Monday, June 17, 2013

തന്നെ കാണുമ്പോള്‍ ബിജു പിടികിട്ടാപ്പുള്ളിയല്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്

സൗരോര്‍ജപ്ലാന്റ് തട്ടിപ്പടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ബിജു രാധാകൃഷ്ണനെ താന്‍ കാണുമ്പോള്‍ പിടികിട്ടാപ്പുള്ളിയായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. കേരളത്തിലും പുറത്തും നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജുവും ഭാര്യ സരിത എസ് നായരും ഒളിവിലാണെന്ന പൊലീസ് റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കൊച്ചിയില്‍ മുഖ്യമന്ത്രി ഇയാളുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയത്. തിരുവനന്തപും ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ അസി. കമ്മീഷണര്‍ 2010 ഫെബ്രുവരി 23നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരുവനന്തപും സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ പല ഉദ്യോഗസ്ഥര്‍ക്കും ഇത് നല്‍കുകയും ചെയ്തിരുന്നു. എന്നിരിക്കെയാണ് മുഖ്യമന്ത്രി നിയമസഭയെയും ജനത്തെയും തെറ്റിദ്ധരിപ്പിച്ചത്.

കേരളത്തില്‍ ഇവര്‍ക്കെതിരെ തിരുവനന്തപുരത്ത് അഞ്ച്, ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ട് വീതവും എറണാകുളത്തും കോഴിക്കോടും ഒന്ന് വീതവും കേസുകളും കേരളത്തിന് പുറത്ത് കോയമ്പത്തൂരിലും പൂനയിലും കേസ് ഉണ്ടെന്നാണ് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെങ്കിലും വ്യാജവിലാസത്തില്‍ രംഗത്തെത്തി വീണ്ടും തട്ടിപ്പ് നടത്താന്‍ ശ്രമം നടത്തിയേക്കുമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തട്ടിപ്പ് പരമ്പരകളുടെ ആസൂത്രകനായ പ്രതിയെ കുറിച്ച് പൊലീസിന്റെ ജാഗ്രതാ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ബിജുവിന് തന്നെ കാണാന്‍ മുഖ്യമന്ത്രി അവസരമൊരുക്കിയത്.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ ബിജുവിന്റെ ദൂതന്‍ സമീപിച്ചപ്പോള്‍ ഗസ്റ്റ്ഹൗസില്‍ എത്താന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിക്കുകയായിരുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ കൊച്ചിയിലെ ജീവനക്കാരനൊപ്പമാണ് ബിജു ഗസ്റ്റ്ഹൗസില്‍ എത്തിയത്. ഈ ജീവനക്കാരന്റെ ഭാര്യ ബിജുവിന്റെ ടീംസോളാര്‍ കമ്പനിയിലെ ജീവനക്കാരിയുമായിരുന്നു. സംസ്ഥാന പൊലീസ് തന്നെ പിടികിട്ടാപ്പുള്ളിയായും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചയാളെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാനുള്ള ബാധ്യതയും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. ഇതിന് പകരം പ്രതിക്ക് ഒത്താശയൊരുക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് ഏറെ ദുരൂഹതയും ഉയര്‍ത്തുന്നതാണ്.

ബിജു രാധാകൃഷ്ണന്‍ പിടിയിലായതായി പൊലീസ്

തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ പിടിയിലായതായി പൊലീസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായതെന്നാണ് പൊലീസിന്റെ വിശദീകരണം. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയാണ് ബിജുവിനെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ ബിജു രാധാകൃഷ്ണന്‍ ഒരു മണിക്കൂറോളം പ്രതികരിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായ ഇയാള്‍ ഒരു മണിക്കൂറോളം ചാനലില്‍ പ്രതികരിച്ചിട്ടും ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പിടികൂടാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

സോളാര്‍ തട്ടിപ്പ് കേസുമായോ ടിം സോളാര്‍ സ്ഥാപനവുമായോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പങ്കില്ലെന്നും ബിജു ചാനലില്‍ പറഞ്ഞിരുന്നു. ബിജു നേരത്തെ തന്നെ പൊലീസ് പിടിയില്‍ അകപ്പെട്ടിരുന്നെന്നും മുഖ്യമന്ത്രിയുടെ രക്ഷയ്ക്കായി ബിജുവിനെക്കൊണ്ട് ഇങ്ങനെ പ്രതികരിപ്പിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.

deshabhimani

No comments:

Post a Comment