Friday, December 16, 2011

വിഴിഞ്ഞം പദ്ധതി അടിയന്തരമായി നടപ്പാക്കണം: സിപിഐ എം

ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം;

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ നീക്കിവച്ച 450 കോടി രൂപ അനാവശ്യമായി ഉദ്യോഗസ്ഥരെ നിയമിച്ചും വാഹനങ്ങള്‍ വാങ്ങിയും ഓഫീസ് കെട്ടിടങ്ങള്‍ മിനുക്കാനെന്ന പേരിലും ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

2005ലാണ് പദ്ധതി ആദ്യമായി ടെന്‍ഡര്‍ ചെയ്തത്. നാല് കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു. സൂം കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച അനാകര്‍ഷകമായ ടെന്‍ഡര്‍ അംഗീകരിക്കുകയായിരുന്നു. ഒരുവിധ അനുമതിയും നേടാതെ ടെന്‍ഡര്‍ വിളിച്ച് കരാര്‍ ഉറപ്പിച്ചതല്ലാതെ തുടര്‍നടപടിയൊന്നും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ചുമതലയേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് സുരക്ഷാ അനുവാദം അടക്കമുള്ള അനുമതികള്‍ക്കായി ശക്തമായ സമ്മര്‍ദം ചെലുത്തി. കേന്ദ്രം സുരക്ഷാനുമതിക്ക് അകാരണമായി ആറുമാസം താമസം വരുത്തി. ഒടുവില്‍ കണ്‍സോര്‍ഷ്യത്തില്‍ രണ്ട് ചൈനീസ് കമ്പനികള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് സുരക്ഷാ അനുവാദം നിഷേധിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം പദ്ധതി റീടെന്‍ഡര്‍ ചെയ്തു. നാല്‍പ്പത് കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ പണം മുടക്കേണ്ടതില്ലെന്നും കമ്പനി 115 കോടി രൂപ സര്‍ക്കാരിന് നല്‍കുമെന്നുമായിരുന്നു നിര്‍ദേശം. കരാറിന് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ അനുവാദവും ലഭിച്ചു.

ചരക്കുഗതാഗാത രംഗത്തെ അന്തര്‍ദേശീയ ലോബിയുടെ ഗൂഢാലോചനയുടെ ഭാഗമായി സൂം കണ്‍സോര്‍ഷ്യം വ്യവഹാരവുമായി രംഗത്തെത്തി. അന്നത്തെ പ്രതിപക്ഷം ഇതിന് കൂട്ടുനിന്നു. നിയമക്കുരുക്കുകളും വ്യവഹാരങ്ങളും രാഷ്ട്രീയ എതിര്‍പ്പുംമൂലം ലാന്‍കോ കൊണ്ടപ്പള്ളി പിന്മാറി. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ പദ്ധതി കണ്‍സള്‍ട്ടാന്റായി നിയമിച്ചു. കോര്‍പറേഷനും യുകെ ആസ്ഥാനമായ ഡ്യൂറി എന്ന സ്ഥാപനവും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പൊതു സ്വകാര്യ പങ്കാളിത്തം പ്രായോഗികമല്ലെന്ന നിഗമനത്തിലെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. സര്‍ക്കാരിനൊപ്പം എസ്ബിടിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവും ചേര്‍ന്ന് ഒന്നാംഘട്ട പ്രവര്‍ത്തനത്തിനാവശ്യമായ തുക കണ്ടെത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് പരിസ്ഥിതിഅനുവാദത്തിനായി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കി. കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രം നിഷേധിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പരിസ്ഥിതി പഠനത്തിന് അനുവാദം തന്നെങ്കിലും എട്ടുമാസം നഷ്ടപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം തുടര്‍ നടപടിയൊന്നും ഉണ്ടാകുന്നില്ല. ഭൂമി ഏറ്റെടുക്കലും നിലച്ചമട്ടാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ നീക്കിവച്ച 450 കോടി രൂപ അനാവശ്യമായി ഉദ്യോഗസ്ഥരെ നിയമിച്ചും വാഹനങ്ങള്‍ വാങ്ങിയും ഓഫീസ് കെട്ടിടങ്ങള്‍ മിനുക്കാനെന്ന പേരിലും ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

    ReplyDelete