Thursday, January 19, 2012

സ്പോര്‍ട്സ് കൗണ്‍സിലിനു മുകളില്‍ സൂപ്പര്‍കമ്മിറ്റി

സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി അധികാരം കവര്‍ന്നെടുക്കാന്‍ കായികമന്ത്രി ഗണേശ്കുമാറിന്റെ ചരടുവലി. കായികമേഖലയെ ശക്തിപ്പെടുത്താനെന്ന പേരില്‍ കൊണ്ടുവരുന്ന കായികനയത്തിനു മുന്നോടിയായി അവതരിപ്പിച്ച കരടിലാണ് മന്ത്രിയുടെയും അനുചരവൃന്ദത്തിന്റെയും ഗൂഢനീക്കം പുറത്തുവന്നത്. കരട് നയം ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സെമിനാറില്‍ പ്രശസ്ത കായികതാരങ്ങളും കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും നയത്തെ നഖശിഖാന്തം എതിര്‍ത്തു. സെമിനാര്‍ ബുധനാഴ്ചയും തുടരും.
ദേശീയ ഗെയിംസ് സെക്രട്ടറിയറ്റ് അംഗമെന്ന പേരില്‍ പത്രപ്രവര്‍ത്തകന്‍ എ വിനോദാണ് രൂപരേഖ അവതരിപ്പിച്ചത്. മന്ത്രിയുടെയും അനുചരവൃന്ദത്തിന്റെയും താളത്തിന് തുള്ളി അവതരിപ്പിച്ച രൂപരേഖയില്‍ കേരള കായികരംഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ അതിന്റെ പരിഹാരമാര്‍ഗങ്ങളോ പരാമര്‍ശിച്ചില്ല. മറിച്ച് എല്ലാ അധികാരവും മന്ത്രിക്കു നല്‍കാനുള്ള നിര്‍ദേശമാണുള്ളത്. സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുകളില്‍ മന്ത്രി ചെയര്‍മാനായി എക്സിക്യൂട്ടീവ് ബോര്‍ഡ് രൂപീകരിക്കാനാണ് രൂപരേഖയിലെ പ്രധാന നിര്‍ദേശം. ഇതിന്റെ കണ്‍വീനര്‍ കായിക വകുപ്പ് സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും. ആറ് പേരെ സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യും. ഇതില്‍ രണ്ടുപേര്‍മാത്രമായിരിക്കും ഈ മേഖലയിലെ വിദഗ്ധര്‍ . അന്തര്‍ദേശീയതലത്തിലുള്ള ഒരാള്‍ വേണം. മൂന്നു പേര്‍ സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യുന്ന ആരുമാകാം. പ്രസിഡന്റ് മാത്രമാണ് വെറും ഒരംഗമായി സ്പോര്‍ട്സ് കൗണ്‍സിലിനെ പ്രതിനിധാനംചെയ്യുക. നയപരമായ മുഴുവന്‍ കാര്യങ്ങളും തീരുമാനിക്കുക ഈ കമ്മിറ്റിയാണ്. മൂന്നു മാസത്തില്‍ ഒരിക്കല്‍ കമ്മിറ്റി യോഗം ചേരും. സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് ബോര്‍ഡിന് മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കല്‍ , പരിപാലനം തുടങ്ങിയവയെല്ലാം സ്പോര്‍ട്സ് ഡയറക്ടറേറ്റ് നിര്‍വഹിക്കണം. ഇനിമുതല്‍ കോച്ചുമാരെ കരാര്‍ അടിസ്ഥാനത്തില്‍ മാത്രമേ നിയമിക്കൂ.

2009ല്‍ നിലവില്‍ വന്ന കായികനിയമത്തിന്റെ നഗ്നമായ ലംഘനമാണ് രൂപരേഖ. ഇന്ത്യക്കാകെ മാതൃകയായാണ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. സ്വാഭാവികമായ ചില പരാതികള്‍ ഒഴിച്ചാല്‍ പരിമിതികള്‍ക്കകത്തുനിന്ന് മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്നു. കൗണ്‍സിലിനെ നോക്കുകുത്തിയാക്കാനാണ് മന്ത്രിയുടെയും കൂട്ടരുടെയും നീക്കം. സെമിനാര്‍ ഉദ്ഘാടനംചെയ്ത മന്ത്രി ഗണേശ് അധികാരം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചു. കായികരംഗത്തെ ശക്തമായ ചട്ടക്കൂട്ടിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ചെയര്‍മാനായ ബോര്‍ഡാണ് ഈ ചട്ടക്കൂട് എന്ന കാര്യം പിന്നീടാണ് സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് മനസിലായത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി പി എസ് റസാക്ക്, മുന്‍ പ്രസിഡന്റ് ടി പി ദാസന്‍ , കായികതാരങ്ങളായ പി ടി ഉഷ, ഷൈനിവില്‍സണ്‍ , ബീനാമോള്‍ , ഐ എം വിജയന്‍ , കെ സി ഏലമ്മ, വില്‍സണ്‍ ചെറിയാന്‍ , സിറില്‍ സി വെള്ളൂര്‍ , ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

deshabhimani 190112

1 comment:

  1. സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി അധികാരം കവര്‍ന്നെടുക്കാന്‍ കായികമന്ത്രി ഗണേശ്കുമാറിന്റെ ചരടുവലി. കായികമേഖലയെ ശക്തിപ്പെടുത്താനെന്ന പേരില്‍ കൊണ്ടുവരുന്ന കായികനയത്തിനു മുന്നോടിയായി അവതരിപ്പിച്ച കരടിലാണ് മന്ത്രിയുടെയും അനുചരവൃന്ദത്തിന്റെയും ഗൂഢനീക്കം പുറത്തുവന്നത്.

    ReplyDelete