Wednesday, March 26, 2014

കെജ്രിവാളിനെതിരെ ചീമുട്ടയേറും മഷിപ്രയോഗവും

കെജ്രിവാളിനെതിരെ ചീമുട്ടയേറും മഷിപ്രയോഗവും

വാരാണസി: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വാരാണസിയിലെത്തിയ ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാളിന് ചീമുട്ടയേറും മഷിപ്രയോഗവും. കാശി വിശ്വനാഥ് ക്ഷേത്രം, കാലഭൈരവ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. ചീമുട്ടയേറും മഷിപ്രയോഗത്തെയും തുടര്‍ന്ന് എഎപിക്കാരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകിട്ട് വാരാണസിയില്‍ റോഡ്ഷോ നടത്തുമ്പോഴായിരുന്നു മഷിപ്രയോഗം. റോഡ്ഷോയ്ക്കായി എത്തിയപ്പോഴാണ് അജ്ഞാതസംഘം മഷിയൊഴിച്ചത്. കെജ്രിവാളിന്റെ മുഖത്തും ഷര്‍ട്ടിലും മഷി വീണു. ഒപ്പമുണ്ടായിരുന്ന സഞ്ജയ്സിങ്, സോംനാഥ്ഭാര്‍തി, മനീഷ് സിസോദിയ എന്നിവരുടെ ദേഹത്തും വസ്ത്രങ്ങളിലും മഷി വീണു. ഏറെ കൊട്ടിഘോഷിച്ചാണ് റോഡ്ഷോ സംഘടിപ്പിച്ചതെങ്കിലും വലിയ പ്രതികരണമുണ്ടായില്ല. ഇവിടെ ചിലയിടങ്ങളില്‍ ബിജെപിക്കാര്‍ കെജ്രിവാളിനെതിരെ കരിങ്കൊടിയും വീശി. രാവിലെ കാശി വിശ്വനാഥക്ഷേത്ര ദര്‍ശനത്തിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് ചീമുട്ടയേറുണ്ടത്. ക്ഷേത്രത്തിനു പുറത്ത് സംഘടിച്ച ബിജെപി പ്രവര്‍ത്തകരാണ് ചീമുട്ട എറിഞ്ഞതെന്ന് എഎപി ആരോപിച്ചു. ഇവിടെ കെജ്രിവാളിന്റെ വാഹനം തടയാന്‍ ശ്രമമുണ്ടായി. കൂടുതല്‍ പൊലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.

ആം ആദ്മി സ്ഥാനാര്‍ഥിക്ക് 190 കോടിയുടെ ആസ്തി

സാധാരണക്കാരുടെ പാര്‍ടിയെന്ന് അവകാശപ്പെടുന്ന ആം ആദ്മി പാര്‍ടിയുടെ ബംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി വി ബാലകൃഷ്ണന് 190 കോടി രൂപയുടെ ആസ്തി. നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്‍ഫോസിസ് ഓഹരിയാണ് ഇതില്‍ ഭൂരിഭാഗവും. ഭാര്യ ചിത്ര ബാലകൃഷ്ണന് 19.34 കോടിയുടെ ആസ്തിയുണ്ട്. ബംഗളൂരുവില്‍ സ്വന്തമായി സ്വത്തും വീടുമുണ്ട്. ഭാര്യയുടെ പേരില്‍ ചെന്നൈയില്‍ ഫ്ളാറ്റുണ്ട്. 15 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്‍ഫോസിസ് ഡയറക്ടര്‍മാരില്‍ ഒരാളായ ബാലകൃഷ്ണന്‍ ഇന്‍ഫോസിസ് വിട്ട ശേഷമാണ് ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നത്. ഉടന്‍തന്നെ സ്ഥാനാര്‍ഥിയുമായി.

deshabhimani

No comments:

Post a Comment