Saturday, March 22, 2014

ബിഷപ്പിനെ പൊലീസ് അപമാനിച്ചു; വ്യാപക പ്രതിഷേധം

സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ റോഡില്‍ തടഞ്ഞുനിര്‍ത്തി പൊലീസ് അപമാനിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈദികരും സഭാ നേതാക്കളും സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ഇതിനു മുന്നോടിയായി ഞായറാഴ്ച എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം ആചരിക്കാനും സിഎസ്ഐ സഭ തീരുമാനിച്ചു. ബിഷപ്പിനെ റോഡില്‍ തടഞ്ഞ് പരസ്യമായി അപമാനിച്ച പൊലീസിനെതിരെ നടപടിയെടുക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മൂന്നു പൊലീസുകാരെ പേരിന് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയതുമാത്രമാണ് നടപടി.

ബിഷപ്പിനെ അപമാനിച്ചവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിട്ടും ആ നിലയ്ക്കുള്ള നടപടി ഉണ്ടായില്ല. ബിഷപ്പിന്റെ വാഹനം തടഞ്ഞത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ക്വാഡാണെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായ നടപടിയെടുക്കാനില്ലെന്നുമാണ് പൊലീസ് നിലപാട്. വ്യാഴാഴ്ച രാത്രി ഏഴിനാണ് കോവളത്തിനടുത്ത് വെള്ളാറില്‍വച്ച് ബിഷപ്പിനെ പൊലീസ് അപമാനിച്ചത്. പേര് വച്ച കാറില്‍ ഔദ്യോഗിക വസ്ത്രത്തിലായിരുന്ന ബിഷപ്പിനെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പരിഹസിക്കുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു. അകലെനിന്ന എസ്ഐയുടെ അടുത്തുചെന്ന് കാര്യം ബോധിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കാറിനുള്ളിലിരുന്ന ബിഷപ്പിന്റെ മുഖത്തേക്ക് ടോര്‍ച്ചടിച്ച് നോക്കി പരിഹസിക്കുകയുംചെയ്തു.

വാഹനപരിശോധന നടത്തുമ്പോള്‍ പൊലീസ് വാഹനത്തിനടുത്തുവന്ന് കാര്യങ്ങള്‍ തിരക്കണമെന്നാണ് നിയമം. പൊലീസ് ദൂരെനിന്ന് വാഹനത്തിലുള്ളവരെ അങ്ങോട്ട് വിളിപ്പിക്കാന്‍ പാടില്ല. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഭയുമായി ബന്ധപ്പെട്ടിരുന്നു. ബിഷപ്പിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടിട്ടും ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറായില്ല. ബിഷപ്പിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് വിവിധ ക്രിസ്തീയ സഭകളും രംഗത്തെത്തിയിട്ടുണ്ട്.

No comments:

Post a Comment