Monday, December 19, 2011

ഇറാഖില്‍ നിന്ന് അവസാന അമേരിക്കന്‍ സൈനികനും പിന്‍വാങ്ങി

ബാഗ്ദാദ്: അമേരിക്കയുടെ ഇറാഖിലെ സൈനിക നടപടിക്ക് സമ്പൂര്‍ണവിരാമം. അവസാന അമേരിക്കന്‍ സൈനികനും ഇറാഖില്‍ നിന്നും പിന്‍വാങ്ങി. സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ഇറാഖിലെത്തിയ അമേരിക്കന്‍ സൈന്യം  സൈനിക നടപടികള്‍ ആരംഭിച്ചിട്ട് ഒന്‍പതുവര്‍ഷം പിന്നിട്ടു.

 പതിനായിരക്കണക്കിന് ഇറാഖികളും 4,500 അമേരിക്കന്‍ സൈനികരും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. മാര്‍ച്ച് 2003 ന് സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ബാഗ്ദാദില്‍ മിസൈല്‍ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം അമേരിക്കന്‍ സൈന്യം പടിയിറങ്ങുമ്പോള്‍ ശക്തമായ വംശീയ കലാപത്തിന്റെ വേദിയായി ഇറാഖിനെ മാറ്റിയിരിക്കുകയാണ്. ഹോണുകള്‍ മുഴക്കി ആഹഌദം പ്രകടിപ്പിച്ചാണ് അമേരിക്കന്‍ സൈനികര്‍ ഇറാഖ് വിട്ടത്.

 ഇറാഖില്‍ നിന്നും സേനയെ സമ്പൂര്‍ണമായി പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം കൂടിയായി സേനാപിന്‍മാറ്റം. ഉടന്‍ തന്നെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന ഒബാമയ്ക്ക് നേട്ടമാകും ഈ പിന്‍മാറ്റം. വിയറ്റ്‌നാം യുദ്ധത്തിനുശേഷം അമേരിക്കയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതാണ്  ഇറാഖ് യുദ്ധം.

അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഇറാഖിനെ സംബന്ധിച്ച് പരമാധികാരത്തിലേയ്ക്കുളള ചുവടുവയ്പാണ്. പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുളള ഷിയാവിഭാഗത്തിന് മുന്‍തൂക്കമുളള സര്‍ക്കാര്‍ വംശീയ കലാപങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ കുഴങ്ങുമ്പോഴാണ് അമേരിക്കന്‍ സൈനികര്‍ പടിയിറങ്ങുന്നത്. ഷിയാ, സുന്നി, കുര്‍ദ്ദിഷ് വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ നിരന്തര സംഘര്‍ഷത്തിലാണ്. ലോകത്തെ നാലാമത്തെ എണ്ണസമ്പന്ന രാജ്യമായ ഇറാഖ് ആശുപത്രിയും സ്‌കൂളുകളും ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുന്ന അവസ്ഥയിലാണ്.

janayugpm 191211

1 comment:

  1. അമേരിക്കയുടെ ഇറാഖിലെ സൈനിക നടപടിക്ക് സമ്പൂര്‍ണവിരാമം. അവസാന അമേരിക്കന്‍ സൈനികനും ഇറാഖില്‍ നിന്നും പിന്‍വാങ്ങി. സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ഇറാഖിലെത്തിയ അമേരിക്കന്‍ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചിട്ട് ഒന്‍പതുവര്‍ഷം പിന്നിട്ടു.

    ReplyDelete