Sunday, August 1, 2010

ഭൂമികൈമാറ്റ നിയന്ത്രണനിയമം: യുഡിഎഫ് നിലപാടെന്ത്?

അട്ടപ്പാടിയിലെ ഭൂമിപ്രശ്നത്തില്‍ 1999ലെ ഭൂമി കൈമാറ്റനിയന്ത്രണനിയമത്തെപ്പറ്റിയുള്ള യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

അട്ടപ്പാടിയില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സാര്‍ജന്‍ റിയാല്‍റ്റേഴ്സ് എന്ന സ്ഥാപനം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള വിവാദങ്ങള്‍. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി കമ്പനി വാങ്ങിക്കൂട്ടിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് 2010 മെയ് 17ന് അട്ടപ്പാടി ഐടിഡിപി ഓഫീസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയെ വിശദമായ അന്വേഷണത്തിന് ചുമതലപ്പെടുത്തി. കലക്ടറുടെയും ആര്‍ഡിഒയുടെയും അന്വേഷണത്തെതുടര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന കലക്ടറുടെ ശുപാര്‍ശയെതുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് ജൂലൈ 28ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

കലക്ടറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ കാറ്റാടി നിലയത്തിനുവേണ്ടി കമ്പനി വാങ്ങിയ സ്ഥലങ്ങളില്‍ മിക്കതും 1986നുമുമ്പ് കൈമാറ്റം ചെയ്യപ്പെട്ടതാണെന്നു പറയുന്നു. 1999ലെ പട്ടികവര്‍ഗവിഭാഗങ്ങളുടെ ഭൂമികൈമാറ്റ നിയന്ത്രണനിയമം അനുസരിച്ച് 1986 ജനുവരി 24നുമുമ്പ് ആദിവാസികളില്‍നിന്ന് കൈമാറ്റം ചെയ്യപ്പെട്ട അഞ്ച് ഏക്കറില്‍ താഴെയുള്ള കൈമാറ്റങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കിയിട്ടുണ്ട്. ഈ നിയമം കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷഭേദമെന്യേ പിന്തുണയോടെ പാസാക്കിയതാണ്. അഞ്ച് ഏക്കറിനുമുകളില്‍വരുന്ന കൈമാറ്റങ്ങളില്‍ അഞ്ച് ഏക്കര്‍ ഒഴിച്ച് ബാക്കി ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്ക് കൊടുക്കാനും ആദിവാസികള്‍ക്ക് നഷ്ടമായ ഭൂമിക്കുതുല്യമായ ഭൂമി സര്‍ക്കാര്‍ നല്‍കുമെന്നുമാണ് നിയമത്തില്‍ അനുശാസിക്കുന്നത്. ഈ നിയമം സുപ്രീംകോടതി 2009ല്‍ അംഗീകരിച്ചു.

1975ലെ ആദിവാസി ഭൂകൈമാറ്റനിയന്ത്രണവും തിരിച്ചെടുക്കലും നിയമത്തിനുപകരമായാണ് 1999ലെ നിയമം കൊണ്ടുവന്നത്. 1975ലെ നിയമപ്രകാരം 1960 ജനുവരി ഒന്നിനുശേഷം ആദിവാസിവിഭാഗത്തില്‍പ്പെട്ടവര്‍ നടത്തിയ എല്ലാ കൈമാറ്റവും അസാധുവാകും. അത് തിരിച്ച് ആദിവാസിക്കുതന്നെ നല്‍കണമെന്നും വ്യവസ്ഥചെയ്യുന്നു. 1975ലെ ഈ നിയമം 1982 ജനുവരി ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. 1960നുശേഷം ആദിവാസിമേഖലയില്‍ ഉത്തമവിശ്വാസത്തോടെ നടന്ന കൈമാറ്റങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന സ്ഥിതിയുണ്ടായി. ആദിവാസിഭൂമി വാങ്ങിയ കര്‍ഷകര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയുംചെയ്തു. 1975നുശേഷം രൂപംകൊണ്ട ഒരു സാമൂഹ്യസംഘര്‍ഷം പരിഹരിക്കുകയെന്ന ലക്ഷ്യവും ഉത്തമവിശ്വാസത്തോടുകൂടി ഭൂമി വാങ്ങി കൈവശം വച്ചുവരുന്ന കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ഉദ്ദേശ്യവും 1999ലെ നിയമത്തിനുപിന്നിലുണ്ടായിരുന്നു.

എന്നാല്‍, 1986നുമുമ്പ് ആദിവാസിയില്‍നിന്ന് കൈമാറ്റംചെയ്യപ്പെട്ടതും കാറ്റാടി നിലയത്തിനുവേണ്ടി കമ്പനി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വാങ്ങിയതുമായ കൈമാറ്റങ്ങളുടെ ആധാരങ്ങളടക്കം റദ്ദുചെയ്യണമെന്നും കാറ്റാടി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. 1982ലെ കൈവശസ്ഥിതിക്കനുസരിച്ച് അട്ടപ്പാടി ഐടിഡിപി ഓഫീസര്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദിവാസി ഭൂമിയിന്മേല്‍ നടപടി സ്വീകരിക്കണമെന്നാണ് ജനതാദള്‍ നേതാവ് കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യങ്ങളെല്ലാം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കും.

1999ലെ നിയമം അസാധുവാക്കിയാല്‍ 75ലെ നിയമം മടക്കിക്കൊണ്ടുവരലാകും ഫലം. പുതിയ നിയമം കൊണ്ടുവരണമെന്ന ഒരു ആവശ്യവും യുഡിഎഫ് നേതാക്കളോ കൃഷ്ണന്‍കുട്ടിയോ ഉന്നയിക്കുന്നില്ല. ഈ ആവശ്യം ഉന്നയിച്ചാല്‍ 1975ലെ നിയമം മടക്കിക്കൊണ്ടുവരികയായിരിക്കും ഫലം. ഇത് കര്‍ഷകര്‍ക്ക് നല്‍കിയ പരിരക്ഷയ്ക്ക് വിരുദ്ധമാകും. ഇത്തരം ഒരു ആവശ്യമാണോ രാഷ്ട്രീയമായി ഉന്നയിക്കുന്നതെന്ന് കോഗ്രസും ജനതാദളും യുഡിഎഫും വ്യക്തമാക്കണം. 1975ലെ നിയമത്തെതുടര്‍ന്ന് കര്‍ഷകരും ആദിവാസികളും തമ്മിലുണ്ടായ സാമൂഹ്യസംഘര്‍ഷം തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്നും യുഡിഎഫ് വ്യക്തമാക്കണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

ദേശാഭിമാനി 01082010

1 comment:

  1. അട്ടപ്പാടിയിലെ ഭൂമിപ്രശ്നത്തില്‍ 1999ലെ ഭൂമി കൈമാറ്റനിയന്ത്രണനിയമത്തെപ്പറ്റിയുള്ള യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

    അട്ടപ്പാടിയില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സാര്‍ജന്‍ റിയാല്‍റ്റേഴ്സ് എന്ന സ്ഥാപനം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള വിവാദങ്ങള്‍. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി കമ്പനി വാങ്ങിക്കൂട്ടിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് 2010 മെയ് 17ന് അട്ടപ്പാടി ഐടിഡിപി ഓഫീസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയെ വിശദമായ അന്വേഷണത്തിന് ചുമതലപ്പെടുത്തി. കലക്ടറുടെയും ആര്‍ഡിഒയുടെയും അന്വേഷണത്തെതുടര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന കലക്ടറുടെ ശുപാര്‍ശയെതുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് ജൂലൈ 28ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

    ReplyDelete