Wednesday, August 17, 2011

ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിനുനേരെ ബോംബാക്രമണം

ഒഞ്ചിയം: ഒഞ്ചിയത്തെ അനശ്വര രക്തസാക്ഷികളുടെ നാമധേയത്തില്‍ പടുത്തുയര്‍ത്തിയ സ്ക്വയറിനുനേരെ സാമൂഹ്യ വിരുദ്ധര്‍ ബോംബെറിഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഉഗ്രശേഷിയുള്ള സ്റ്റീല്‍ബോംബ് സ്ക്വയറിന്റെ ചുമരിലെ ഗ്രാനൈറ്റില്‍ തട്ടി പൊട്ടിത്തെറിച്ചു. ശബ്ദംകേട്ട് സമീപത്തെ വീടുകളില്‍നിന്ന് ആളുകള്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു. രക്തസാക്ഷി സ്ക്വയര്‍ ആക്രമിച്ച് ഒരു മണിക്കൂറിനകം തന്നെ രക്തസാക്ഷി പി കെ രമേശന്റെ സ്മരണയ്ക്കായി മടപ്പള്ളി കോളേജിനുസമീപം നിര്‍മിച്ച സ്തൂപത്തിനും ബോംബെറിഞ്ഞു. എഎസ്പി പുട്ടാ വിമലാദിത്യ, സിഐ കെ എം ഷാജി, ചോമ്പാല എസ്ഐ സുബ്രഹ്മണ്യം, എഎസ്ഐ സിദ്ധാര്‍ഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എഎസ്ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സ്ഫോടകവസ്തു വിദഗ്ധസംഘം പരിശോധന നടത്തി. ചോമ്പാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബോംബാക്രമണം അറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് പാര്‍ടി അനുഭാവികളും പ്രവര്‍ത്തകരും ഒഞ്ചിയത്തെ രക്തസാക്ഷി സ്ക്വയറിലേക്ക് ഒഴുകിയെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍ , ജില്ലാകമ്മിറ്റി അംഗങ്ങളായ സി എച്ച് അശോകന്‍ , ആര്‍ ഗോപാലന്‍ എന്നിവര്‍ സ്ക്വയര്‍ സന്ദര്‍ശിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള ആസൂത്രിത ശ്രമമാണ് അക്രമമെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ഏരിയാ സെക്രട്ടറി സി ഭാസ്കരന്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ ഒഞ്ചിയത്ത് പ്രകടനം നടത്തി. ആര്‍ ഗോപാലന്‍ അധ്യക്ഷനായി. പി സതീദേവി, സി ഭാസ്കരന്‍ , ഇ എം ദയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 170811

1 comment:

  1. ഒഞ്ചിയത്തെ അനശ്വര രക്തസാക്ഷികളുടെ നാമധേയത്തില്‍ പടുത്തുയര്‍ത്തിയ സ്ക്വയറിനുനേരെ സാമൂഹ്യ വിരുദ്ധര്‍ ബോംബെറിഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഉഗ്രശേഷിയുള്ള സ്റ്റീല്‍ബോംബ് സ്ക്വയറിന്റെ ചുമരിലെ ഗ്രാനൈറ്റില്‍ തട്ടി പൊട്ടിത്തെറിച്ചു. ശബ്ദംകേട്ട് സമീപത്തെ വീടുകളില്‍നിന്ന് ആളുകള്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു

    ReplyDelete