Saturday, March 22, 2014

ആര്‍എസ്പിയുടെ മാറ്റം രാഷ്ട്രീയമാന്യതയ്ക്ക് നിരക്കാത്തത്: പന്ന്യന്‍

ഒരു സീറ്റിന്റെ പേര് പറഞ്ഞ് ആര്‍എസ്പി മുന്നണി മാറിയത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനത്തിന് കാത്തുനില്‍ക്കാതെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു മാറ്റം. കൊല്ലം സീറ്റ് തന്നാലും മുന്നണയിലേക്കില്ലെന്ന് പറഞ്ഞതിലൂടെ ഇത് വെളിപ്പെട്ടു. ഇതുവരെ പറഞ്ഞ പ്രത്യയശാസ്ത്രം അട്ടത്തുവച്ച് വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുകയായിരുന്നുവെന്നും തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പന്ന്യന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് കേരളത്തില്‍ ഒറ്റ സീറ്റും കിട്ടില്ല. ദേശീയ തലത്തില്‍ രണ്ടക്കത്തില്‍ ഒതുങ്ങും. ബിജെപിയും ദേശീയ തലത്തില്‍ രണ്ടക്കം കടക്കില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ഇടതു മതേതര ശക്തികളുടെ കൂട്ടായ്മ മേല്‍ക്കൈ നേടും. ടി പി ചന്ദ്രശേഖരന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രതികരണം കേരളം അംഗീകരിക്കും. വി എസിനെ ഇടതുപക്ഷത്തില്‍നിന്നും വേറിട്ടുകാണാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. വി എസിനെപ്പറ്റി കെ കെ രമ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. കാരണം അവര്‍ ഒരു വിധവയാണ്. എന്നാല്‍, അവരുടെ പാര്‍ടി യുഡിഎഫ് പാളയത്തിലാണ്. ആര്‍എംപിയും യുഡിഎഫും പറയുന്നത് ഒരേ കാര്യമാണ്. ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കാനാകുമോ എന്നാണ് ആര്‍എംപി നോക്കുന്നത്. എന്നാല്‍, എല്‍ഡിഎഫിന് ഒരു കോട്ടവും ഉണ്ടാക്കാനാവില്ല. തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് മോശം പ്രചാരണം നടത്തുന്നത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് മോശമായി പറയാന്‍ ഞങ്ങളില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ട്. ഇതാണ് പ്രതിപക്ഷ നേതാവ് വി എസ് പറഞ്ഞതെന്നും പന്ന്യന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment