Saturday, January 14, 2012

നീതിന്യായ വ്യവസ്ഥയെ തകിടംമറിക്കുന്നു

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തകിടംമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ സുപ്രിംകോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേന്ദ്രം നടപടിയെടുക്കുന്നില്ല. അതിവേഗ കോടതികള്‍ നിര്‍ത്തലാക്കി. കോടതികളിലെ ആയിരക്കണക്കിന് ഒഴിവുകള്‍ നികത്തുന്നില്ല. ഇവയെല്ലാം കൂടി രാജ്യത്തെ നീതിന്യായ നിര്‍വഹണത്തെ താറുമാറാക്കുകയാണെന്ന ആശങ്കയാണ് സുപ്രിം കോടതി പ്രകടിപ്പിച്ചത്.
നിലവില്‍ രാജ്യത്ത് 3 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നു. അതാത് വര്‍ഷങ്ങളില്‍ കേസുകള്‍ തീര്‍പ്പാക്കാനുള്ള സൗകര്യങ്ങളോ ആള്‍ബലമോ പോലും കോടതികള്‍ക്കില്ല. ഇക്കാരണത്താല്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വീണ്ടും വീണ്ടും കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. കോടതികളിലെ ആയിരക്കണക്കിന് ഒഴിവുകള്‍ നികത്തുന്നതേയില്ല. കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് അനുവദിക്കുന്നില്ല തുടങ്ങി നിരവധി കാരണങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കോടതി നിരത്തുന്നത്.

ജനങ്ങള്‍ക്ക് അതിവേഗം നീതി ലഭ്യമാക്കുന്നതുള്‍പ്പെടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നവീകരണത്തിന് ആവശ്യമായ നയങ്ങള്‍ കൈക്കൊള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന വീഴ്ച്ചയെ സുപ്രീം കോടതി ചോദ്യം ചെയ്തു.  ജസ്റ്റിസ് എ കെ ഗാംഗുലി, ടി എസ് ഥാക്കൂര്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹരിം റാവലിനോടാണ് സര്‍ക്കാരിന്റെ അനാസ്ഥയെക്കുറിച്ച് ചോദ്യമുന്നയിച്ചത്. അതേസമയം ജസ്റ്റിസ് എ കെ പട്‌നായിക്, ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് അതിവേഗ കോടതികള്‍ നിര്‍ത്തലാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചു. അടുത്ത 30 വര്‍ഷങ്ങളില്‍ രാജ്യത്ത് 75,000 ജഡ്ജിമാര്‍ വേണ്ടിവരുമെന്നും അതിനാവശ്യമായ കോടതികള്‍ സജ്ജമാക്കുന്നതുമുള്‍പ്പെടെ നീതിന്യായ രംഗത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ എന്ത് നയതീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് സൊളിസിറ്റര്‍ ജനറലിനോട് കോടതി ആരാഞ്ഞു. കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും വേക്കന്‍സികള്‍ നികത്തുന്നതും ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ നിയമ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സമഗ്രപഠന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും സൊളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദ്ദേശം നല്‍കി.  

janayugom 140112

1 comment:

  1. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തകിടംമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ സുപ്രിംകോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേന്ദ്രം നടപടിയെടുക്കുന്നില്ല. അതിവേഗ കോടതികള്‍ നിര്‍ത്തലാക്കി. കോടതികളിലെ ആയിരക്കണക്കിന് ഒഴിവുകള്‍ നികത്തുന്നില്ല. ഇവയെല്ലാം കൂടി രാജ്യത്തെ നീതിന്യായ നിര്‍വഹണത്തെ താറുമാറാക്കുകയാണെന്ന ആശങ്കയാണ് സുപ്രിം കോടതി പ്രകടിപ്പിച്ചത്.

    ReplyDelete