അമേരിക്കന്‍ ചാരവൃത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ എഡ്വേഡ് സ്നോഡെന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചൈനയില്‍ അമേരിക്ക നടത്തിയ സൈബര്‍ ആക്രമണങ്ങളെയും വിവരചോരണത്തെയും കുറിച്ചുള്ള വിവരങ്ങളാണ് സ്നോഡെന്‍ പങ്കുവച്ചതെന്ന് "സൗത്ത് ചൈന മോണിങ് പോസ്റ്റ്" റിപ്പോര്‍ട്ട് ചെയ്തു. "വഞ്ചകനെ"ന്ന് മുദ്രകുത്തി അമേരിക്ക വേട്ടയാടാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങിലെ ഹോട്ടല്‍മുറിയില്‍നിന്ന് അപ്രത്യക്ഷനായ ഇരുപത്തൊമ്പതുകാരന്‍ രഹസ്യകേന്ദ്രത്തില്‍നിന്നാണ് അഭിമുഖം നല്‍കിയത്. തന്നെ കുറ്റവാളിയാക്കി കടത്തിക്കൊണ്ടുപോകാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ നിയമപരമായി ചെറുക്കുമെന്ന് സ്നോഡെന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. "വിവരങ്ങള്‍ പുറത്തുവിടാന്‍ ഞാന്‍ ഹോങ്കോങ്ങിനെ തെരഞ്ഞെടുത്തത് ഒരു പിശകല്ല. നിയമത്തില്‍നിന്ന് ഓടിയൊളിക്കാനല്ല ഞാന്‍ ഇവിടെയെത്തിയത്. കുറ്റകൃത്യം വെളിപ്പെടുത്താനാണ് ഞാന്‍ എത്തിയത്. ഞാന്‍ വഞ്ചകനോ നായകനോ അല്ല, ഞാനൊരു അമേരിക്കന്‍ പൗരന്‍മാത്രമാണ്. ഹോങ്കോങ്ങിലെ ജനങ്ങളും കോടതിയുമാണ് ഇനി എന്റെ വിധി തീരുമാനിക്കേണ്ടത്. നിങ്ങളുടെ സംവിധാനത്തെ അവിശ്വസിക്കാന്‍ എനിക്ക് ഒരു കാരണവുമില്ല"- സ്നോഡെന്‍ "സൗത്ത് ചൈന മോണിങ് പോസ്റ്റി"നോട് പറഞ്ഞു.
സ്വന്തം പൗരന്മാരുടെയും വിദേശ രാജ്യങ്ങളുടെയും സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയും ചോര്‍ത്തുന്ന അമേരിക്കയുടെ "പ്രിസം" പരിപാടി ലോകത്തെ അറിയിച്ച സ്നോഡെനെതിരെ ഒബാമ സര്‍ക്കാര്‍ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ഹോങ്കോങ്ങില്‍നിന്ന് സ്നോഡെനെ വിട്ടുകിട്ടാനുള്ള ഔദ്യോഗിക നീക്കമൊന്നും അമേരിക്ക നടത്തിയിട്ടില്ല. സൈബര്‍ ആക്രമണത്തിന്റെ പേരില്‍ ചൈനയെ കുറ്റപ്പെടുത്തുന്ന അമേരിക്കയുടെ ചെയ്തികള്‍ക്ക് തെളിവാണ് സ്നോഡെന്‍. ചൈനയുടെ രഹസ്യങ്ങളും അമേരിക്ക ചോര്‍ത്തിയെന്ന സ്നോഡെന്റെ വെളിപ്പെടുത്തല്‍ ഈ സാചര്യത്തില്‍ ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ കീഴിലുള്ള ഹോങ്കോങ്ങില്‍നിന്ന് സ്നോഡെനെ കൊണ്ടുപോകാനുള്ള നീക്കത്തെ ചൈന എതിര്‍ക്കുമെന്നാണ് വിലയിരുത്തല്‍. ഇത് അമേരിക്കയ്ക്ക് നാണക്കേടാകും. ഈ സാഹചര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് ആശയക്കുഴപ്പമുണ്ട്. അതാണ് സ്നോഡെനെതിരായ നീക്കം സാവധാനമാകാന്‍ കാരണം.
deshabhimani
No comments:
Post a Comment