Thursday, March 27, 2014

കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് 23.84 ലക്ഷം കോടി

അഞ്ചുവര്‍ഷത്തിനിടെ കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നികുതിയിളവ് 23.84 ലക്ഷം കോടി രൂപ. പ്രതിവര്‍ഷം ശരാശരി അഞ്ചുലക്ഷം കോടിയോളം രൂപയുടെ നികുതിയാണ് ഒഴിവാക്കിയത്. ഇതേകാലയളവില്‍ ഇന്ത്യയില്‍നിന്ന് പുറത്തേക്ക് ഒഴുകിയ നേരിട്ടുള്ള വിദേശനിക്ഷേപം 10,000 കോടി ഡോളര്‍. രാജ്യത്തിന് ലഭ്യമാകേണ്ട മൂലധനവും തൊഴിലുമാണ് ഇങ്ങനെ നഷ്ടമായത്.

രാജ്യത്തെ ഏറ്റവും സമ്പന്നരായ 70 പേരുടെ മൊത്തം സ്വത്ത് 24 ലക്ഷം കോടി രൂപയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ നാലിലൊന്നുവരും ഇത്. മറുവശത്ത്, രാജ്യത്തെ ഗ്രാമീണമേഖലയിലെ 80 ശതമാനം പേരുടെ പ്രതിദിന ഉപഭോക്തൃ ചെലവ് 50 രൂപയില്‍ താഴെ. രാജ്യത്തിന്റെ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പകുതിയും മതിയായ ശരീരഭാരം ഇല്ലാത്തവരാണ്. 60ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവര്‍.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍നിന്ന് 20.92 ലക്ഷം കോടി രൂപ കള്ളപ്പണമായി വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് 2011ല്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചത്. ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ ഏജന്‍സികളില്‍നിന്ന് ഇന്ത്യ എടുത്ത വായ്പയുടെ ഇരട്ടിയോളം തുകയാണിത്. ഇതില്‍ 11.28 ലക്ഷം കോടിയും 2008-10 കാലത്താണ് രാജ്യത്തിന് നഷ്ടമായത്.

ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സിപിഐ എം പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. അഴിമതിയില്‍ യുപിഎ സര്‍ക്കാരും ഗുജറാത്തിലെ മോഡി സര്‍ക്കാരും തമ്മില്‍ മത്സരിക്കുകയാണ്. 2003-04ല്‍ മുണ്ട്ര തുറമുഖത്തിലും പ്രത്യേക സാമ്പത്തികമേഖലയിലുമായി 6700 ഏക്കര്‍ ഭൂമി അദാനി ഗ്രൂപ്പിന് തീറെഴുതിയതിലൂടെ മോഡിസര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെടുത്തിയത് 10,000 കോടി രൂപയാണ്. എസ്സാര്‍ ഗ്രൂപ്പിന് ചട്ടം ലംഘിച്ച് ഭൂമി നല്‍കിയതിലൂടെ നഷ്ടമാക്കിയത് 6228 കോടി രൂപ. അദാനി പവര്‍ കമ്പനിക്ക് മോഡി സര്‍ക്കാര്‍ വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിലൂടെ രണ്ടു വര്‍ഷത്തിനുള്ളില്‍ സമ്മാനിച്ചത് 1347 കോടി.

deshabhimani

No comments:

Post a Comment