Saturday, January 14, 2012

പി സി വിഷ്ണുനാഥിനെ മര്‍ദിച്ചെന്ന കെട്ടുകഥ കൊഴുപ്പിക്കാന്‍ സിഐയുടെ തിരക്കഥ

പി സി വിഷ്ണുനാഥ് എംഎല്‍എയെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന കെട്ടുകഥ കൊഴുപ്പിക്കാന്‍ സിഐയുടെ തിരക്കഥ. വിഷ്ണുനാഥിനെ കൊലപ്പെടുത്തി ഒരാളുടെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാക്കാന്‍ സിപിഐ എം നടത്തിയ ശ്രമമാണെന്നാണ് "സിഐ അന്വേഷണത്തില്‍" വെളിപ്പെട്ടത്. കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന്റെ നിര്‍ദേശാനുസരണമുള്ള കഥ എഫ്ഐആര്‍ രൂപത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ആര്‍ ശിവസുതന്‍പിള്ളയാണ് അപക്വവും സാങ്കല്‍പ്പികതയുംനിറഞ്ഞ എഫ്ഐആര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് കാലാവധി നീട്ടാന്‍ സിഐയും കോണ്‍ഗ്രസ് ഉന്നത നേതൃത്വവും ശ്രമം തുടരുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഡിജിപിക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. സംഭവത്തെത്തുടര്‍ന്ന് റിമാന്‍ഡിലായ സിപിഐ എം മാന്നാര്‍ കിഴക്ക് ലോക്കല്‍ സെക്രട്ടറി ബി കെ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്തിന് മാവേലിക്കര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. പതിനൊന്നിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് മാവേലിക്കര കോടതില്‍ ഹര്‍ജി നല്‍കി. എംഎല്‍എയ്ക്ക് ഭീകരമര്‍ദനമേറ്റെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ ഇതുപറയുന്നതല്ലാതെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് പ്രതികളുടെ ജാമ്യം 18വരെ മരവിപ്പിച്ചു.

പണിപൂര്‍ത്തിയാക്കാത്ത മാന്നാര്‍ കുട്ടമ്പേരൂര്‍ എസ്കെവി ഹൈസ്കൂളിനു സമീപം അങ്കണവാടി-കണ്ണുകുഴി പഞ്ചായത്ത് റോഡ് പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. എംഎല്‍എ സംഭവസ്ഥലത്തുനിന്ന് പോയശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ മര്‍ദിച്ചു. തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ മാന്നാര്‍ ഗവ. ആശുപത്രിയിലും പിന്നീട് മാവേലിക്കര താലൂക്ക് ആശുപത്രിയിലും എത്തി. സ്ത്രീകളെ ഉള്‍പ്പെടെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. തുടര്‍ന്ന് യുഡിഎഫ് ചെങ്ങന്നൂരില്‍ നടത്തിയ ഹര്‍ത്താലിലും വ്യാപക അക്രമം അരങ്ങേറി. പൊലീസ് നോക്കിനില്‍ക്കെ മാന്നാര്‍ ട്രഷറി അടിച്ചുതകര്‍ത്ത ഹര്‍ത്താലനുകൂലികള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.

deshabhimani

1 comment:

  1. പി സി വിഷ്ണുനാഥ് എംഎല്‍എയെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന കെട്ടുകഥ കൊഴുപ്പിക്കാന്‍ സിഐയുടെ തിരക്കഥ. വിഷ്ണുനാഥിനെ കൊലപ്പെടുത്തി ഒരാളുടെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാക്കാന്‍ സിപിഐ എം നടത്തിയ ശ്രമമാണെന്നാണ് "സിഐ അന്വേഷണത്തില്‍" വെളിപ്പെട്ടത്. കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന്റെ നിര്‍ദേശാനുസരണമുള്ള കഥ എഫ്ഐആര്‍ രൂപത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

    ReplyDelete