Monday, December 5, 2011

അമേരിക്കയ്ക്ക് വെല്ലുവിളിയായി പുതിയ ലാറ്റിനമേരിക്കന്‍ സഖ്യം

 അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് വെല്ലുവിളിയായി ലാറ്റിനമേരിക്കന്‍ -കരീബിയന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ സഖ്യം രൂപീകരിച്ചു. വെനസ്വേല തലസ്ഥാനമായ കാരക്കാസില്‍ ചേര്‍ന്ന ദ്വിദിന ഉച്ചകോടിയാണ് കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സിന് (സെലക്) രൂപംനല്‍കിയത്. അമേരിക്കയും കനഡയും ഒഴികെ അര്‍ധഗോളത്തിലെ എല്ലാ രാജ്യവുമുള്ള സഖ്യത്തില്‍ ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും 33 രാഷ്ട്രമാണ് ഉള്‍പ്പെടുന്നത്. മേഖലയിലെ അമേരിക്കന്‍ അനുകൂല ഭരണാധികാരികളായ മെക്സിക്കോ പ്രസിഡന്റ് ഫെലിപ് കാള്‍ഡറോണ്‍ , ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറ, കൊളംബിയ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് തുടങ്ങിയവരും ഉച്ചകോടിയില്‍ സജീവമായി പങ്കെടുത്തു.

ക്യൂബയ്ക്കു മേല്‍ അരനൂറ്റാണ്ടായി അമേരിക്ക അടിച്ചേല്‍പ്പിച്ചിരിക്കുന്ന ക്രൂരമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ഉച്ചകോടി ശക്തമായി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഐക്യരാഷ്ട്ര പൊതുസഭയില്‍ ലോകരാഷ്ട്രങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയങ്ങളെ അമേരിക്ക മാനിക്കണമെന്ന് സെലക് ഉച്ചകോടി ആവശ്യപ്പെട്ടു. ബ്രിട്ടന്‍ കൈയടക്കിവച്ചിരിക്കുന്ന ഫാല്‍ക്കന്‍ ദ്വീപുകളില്‍ അര്‍ജന്റീനയ്ക്കുള്ള പരമാധികാരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഉച്ചകോടി ഇക്കാര്യത്തില്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടു. വിലകളിലെ അസ്ഥിരത, മയക്കുമരുന്നുകള്‍ , ഭീകരവാദം, അണുവായുധങ്ങള്‍ , കുടിയേറ്റക്കാരോടുള്ള ക്രൂരത തുടങ്ങിയവ സംബന്ധിച്ച് 22 പ്രഖ്യാപനവും ഉച്ചകോടി നടത്തി.

മേഖലയിലെ സ്വാതന്ത്ര്യത്തിന്റെ രണ്ടു നൂറ്റാണ്ടിനിടയിലെ ചരിത്രദിനമാണ് സഖ്യ രൂപീകരണത്തിന്റേതെന്നാണ് ആതിഥേയനായ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ, നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ, ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയ, ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് തുടങ്ങിയ ഇടതുപക്ഷ നേതാക്കള്‍ പറഞ്ഞു. പുതിയ കൂട്ടായ്മയുടെ രൂപീകരണത്തെ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്താവോ അഭിനന്ദിച്ചു. ഹൂവിന്റെ സന്ദേശം ഷാവേസ് വായിച്ചു. ആഗോള സാമ്പത്തിക തകര്‍ച്ചയുടെ ആഘാതങ്ങളില്‍ നിന്ന്മേഖലയെ രക്ഷിക്കാന്‍ സെലക് രാജ്യങ്ങള്‍ തമ്മില്‍ സഹകരണം വര്‍ധിപ്പിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. അന്താരാഷ്ട്രവേദികളില്‍ സഖ്യത്തിലെ രാഷ്ട്രങ്ങളുടെ പൊതുവക്താവായി സെലക് പ്രവര്‍ത്തിക്കും.

deshabhimani 051211

1 comment:

  1. അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് വെല്ലുവിളിയായി ലാറ്റിനമേരിക്കന്‍ -കരീബിയന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ സഖ്യം രൂപീകരിച്ചു. വെനസ്വേല തലസ്ഥാനമായ കാരക്കാസില്‍ ചേര്‍ന്ന ദ്വിദിന ഉച്ചകോടിയാണ് കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സിന് (സെലക്) രൂപംനല്‍കിയത്. അമേരിക്കയും കനഡയും ഒഴികെ അര്‍ധഗോളത്തിലെ എല്ലാ രാജ്യവുമുള്ള സഖ്യത്തില്‍ ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും 33 രാഷ്ട്രമാണ് ഉള്‍പ്പെടുന്നത്. മേഖലയിലെ അമേരിക്കന്‍ അനുകൂല ഭരണാധികാരികളായ മെക്സിക്കോ പ്രസിഡന്റ് ഫെലിപ് കാള്‍ഡറോണ്‍ , ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറ, കൊളംബിയ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് തുടങ്ങിയവരും ഉച്ചകോടിയില്‍ സജീവമായി പങ്കെടുത്തു.

    ReplyDelete