാര്‍സംബന്ധിച്ച് അവര്‍ക്ക് ഒരു മറുപടിയും സര്‍ക്കാര്‍ നല്‍കിയില്ല. ഡിഎംആര്‍സിയെ ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രിയും കെഎംആര്‍എല്‍ ബോര്‍ഡിലുള്ള മറ്റ് മന്ത്രിമാരും പലതവണ ആവര്‍ത്തിച്ച സ്ഥിതിക്ക് മന്ത്രിസഭാതീരുമാനമാക്കാന്‍ കഴിയാത്തതും ദുരൂഹമാണ്.
deshabhimani 140812
Labels:
വലതു സര്‍ക്കാര്‍,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment