Saturday, March 29, 2014

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രജിസ്ട്രേഷന്‍ മാറ്റിയതിന് പിന്നില്‍ കോടികളുടെ അഴിമതി : വി എസ്

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന്‍, പുതുക്കല്‍ എന്നിവ അക്ഷയകേന്ദ്രത്തില്‍ നിന്നും എടുത്തുമാറ്റിയതിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നു എന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. 36 ലക്ഷം കുടുംബങ്ങളാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയെ ഒഴിവാക്കി യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ റിലയന്‍സിനെയാണ് ഇപ്പോള്‍ പദ്ധതിയുടെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

മാത്രമല്ല സര്‍ക്കാരിന്റെ ഐ ടി വകുപ്പിന് കീഴിലുള്ള അക്ഷയകേന്ദ്രങ്ങള്‍ വഴി നടത്തിക്കൊണ്ടിരുന്ന രജിസ്ട്രേഷനും പുതുക്കലും യാതൊരു മുന്നറിയിപ്പും കൂടാതെ ഒരു സ്വകാര്യ ഏജന്‍സിയെ തൊഴില്‍മന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ടിടപ്പെട്ട് ചുമതലപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കമ്പനിയെ പറ്റിയുള്ള യാതൊരു വിവരവും ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കീഴില്‍ വരുന്ന പാവപ്പെട്ടവരെ അറിയിച്ചിട്ടില്ല.

രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കും. സര്‍ക്കാര്‍ നടത്തിയ തിരിമറി മൂലം അനേകം ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്നും പുറത്താകും. ഈ 36 ലക്ഷം കുടുംബങ്ങള്‍ക്കും മാര്‍ച്ച് 31-ന് മുമ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്നും ഇക്കാര്യത്തില്‍ അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment