Sunday, January 8, 2012

"കാരുണ്യ"മില്ലാതെ സര്‍ക്കാര്‍ : പണം നല്‍കാതെ രോഗികളെ വഞ്ചിച്ചു

ക്യാന്‍സര്‍ , ഹൃദയ, വൃക്ക രോഗികളായ നിര്‍ധനരെ സഹായിക്കാനെന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ കാരുണ്യ ഭാഗ്യക്കുറിയുടെ വരുമാനം നിര്‍ധനര്‍ക്ക് വിതരണംചെയ്തില്ല. ലോട്ടറി ആരംഭിച്ച് നാലുമാസം കഴിഞ്ഞിട്ടും അവശത അനുഭവിക്കുന്ന നിര്‍ധനരോഗികര്‍ക്ക് തുക കൈമാറാന്‍ നടപടി സ്വീകരിച്ചില്ല. കാരുണ്യയുടെ പരസ്യച്ചെലവിലേക്ക് കൃത്യമായി പണം നല്‍കുന്നുണ്ടെങ്കിലും അവശത അനുഭവിക്കുന്ന ഒരു രോഗിക്കുപോലും പണം നല്‍കിയില്ല. പരുത്തിക്കുഴിയിലെ സെയ്ദ് അലി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് സര്‍ക്കാരിന്റെ അനാസ്ഥ പുറത്തായത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് നിര്‍ധനരുടെ കണ്ണീരൊപ്പാന്‍ എന്നപേരില്‍ സെപ്തംബര്‍ രണ്ടിന് "കാരുണ്യ" ആരംഭിച്ചത്. 12-ാം നറുക്കെടുപ്പുവരെ 79.89 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ എത്തി. ഡിസംബര്‍ 12ന് 15-ാം നറുക്കെടുപ്പ് കഴിഞ്ഞതോടെ 100 കോടിയില്‍ അധികം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. അതേസമയം, പരസ്യച്ചെലവിലേക്കായി 4.29 കോടിരൂപ ഒരു തടസ്സവുമില്ലാതെ സര്‍ക്കാര്‍ വിനിയോഗിച്ചു. ഭാഗ്യക്കുറിയുടെ വരുമാനത്തില്‍നിന്ന് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കയാണെന്നാണ് ലോട്ടറി അധികൃതരുടെ ഭാഷ്യം. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ധനസഹായം വിതരണം ആരംഭിക്കുമെന്നും ലോട്ടറി അധികൃതര്‍ അറിയിച്ചു. എന്നാല്‍ , ധനസഹായവിതരണത്തിന്് സര്‍ക്കാര്‍ എന്ന് അംഗീകാരം നല്‍കുമെന്നതിന് അധികൃതര്‍ക്ക് കൃത്യമായ മറുപടിയില്ല.
സെപ്തംബര്‍ രണ്ടിന് ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനമന്ത്രി കെ എം മാണിക്ക് ലോട്ടറി നല്‍കിയാണ് കാരുണ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നാം സമ്മാനം ഒരുകോടി രൂപ നല്‍കിയുള്ള കാരുണ്യഭാഗ്യക്കുറി ഭാഗ്യത്തിനപ്പുറം ഒരു കാരുണ്യസ്പര്‍ശം എന്നാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നത്. നിങ്ങള്‍ മുടക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും സര്‍ക്കാര്‍പരസ്യം ഉറപ്പുനല്‍കിയിരുന്നു.

മത്സ്യഗ്രാമം പദ്ധതി അട്ടിമറിക്കാന്‍ നീക്കം

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാറിന്റെ മാതൃകാ മത്സ്യഗ്രാമം പദ്ധതി അട്ടിമറിച്ച് പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ ശ്രമം. 13-ാം ധനകാര്യ കമീഷന്‍ അംഗീകരിച്ച് അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നടത്തിയ ബജറ്റ്പ്രസംഗത്തിലാണ് കേരളത്തിലെ ഒമ്പത് തീരപ്രദേശ ജില്ലകളിലായി 25 "മാതൃകാ മത്സ്യഗ്രാമങ്ങള്‍" പദ്ധതി പ്രഖ്യാപിച്ചത്. ഇത് വെട്ടിച്ചുരുക്കി 11 മത്സ്യഗ്രാമങ്ങളാക്കാനാണ് സര്‍ക്കാര്‍ നീക്കം. 200 കോടി രൂപ വകയിരുത്തി കോഴിക്കോട് ജില്ലയില്‍ മാറാടും എലത്തൂരും പള്ളിക്കണ്ടിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ പദ്ധതിയില്‍ മാറാട് മാത്രമാണുള്ളത്.

മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്ന ഈ പദ്ധതിപ്രകാരം 2000 വീടുകള്‍ , 2500 വീടുകളുടെ അറ്റകുറ്റപ്പണികള്‍ , 25 കുടിവെള്ള പദ്ധതികള്‍ , 2500 കക്കൂസുകള്‍ , 25 റോഡുകള്‍ , 10 സ്കൂളുകള്‍ (ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ), 25 ആധുനിക സംവിധാനങ്ങളുള്ള മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവ നിര്‍മിക്കാമായിരുന്നു. കോടികളുടെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ത്താണ് 11 ഗ്രാമങ്ങളിലേക്ക് പദ്ധതി ചുരുക്കിയത്. 25 മത്സ്യഗ്രാമം പദ്ധതിയെ സംബന്ധിച്ച് ഈ സര്‍ക്കാരും നേരത്തെ സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നു. ഫിഷറീസ് ഡയരക്ടറുടെ ഉത്തരവനുസരിച്ച് ചീഫ് എന്‍ജിനിയര്‍ പദ്ധതി നടപടികളെപ്പറ്റി സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്കും എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി. പദ്ധതിയെ സംബന്ധിച്ച് ആശങ്കയുണ്ടായപ്പോള്‍ എ കെ ശശീന്ദ്രന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് ആഗസ്ത് മൂന്നിന് ലഭിച്ച മറുപടിയില്‍ 13-ാം ധനകാര്യ കമീഷന്‍ എലത്തൂരിനെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന തെറ്റായ മറുപടിയും നല്‍കിയിരുന്നു.

deshabhimani 080112

1 comment:

  1. ക്യാന്‍സര്‍ , ഹൃദയ, വൃക്ക രോഗികളായ നിര്‍ധനരെ സഹായിക്കാനെന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ കാരുണ്യ ഭാഗ്യക്കുറിയുടെ വരുമാനം നിര്‍ധനര്‍ക്ക് വിതരണംചെയ്തില്ല. ലോട്ടറി ആരംഭിച്ച് നാലുമാസം കഴിഞ്ഞിട്ടും അവശത അനുഭവിക്കുന്ന നിര്‍ധനരോഗികര്‍ക്ക് തുക കൈമാറാന്‍ നടപടി സ്വീകരിച്ചില്ല. കാരുണ്യയുടെ പരസ്യച്ചെലവിലേക്ക് കൃത്യമായി പണം നല്‍കുന്നുണ്ടെങ്കിലും അവശത അനുഭവിക്കുന്ന ഒരു രോഗിക്കുപോലും പണം നല്‍കിയില്ല. പരുത്തിക്കുഴിയിലെ സെയ്ദ് അലി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് സര്‍ക്കാരിന്റെ അനാസ്ഥ പുറത്തായത്.

    ReplyDelete