Saturday, November 10, 2012

സര്‍ക്കാര്‍വിഹിതവും തടഞ്ഞ് സ്മാര്‍ട്ട് സിറ്റി വൈകിപ്പിക്കുന്നു

കൊച്ചി: സര്‍ക്കാരും സ്മാര്‍ട്ട് സിറ്റി കരാറുകാരായ ടീകോം അധികൃതരും ഒത്തുകളിക്കുന്നു, ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷത്തിലേറെ പിന്നിട്ടിട്ടും സ്മാര്‍ട്ട് സിറ്റി ഭൂമിയില്‍ ഒരു കല്ലുപോലും ഉയര്‍ന്നില്ല. പദ്ധതിയിലേക്കുള്ള സര്‍ക്കാര്‍വിഹിതമായ 12 കോടി രൂപപോലും നല്‍കാതെ പദ്ധതി വൈകിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒത്താശയൊരുക്കുകയാണ്. ഒറ്റ സെസ് ലഭിക്കുന്നതിനും സാഹചര്യം അനുകൂലമാക്കുന്നതിനുമുള്ള കാത്തിരിപ്പിലാണ് ടീകോം. 
 
വ്യവസായത്തിനു നല്‍കുന്ന ഭൂമി ആറുമാസം വെറുതെയിട്ടാല്‍ തിരിച്ചെടുക്കുമെന്ന പുതിയ സര്‍ക്കാര്‍ ഉത്തരവിന് ഇവിടെ പുല്ലുവില. ഏറെ കൊട്ടിഘോഷിച്ച് സ്മാര്‍ട്ട്സിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തത് 2011 ഒക്ടോബര്‍ എട്ടിനാണ്. കേവലം ഓഫീസ് പവിലിയന്റെ ഉദ്ഘാടനം മാത്രമാണ് തുടര്‍ന്നു നടന്നത്. 2012 ജൂണ്‍ ഒമ്പതിലെ പവിലിയന്‍ ഉദ്ഘാടനവേളയില്‍ ആഗസ്തില്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയതെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി ഒരു ചുവടുപോലും മുന്നോട്ടുപോയിട്ടില്ല. ഒന്നാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വാസ്തവത്തില്‍ അതുപോലും ഇനിയും തയ്യാറായിട്ടില്ല. 
 
246 ഏക്കര്‍ പദ്ധതിഭൂമിയില്‍ 131 ഏക്കര്‍ ഭൂമിക്കേ സെസ് ലഭിച്ചിട്ടുള്ളൂ. ശേഷിക്കുന്ന 115 ഏക്കര്‍ ഭൂമികൂടി ഉള്‍പ്പെടുത്തി ഒറ്റ സെസ് വേണമെന്നാണ് ടീകോം അധികൃതര്‍ ആഗ്രഹിക്കുന്നത്. അതിനുശേഷം മതി മാസ്റ്റര്‍പ്ലാന്‍ അന്തിമരൂപം തയ്യാറാക്കല്‍ എന്നാണ് കമ്പനിയുടെ നിലപാട്. പ്രത്യേക സാമ്പത്തികമേഖലയ്ക്ക് അനുമതി നല്‍കുന്ന ബോര്‍ഡിന്റെ യോഗം 23ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ആ യോഗത്തില്‍ സെസ് അനുമതി ലഭിക്കുമെന്നാണ് ടീകോം അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ഈ ഭൂമിക്കു കുറുകെ ജലപാത കടന്നുപോകുന്നതിനാല്‍ ഒറ്റ സെസ് അനുമതിക്ക് റവന്യു അധികൃതര്‍ തടസ്സവാദം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര റവന്യു മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ കഴിഞ്ഞദിവസം പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 
 
2100 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിക്കായി കൈയില്‍നിന്നു മുടക്കാതെ പണം ഇവിടെനിന്നുതന്നെ കണ്ടെത്താനാണ് ടീകോം അധികൃതരുടെ ശ്രമം. ദുബായ് ആസ്ഥാനമായ ടീകോമിന് 84 ശതമാനവും സംസ്ഥാന സര്‍ക്കാരിന് 16 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് സ്മാര്‍ട്ട്സിറ്റി. പദ്ധതിയിലേക്കുള്ള സര്‍ക്കാരിന്റെ ഓഹരിവിഹിതമാണ് 12 കോടി. ഇതു നല്‍കിയാല്‍ പണി ആരംഭിക്കാന്‍ ടീകോം അധികൃതരില്‍ സര്‍ക്കാരിന് സമ്മര്‍ദം ചെലുത്താനാകും. എന്നാല്‍ കമ്പനിയെ സഹായിക്കുന്നതിന് പണം നല്‍കുന്നത് അനന്തമായി നീട്ടുകയാണ്. തുക നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് എന്നു നല്‍കണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് സ്മാര്‍ട്ട്സിറ്റി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവായ മന്ത്രി കെ ബാബു "ദേശാഭിമാനി"യോട് പറഞ്ഞു. 
 
സ്മാര്‍ട്ട്സിറ്റി ഭൂമിയിലെ വൈദ്യുതി ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരു പറഞ്ഞാണ് പദ്ധതി ആദ്യം വൈകിച്ചത്. എന്നാല്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസം പിന്നിട്ടിട്ടും തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും കമ്പനിയെ സഹായിക്കുന്നതിനാണ്. ഏറെ തിരക്കുപിടിച്ച് ഒരാഴ്ചയ്ക്കകമാണ് സമിതിയോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനിക്കായി തുടര്‍നടപടിയും ബോധപൂര്‍വം വൈകിപ്പിക്കുകയാണ്. ഐടി രംഗത്തെ ബിസിനസ് സാഹചര്യം അത്ര അനുകൂലമല്ലാത്തതും പദ്ധതി അനന്തമായി വലിച്ചുനീട്ടാന്‍ ടീകോമിനെ പ്രേരിപ്പിക്കുന്നു. 
 
ഷഫീഖ് അമരാവതി

No comments:

Post a Comment